ഭോപ്പാൽ: പോസ്റ്റ് മോർട്ടത്തിനായി സൂക്ഷിച്ച സ്ത്രീയുടെ മൃതദേഹത്തിൽ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിൽ നിന്നാണ് മനുഷ്യമനസാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കൊടുംക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത് വരുകയും ചെയ്തിട്ടുണ്ട്.

പോസ്റ്റ് മോർട്ടത്തിനായി സൂക്ഷിച്ച സ്ത്രീയുടെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോയി ലൈം​ഗികമായി പീഡിപ്പിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിൽ നിന്നുള്ള യുവാവിനെ സംഭവത്തിൽ പോലീസ് പിടികൂടി.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് സംഭവം നടക്കുന്നത്, ഈ ക്രൂരകൃത്യത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തായത്. മൃതദേഹം മോർച്ചറിക്കുള്ളിൽ സൂക്ഷിച്ചിരിക്കെ കുറ്റവാളി പരിസരത്ത് അതിക്രമിച്ച് കയറി, മൃതദേഹത്തെ വലിച്ചിഴച്ച ശേഷം ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു. 2024 ഏപ്രിൽ 18 ന് ഖക്‌നാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് കീഴിലുള്ള സർക്കാർ അഫിലിയേറ്റഡ് മോർച്ചറിയിലാണ് സംഭവം നടന്നത്.

അധികൃതരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭൗരാഘട്ട് പ്രദേശത്തെ തൻജിയപട്ട് ഗ്രാമത്തിലെ 25 വയസ്സുള്ള നിലേഷ് ഭിലാലയാണ് ഇയാളെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.

ഇയാളെ കോടതിയിൽ ഹാജരാക്കി. തുടർച്ചയായ ചോദ്യം ചെയ്യലുകൾക്ക് ശേഷം നിലേഷ് ഭിലാലയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഖക്‌നാർ പോലീസ് സ്റ്റേഷൻ ഇൻചാർജ് അഭിഷേക് ജാദവ് പ്രസ്താവനയിൽ വ്യക്തമാക്കി. പ്രതിക്ക് മോർച്ചറിയിലേക്ക് എങ്ങനെ പ്രവേശനം ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.