കൊച്ചി: ഇസ്രയേലില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ പ്രതി കൊച്ചിയില്‍ അറസ്റ്റില്‍. കണ്ണൂര്‍ ആലക്കോട് മണക്കടവ് ശ്രീ വത്സം വീട്ടില്‍ ശ്രീതേഷ് (35) ആണ് പിടിയിലായത്. ശ്യാം എന്ന വ്യാജ പേരിലാണ് ഇയാള്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം തട്ടിയത്. ഡ്രീം ഹോളിഡെയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. കുറുപ്പംപടി പോലീസാണ് ഇയാളെ പിടികൂടിയത്.

കുറുപ്പംപടിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മാത്രം പതിനഞ്ച് ലക്ഷത്തോളം രൂപ വാങ്ങിയിട്ടുണ്ട്. ഗഡുക്കളായാണ് പണം കൈപ്പറ്റിയിട്ടുള്ളത്. എറണാകുളത്തെ ഓഫീസ് വഴി തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ മാസങ്ങള്‍ നീണ്ട ശാസ്ത്രീയാന്വേഷണത്തിലൂടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

റൂറല്‍ എസ്.പി വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തില്‍ പെരുമ്പാവൂര്‍ എ.എസ്.പി ശക്തിസിംഗ് ആര്യ കുറുപ്പംപടി ഇന്‍സ്‌പെക്ടര്‍ വി.എം കഴ്‌സണ്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ എല്‍ദോ പോള്‍. അബ്ദുള്‍ ജലീല്‍, ഇബ്രാഹിംകുട്ടി ,എ എസ് ഐ എം.ബി സുബൈര്‍ എം.ബി, സി പി ഒമാരായ അരുണ്‍ കെ കരുണന്‍, പി.എം ഷക്കീര്‍ , സഞ്ജു ജോസ്, എന്നിവരാണ് ഉണ്ടായിരുന്നത്.