തിരുവനന്തപുരം: കുളത്തൂരില്‍ ദേശീയപാതയില്‍ കാറിനുള്ളില്‍ പുരുഷന്റെ് മൃതദേഹം കണ്ടെത്തി.വലിയവേളി പൗണ്ട്കടവ് സ്വദേശി 48 കാരനായ ജോസഫ് പീറ്റര്‍ ആണ് മരിച്ചത്.എസ് എന്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ട കാറിന്റെ പിന്‍സീറ്റിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.കഴക്കൂട്ടം എസിപിയുടെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി.ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ബുധനാഴ്ച രാവിലെ റോഡിലൂടെ നടന്നുപോയവര്‍ കാറില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധിച്ചിരുന്നു.തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും സംഘം സ്ഥലത്തെത്തി കാറില്‍ പരിശോധന നടത്തിയതോടെയാണ് മൃതദേഹം കണ്ടത്.പിന്‍ഭാഗത്തെ സീറ്റിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

പിന്നീട് കാറിന്റെ ഉടമയെ കേന്ദ്രീകരിച്ച് അന്വേഷിച്ചു. ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഉടമയുടെ സഹോദരനെ കൊണ്ടുവന്നാണ് കാറിനകത്തെ മൃതദേഹം തിരിച്ചറിഞ്ഞത്.പൗണ്ട്കടവ് സ്വദേശിയായ ജോസഫ് പീറ്ററാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇയാളുടെ ഭാര്യയും മകനും വിദേശത്താണ്. മകള്‍ വിവാഹിതയായി മറ്റൊരു വീട്ടിലാണ് താമസം.

തിരുവോണദിവസവും ഇയാളെ കണ്ടവരുണ്ട്. ഫോറന്‍സിക് പരിശോധനക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മാത്രമേ ഇയാളുടെ മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് പൊലീസ് അറിയിച്ചു.തുമ്പ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴക്കൂട്ടം അസി.കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.