മലപ്പുറം: അതിവിദഗ്ദമായി മോഷണവും ഭവനഭേദനവും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കൊപ്ര ബിജു എന്ന രാജേഷിന്റെ സംഘത്തെ മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം പിടികൂടിയത് പഴുതടച്ച അന്വേഷണത്തിലൂടെ. മോഷണം നടത്തിയത് ബിജുവിന്റെ സംഘമാണെന്ന് തിരിച്ചറിഞ്ഞതോടെ നിരവധി കേസുകളിൽ പൊലീസ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച് സംസ്ഥാനത്ത് പല ഭാഗങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരുന്ന കൊപ്രബിജുവും കടക്കൽ പ്രവീണും മോഷണത്തിനുവേണ്ടിയാണ് ഒത്തുകൂടുന്നത്.

ആലുവ പെരിങ്ങാലയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും ബിജുവിനെ പിടികൂടിയതും ഷൊർണ്ണൂർ റെയിൽവേസ്റ്റേഷൻ പരിസരത്തുള്ള വാടകവീട്ടിൽ ഒളിവിൽ താമസിച്ച് വരുന്ന കടക്കൽ പ്രവീണിനെ പിടികൂടാനായതും കൃത്യമായ ആസൂത്രണത്തിലൂടെയാണ്. ചെറിയൊരു സൂചന ലഭിച്ചാൽ പോലും തമിഴ്‌നാട് ,ആന്ധ്ര, എന്നിവിടങ്ങളിലേക്ക് ഒളിവിൽ പോകുന്ന പ്രതികൾക്ക് അവിടെയുള്ള കഞ്ചാവ് ലോബികളുമായി അടുത്ത ബന്ധമാണ്. പൊലീസ് തിരിച്ചറിയാതിരിക്കാൻ ഓരോ മോഷണവും നടത്തുന്നത് കൃത്യമായി ആസൂത്രണത്തിലൂടെയാണ്.

ബൊലേറോ പിക്കപ്പ് , കാറുകൾ,ടാറ്റാ എയ്സ് വാഹനങ്ങളിലാണ് കവർച്ചക്ക് വരുന്നത്. മുൻ കൂട്ടി പറയാതെ പല സ്ഥലങ്ങളിൽ നിന്നാണ് ബിജുവും പ്രവീണും വണ്ടിയിൽ കയറുന്നത്.ഓരോ മോഷണത്തിനുശേഷവും സംഘം മോഷണമുതൽ പങ്കുവച്ച് ഒളിവിൽ പോവും. ആഡംബര ഫ്ലാറ്റുകളിലാണ് താമസിക്കുന്നത്. ഓരോ മോഷണം നടത്തിയതിനുശേഷവും വാഹനങ്ങളിൽ മാറ്റം വരുത്തും. പിടിക്കപ്പെട്ടാൽ ജാമ്യത്തിനായി ജാമ്യക്കാരേയും മറ്റും നേരത്തേ വൻതുക കൊടുത്ത് തയ്യാറാക്കി വയ്ക്കാറുണ്ട്.

ആധുനിക കവർച്ചാ ഉപകരങ്ങളുടെ വൻ ശേഖരമാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. വൻ ബാങ്ക് കവർച്ച ലക്ഷ്യം വച്ച് പ്രതികൾ ഇവ ഓൺലൈൻവഴിയും മറ്റും വാങ്ങി സംഭരിച്ച് വരികയായിരുന്നു.പ്രതികളെ പിടികൂടിയതോടെ അതിന് തടയിടാൻ പൊലീസിനായി.പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും അന്വേഷണത്തിനും തെളിവെടുപ്പ് നടത്തുന്നതിനുമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നും മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു.

പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ്‌കുമാർ, കൊളത്തൂർ സിഐ. സുനിൽപുളിക്കൽ, എസ്‌ഐ.ഹരിദാസ്, എസ്.സി.പി.ഒമാരായ ബൈജു കുര്യാക്കോസ്, വിനോദ്, സി.പി.ഒ മാരായ മുഹമ്മദ് കബീർ,മുഹമ്മദ് റാഫി, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളീധരൻ ,എൻ.ടി.കൃഷ്ണകുമാർ ,എം.മനോജ് കുമാർ ,പ്രശാന്ത് പയ്യനാട് ,കെ.ദിനേഷ്, കെ.പ്രഭുൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.