കൊല്ലം: ഹൈക്കോടതി അഭിഭാഷകന്‍ പി ജി മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്ത മൂവാറ്റുപുഴ സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജോണ്‍സണ്‍ ജോയി എന്നയാളാണ് കേസില്‍ അറസ്റ്റിലായത്. ഇയാളുടെ നിരന്തര പ്രേരണയിലാണ് പി ജി മനു ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ അന്വേഷണത്തിലെ പ്രഥമിക നിഗമനം. പി ജി മനുവിന്റെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പകര്‍ത്തിയത് ഇയാളെന്നാണ് പൊലീസ് പറയുന്നത്. മനുവിനെതിരെ പ്രചരിപ്പിച്ച വീഡിയോ ജോണ്‍സണ്‍ ചിത്രീകരിച്ചത് കഴിഞ്ഞ വര്‍ഷം നവംബറിലാണെന്നും പൊലീസ് കണ്ടെത്തി. മാപ്പു പറയുന്ന വീഡിയോ വീഡിയോ എടുത്ത ശേഷം ഭീഷണിപ്പെടുത്തുകയാണ് ഇയാള്‍ ചെയ്തത്.

ഭാര്യയ്ക്കും സഹോദരിക്കും മുന്നില്‍ വെച്ച് ജോണ്‍സണ്‍ മനുവിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു. വീഡിയോ ഉപയോഗിച്ച് മനുവിനെ നിരന്തം ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. പണം നല്‍കിയുള്ള ഒത്തുതീര്‍പ്പിന് മനു വഴങ്ങാതായതോടെയാണ് വീഡിയോ സൈബറിടത്തില്‍ പ്രചരിച്ചത്. സുഹൃത്തുക്കള്‍ വഴിയും യുട്യൂബ് വഴിയും വഴിയും മനുവിനെ ജോണ്‍സണ്‍ സമ്മര്‍ദത്തിലാക്കി. ഈ മാസം ആദ്യമാണ് വീഡിയോ ഫേസ്ബുക്കില്‍ ജോണ്‍സണ്‍ പോസ്റ്റ് ചെയ്തത്.

ഇതോടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മരിക്കുന്നതിന് മുമ്പ് മനു സുഹൃത്തുക്കള്‍ക്കും ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അഭിഭാഷകര്‍ക്കും അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ ഈ വീഡിയോയെ കുറിച്ചു മനു പറഞ്ഞിരുന്നു. അതേസമയം, മനുവിനെതിരെ ആരോപണം ഉന്നയിച്ച വീട്ടമ്മ ഇതുവരെ പരാതി നല്‍കിയിരുന്നില്ല. എറണാകുളം പിറവത്ത് ഒളിവില്‍ കഴിയവേയാണ് ജോണ്‍സനെ പോലീസ് പിടികൂടുന്നത്.

മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ കൂടിയായ പി.ജി മനു നിയമസഹായം തേടിയെത്തിയ ഇരയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായിരുന്നു. കര്‍ശന വ്യവസ്ഥയോടെ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് മറ്റൊരു യുവതിയുമായി ബന്ധപ്പെട്ട് പിജി മനുവിനെതിരെ ലൈംഗിക പീഡന ആരോപണം ഉയര്‍ന്നത്. ഇതിനിടെയാണ് യുവതിയുടെ കുടുംബത്തോട് ഇയാള്‍ മാപ്പ് ചോദിക്കുന്നുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചത്.

