ന്യൂഡല്‍ഹി: ഇന്‍ഡോര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന യുവവ്യവസായി രാജ രഘുവംശിയെ ഹണിമൂണിനിടെ, മേഘാലയയില്‍ വച്ച് ഭാര്യ ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍ സംഘം കൊലപ്പെടുത്തിയ സംഭവം രാജ്യത്താകെ വലിയ നടുക്കം ഉണ്ടാക്കിയിരിക്കുകയാണ്. കൊലയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. തന്റെ മകന് വിവാഹം കഴിഞ്ഞയുടന്‍ ഹണിമൂണിന് പോകാന്‍ താല്‍പര്യം ഇല്ലായിരുന്നുവെന്ന് അമ്മ ഉമ രഘുവംശി പറഞ്ഞു. എന്നാല്‍, ഭാര്യ സോനം അവനെ നിര്‍ബന്ധിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു.

സോനം ട്രിപ്പിനായി ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും റിട്ടേണ്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച കല്യാണമായിരുന്നു. കുടുംബത്തോട് നല്ല രീതിയിലാണ് സോനം പെരുമാറിയിരുന്നത്. അതുകൊണ്ട് തന്നെ അവളെ കുറിച്ച് ഭര്‍തൃവീട്ടുകാര്‍ക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ദമ്പതികള്‍ ഗുവാഹത്തിയിലെ കാമാഖ്യക്ഷേത്രത്തില്‍ പോകാന്‍ നേരത്തെ പദ്ധതി ഇട്ടിരുന്നതായി രാജയുടെ സഹോദരന്‍ വിപുല്‍ രഘുവംശി പറഞ്ഞു. പക്ഷേ അപ്രതീക്ഷിതമായി പ്ലാന്‍ മാറ്റുകയായിരുന്നു.

' സോനത്തിന്റെ നിര്‍ബന്ധപ്രകാരമാണ് എന്റെ മകന്‍ മേഘാലയയിലേക്ക് പോയത്. അവന് അത്ര പെട്ടെന്ന് ഹണിമൂണിന് പോകണമെന്ന് ഇല്ലായിരുന്നു. സോനം മേഘാലയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്‌തെന്ന് അവന്‍ എന്നോടുപറഞ്ഞു. ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കില്‍ ഭാര്യക്കൊപ്പം പോകണമെന്ന് ഞാന്‍ ഉപദേശിക്കുകയും ചെയ്തു.'- ഉമ രഘുവംശി പിടിഐയോട് പറഞ്ഞു. മേഘാലയില്‍ നിന്നുള്ള റിട്ടേണ്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടെങ്കിലും ആറ്-ഏഴ് ദിവസത്തിനകം ഇന്‍ഡോറിലേക്ക് മടങ്ങുമെന്നും രാജ പറഞ്ഞതായി അമ്മ അറിയിച്ചു.

സോനത്തിന് ഒരുപോറല്‍ പോലുമില്ല

സോനത്തിന്റെ ഒടുവിലത്തെ ചിത്രം കണ്ട് അമ്മ ഞെട്ടല്‍ പ്രകടിപ്പിച്ചു. അവളുടെ ദേഹത്ത് ഒരുപോറല്‍ പോലുമില്ല. ഏതുഅവസ്ഥയിലാണ് അവള്‍ രാജയെ വിട്ടുപോയതെന്ന് എനിക്കറിയണം, ഉമ പറഞ്ഞു. വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും ഇപ്പോഴത്തെ ചെറുപ്പക്കാരുടേത് പോലെ രാജയ്‌ക്കൊപ്പം പുറത്തുപോകുന്നതിലൊന്നും സോനത്തിന് താല്‍പര്യം ഇല്ലായിരുന്നു. തനിക്ക് ഓഫീസില്‍ പിടിപ്പതുജോലി ഉണ്ടെന്നായിരുന്നു അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവളുടെ മറുപടി. അവള്‍ക്ക് വിളിക്കാന്‍ സാധിച്ചില്ലെങ്കിലും രാജയ്ക്ക് വിളിക്കാമല്ലോ എന്നായിരുന്നു സോനത്തിന്റെ നിലപാട്. വിവാഹത്തിന് മുമ്പ് യുവതീ യുവാക്കള്‍ തമ്മില്‍ കാണുന്നത് തങ്ങളുടെ കുടുംബം അനുവദിക്കാറില്ലെന്നും സോനത്തിന്റെ പിതാവിന് അത്തരം കൂടിക്കാഴ്ചകള്‍ താല്‍പര്യമില്ലെന്നും സോനത്തിന്റെ അമ്മ പറഞ്ഞിരുന്നു.

