മുതുകുളം: കായംകുളം കളരിക്കലില്‍ അഭിഭാഷകനായ മകന്‍ പിതാവിനെ വെട്ടിക്കൊന്നു. വെട്ടേറ്റ അമ്മയുടെ നില ഗുരുതരം. കണ്ടല്ലൂര്‍ തെക്ക് പീടികച്ചിറയില്‍ നടരാജന്‍ (62) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സിന്ധുവിനെ (49) ഗുരുതര പരിക്കുകളോടെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇവരുടെ മകനും മാവേലിക്കര ബാറിലെ അഭിഭാഷകനുമായ നവജിത്ത് നടരാജനെ കനകക്കുന്നു പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മാതാപിതാക്കളെ അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു നവജിത്ത്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പിതാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മൃതദേഹം. ഞായറാഴ്ച രാത്രി ഒന്‍പതരയോടെ ഇവരുടെ വീട്ടിലാണ് സംഭവം. കുടുംബവഴക്കാണു കാരണമെന്നാണ് പ്രാഥമികവിവരം. സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് വീട്ടില്‍ വഴക്ക് പതിവായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വാക്കത്തികൊണ്ടായിരുന്നു ആക്രമണം. നടരാജന്റെ തലയ്ക്ക് ഒട്ടേറെത്തവണ വെട്ടേറ്റു. ഇതിനുശേഷം വീടിന്റെ രണ്ടാംനിലയിലേക്കു കയറിയ ഇയാളെ സാഹസികമായാണ് പോലീസ് പിടികൂടിയത്. പരിക്കേറ്റവരെ നാട്ടുകാര്‍ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും നടരാജന്‍ മരിച്ചു.

വീട്ടില്‍ നിന്ന് ബഹളം കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. അപ്പോഴേക്കും മാതാപിതാക്കളെ വെട്ടി ചോരയില്‍ കുളിച്ചുനില്‍ക്കുന്ന നവജിത്തിനെയാണ് നാട്ടുകാര്‍ കാണുന്നത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.