പീഡനക്കേസില്‍ വീണ്ടും ജയിലില്‍ പോകേണ്ടി വരുമോ എന്ന മാനസിക സംഘര്‍ഷം കാരണമായിരിക്കാം മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി. മനു ആത്മഹത്യ ചെയ്തതെന്ന് സഹപ്രവര്‍ത്തകന്‍ കൂടിയായ അഡ്വ. ബി.എ. ആളൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊട്ടാരക്കരതാലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനദാസ് കൊല്ലപ്പെട്ട കേസില്‍ ആളൂരും പി.ജി. മനുവും ആയിരുന്നു പ്രതിഭാഗത്തിന് വേണ്ടി ഹാജരായിരുന്നത്. ഈ കേസിന്റെ നടത്തിപ്പിനായാണ് കൊല്ലം ആനന്ദവല്ലീശ്വരത്ത് രണ്ടുമാസം മുന്‍പ് വാടക വീടെടുത്ത് മനു താമസം തുടങ്ങിയത്. ഇവിടെയാണ് മനുവിനെ തൂങ്ങീ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മനുവിന്റെ മരണം വളരെ ദുര്‍ഭാഗ്യകരമാണെന്ന് ആളൂര്‍ പറഞ്ഞു. 'സോഷ്യല്‍ മീഡിയയിലെ ഇല്ലാത്ത കാര്യങ്ങളുടെ പേരില്‍ രണ്ടാമതൊരു ബലാത്സംഗ കേസുകൂടി തനിക്കെതിരെ വരുന്നുണ്ട് എന്ന പേടി കാരണമാകാം മനു ജീവനൊടുക്കിയത്. അതിന്റെ മാനസിക സംഘര്‍ഷം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇനന് രാവിലെ ജൂനിയര്‍ അഭിഭാഷകര്‍ വന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മനുവിനെതിരെ ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. ആദ്യ ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സുപ്രീം കോടതിയില്‍ വരെ പോയിട്ടും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് 59 ദിവസം ജയിലില്‍ കിടന്ന ശേഷമാണ് ജാമ്യം കിട്ടിയത്. രണ്ടാമതും കേസ് വന്നാല്‍ വീണ്ടും ജയിലില്‍ പോകേണ്ടി വരുമല്ലോ എന്ന മാനസിക സംഘര്‍ഷം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതായിരിക്കാം ആത്മഹത്യക്ക് പ്രേരിപ്പിച്ചത്' -അഡ്വ. ബി.എ. ആളൂര്‍ പറഞ്ഞു.

തനിക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയുടെ വീട്ടില്‍ അഡ്വ. പി.ജി. മനു കുടുംബസമേതം എത്തി തൊഴുകൈയോടെ മാപ്പുപറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇയാളും ഒപ്പമുള്ള സ്ത്രീകളും പീഡനത്തിനിരയായ യുവതിയുടെയും ബന്ധുക്കളുടെയും കാല് പിടിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കൊല്ലത്തെ വീട്ടില്‍ മനുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മറ്റൊരു പീഡനക്കേസിലെ അതിജീവിതയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് മനു. 2018ല്‍ ഉണ്ടായ ലൈംഗികാതിക്രമക്കേസില്‍ 5 വര്‍ഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പൊലീസ് നിര്‍ദേശപ്രകാരം പരാതിക്കാരി ഗവ. പ്ലീഡറായ പി.ജി. മനുവിനെ സമീപിച്ചത്. മനുവിന്റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫിസിലെത്തിയപ്പോള്‍ തന്നെ കടന്ന് പിടിച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതി നല്‍കിയ മൊഴി. ഇതിനു ശേഷം തന്റെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തതായി യുവതി ആരോപിച്ചിരുന്നു.

രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും യുവതി മൊഴിനല്‍കിയിരുന്നു. മനു അയച്ച വാട്‌സാപ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിനു കൈമാറുക കൂടി ചെയ്തതോടെ മനു കുടുങ്ങുകയായിരുന്നു. ഒടുവില്‍ എറണാകുളം പുത്തന്‍കുരിശ് പൊലീസിനു മുന്‍പാകെ മനു കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതിയും സുപ്രീംകോടതിയും തള്ളിയതോടെ ആയിരുന്നു ഇത്. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി മനു ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് മനുവിനെ പ്ലീഡര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയത്.

ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് പുതിയ പീഡന ആരോപണം കൂടി ഉയര്‍ന്നത്. ഭര്‍ത്താവിന്റെ കേസിന് വേണ്ടി മനുവിനെ സമീപിച്ച യുവതിയെ പീഡിപ്പിച്ചുവെന്നാണ് ആക്ഷേപം. എന്‍.ഐ.എ പ്രോസിക്യൂട്ടറായിരുന്ന മനുവാണ് പാനായിക്കുളം, നാറാത്ത് തുടങ്ങിയ കേസുകളില്‍ എന്‍.ഐ.എക്ക് വേണ്ടി ഹാജരായത്. സംസ്ഥാന സര്‍ക്കാറിന് വേണ്ടി നിരവധി കേസുകളില്‍ ഹാജറായിരുന്നു അഡ്വ. മനു.