ബെംഗളൂരു: കര്‍ണാടകയിലെ കുടക് ജില്ലയില്‍ ട്രെക്കിങ്ങിനിടെ മലയാളിയായ ഐടി പ്രൊഫഷണല്‍ ശരണ്യ ജി.എസ്. (36) എന്ന യുവതിയെ കാണാതായി. കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറുന്നതിനിടെയാണ് യുവതിയെ കാണാതായത്. വ്യാഴാഴ്ച മുതല്‍ കാണാതായ ശരണ്യയെ കണ്ടെത്താനുള്ള തിരച്ചില്‍ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ഏപ്രില്‍ രണ്ടിന് കൊച്ചിയില്‍ നിന്ന് ഒറ്റയ്ക്ക് കുടകിലെത്തിയ ശരണ്യ നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. അന്ന് രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് അവര്‍ തടിയന്‍ഡമോള്‍ കയറാന്‍ പോയത്. കാട്ടാന ശല്യമുള്ള പ്രദേശമായതിനാല്‍ മറ്റ് പത്ത് പേരടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ശരണ്യ ഒറ്റയ്ക്ക് യാത്ര തുടരുകയായിരുന്നു. വൈകുന്നേരം നാല് മണിയോടെ ട്രെക്കിങ്ങിന് പോയ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ അവരോടൊപ്പം ഉണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചെങ്കിലും പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെടുകയും ഫോണ്‍ സ്വിച്ച് ഓഫ് ആവുകയുമായിരുന്നു.

പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവരടങ്ങുന്ന 60 പേരാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. ഇടതൂര്‍ന്ന വനമേഖലയിലും മറ്റ് വഴികളിലും ഡ്രോണുകളും സ്‌നിഫര്‍ നായകളെയും ഉപയോഗിച്ച് തിരച്ചില്‍ നടത്തുന്നുണ്ട്. കനത്ത കാടും പ്രതികൂലമായ കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ശരണ്യയുടെ സഹോദരന്‍ കുടകിലെത്തിയിട്ടുണ്ട്. നാപ്പോക്ലു പോലീസ് സ്റ്റേഷനില്‍ മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. യുവതി അപകടത്തില്‍പ്പെട്ടതാണോ വഴിമാറി സഞ്ചരിച്ചതാണോയെന്ന് അധികൃതര്‍ പരിശോധിച്ചുവരികയാണ്.

കുടകിലെ ഒരു ഹോംസ്റ്റേയില്‍ താമസിക്കുകയായിരുന്ന ശരണ്യ അവിടെ നിന്നാണ് തടിയന്റമോള്‍ മലനിരകളിലേക്ക് ഒറ്റയ്ക്ക് ട്രെക്കിംഗിനായി പോയത്. ശരണ്യ ട്രെക്കിംഗ് പാതയിലേക്ക് പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.