വിവാഹം ഇരുവരുടെയും സമ്മതത്തോടെ

പരമ്പരാഗത രീതിയില്‍ പെണ്ണിന്റെയും ചെറുക്കന്റെയും സമ്മതത്തോടെ, വീട്ടുകാരുടെ ആശീര്‍വ്വാദത്തോടെയായിരുന്നു വിവാഹം. ' രാജ വിവാഹത്തിന് ശേഷം വളരെ സന്തോഷവാനായിരുന്നു. സോനത്തിനെ ഭാര്യ എന്ന നിലയില്‍ അവന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു. അവള്‍ ഭര്‍ത്താവിനെ കൊല്ലുമെന്ന് ഞങ്ങള്‍ക്ക് വിശ്വസിക്കാനാകുന്നില്ല. അവന്‍ കല്യാണം കഴിക്കാതിരുന്നെങ്കില്‍, അവനിപ്പം ജീവനോടെ ഇരുന്നേനെ', അമ്മ സങ്കടത്തോടെ പറഞ്ഞു.

സോനത്തിനെ തൂക്കി കൊല്ലണം

മകനെ നഷ്ടപ്പെട്ട ശേഷം രാത്രികളില്‍ തനിക്ക് ഉറക്കം നഷ്ടപ്പെട്ടെന്നും സോനത്തിനെ തൂക്കി കൊല്ലണമെന്നും ഉമ പറഞ്ഞു. അവനെതിരെ തെറ്റ് ചെയ്തവരെല്ലാം ശിക്ഷിക്കപ്പെടുമെന്ന് അവന്റെ ഫോട്ടോ നോക്കി ഞാന്‍ പറഞ്ഞു, ഉമ കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

എന്തിന് കൊലപാതകം?

രാജയുടെ കുടുംബത്തിന് സോനം, കാമുകന്‍ രാജ് കുശ്വാഹയ്‌ക്കൊപ്പം ചേര്‍ന്ന് അരുംകൊലയ്ക്ക് കൂട്ടുനിന്നെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ' സോനത്തിന്റെ പങ്കിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം. അവള്‍ അങ്ങനെ ചെയ്‌തെങ്കില്‍ തന്നെ എന്തിന്? ഇരുവരുടെയും സമ്മതത്തോടെയാണ് വിവാഹം നടന്നത്. ഇരുവരും സന്തോഷത്തിലുമായിരുന്നു. അങ്ങനെയെങ്കില്‍ അവള്‍ എന്തിന് ഇതുചെയ്തു'- രാജയുടെ ഏട്ടത്തി ഭൂമി രഘുവംശി ചോദിച്ചു.

രാജ 10 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചു

തന്റെ വീട്ടില്‍ നിന്ന് 10 ലക്ഷത്തോളം വില മതിക്കുന്ന സ്വര്‍ണാഭരണങ്ങളും അണിഞ്ഞാണ് രാജ ഹണിമൂണിന് പോയത്. ഡയമണ്ട് റിങ്, ചെയിന്‍, ബ്രേസ് ലെറ്റ് ഇതെല്ലാം ഹണിമൂണിന് പോകുമ്പോള്‍ രാജ ധരിച്ചിരുന്നു. എന്തിന് ഇത്രയും ആഭരണം ധരിക്കുന്നുവെന്ന് അമ്മ ഉമ ചോദിച്ചപ്പോള്‍ സോനം നിര്‍ബന്ധിച്ചുവെന്നായിരുന്നു രാജയുടെ മറുപടി.

രാജയും സോനവും മെയ് 11 നാണ് വിവാഹിതരായത്. മെയ് 20 ന് മേഘാലയിലേക്ക് ഹണിമൂണിന് പോയി. ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ സോഹ്രയില്‍ വച്ച് മെയ് 23 ന് ദമ്പതികളെ കാണാതായി. ജൂണ്‍ 2 ന് രാജ രഘുവംശിയുടെ മൃതദേഹം ഒരു കൊക്കയില്‍ കണ്ടെത്തി. സോനത്തിനെ കാണാതായി. സോനം വാടയ്ക്ക് എടുത്ത കൊലയാളികള്‍ രാജയെ വകവരുത്തുക ആയിരുന്നുവെന്ന് മേഘാലയ പോലീസ് അറിയിച്ചു. യുപിയിലെ ഗാസിപൂരില്‍ നന്ദ്ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് സോനം കീഴടങ്ങിയത്. മറ്റുമൂന്നു കൊലയാളികളെയും പിന്നീട് പിടികൂടി. ഇതില്‍ രണ്ടുപേര്‍ ഇന്‍ഡോറില്‍ നിന്നും ഒരാള്‍ യുപിയിലെ ലലിത്പൂരില്‍ നിന്നുമാണ്. മറ്റൊരാളെ കൂടി മധ്യപ്രദേശിലെ സാഗറില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.