ഇരിങ്ങാലക്കുട: ഷെയര്‍ ട്രേഡിങ്ങില്‍ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് കിഴുത്താണി സ്വദേശിയില്‍നിന്ന് 1,34,50,000 രൂപ തട്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മൂന്നുപീടിക സ്വദേശി കാക്കശ്ശേരി വീട്ടില്‍ റനീസിനെയാണ് (26) ഇരിങ്ങാലക്കുട സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കണോമിക്‌സ് ടൈംസ് പത്രത്തിലെ ഷെയര്‍ ട്രേഡിങ് പരസ്യം കണ്ട് ആകൃഷ്ടനായ പരാതിക്കാരനെ ഷെയര്‍ ട്രേഡിങ്ങിനായി വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യിപ്പിച്ച് ഷെയര്‍ ട്രേഡിങ് നടത്തുന്നതിനുള്ള ലിങ്കും നിര്‍ദേശങ്ങളും ഗ്രൂപ് അഡ്മിന്‍മാര്‍ പല ദിവസങ്ങളിലായി അയച്ചുകൊടുത്തു. തുടര്‍ന്ന് സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 31 വരെ പല തവണകളായി പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്കായി 1,34,50,000 രൂപ നിക്ഷേപം നടത്തിക്കുകയായിരുന്നു.

ഇതിലുള്‍പ്പെട്ട 22,20,000 രൂപ റെനീസിന്റെ അക്കൗണ്ടിലേക്കാണ് അയപ്പിച്ചിരുന്നത്. ഈ തുക പിന്‍വലിച്ച് പ്രതികള്‍ക്ക് നല്‍കി അതിന്റെ കമീഷനായി 15,000 രൂപ കൈപ്പറ്റി തട്ടിപ്പുസംഘത്തിന് സഹായം ചെയ്തുകൊടുക്കുന്ന ഏജന്റായി പ്രവര്‍ത്തിച്ചുവന്നതിനാണ് റെനീസിനെ അറസ്റ്റ് ചെയ്തത്.

റൂറല്‍ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി എസ്.വൈ. സുരേഷ്, സൈബര്‍ എസ്.എച്ച്.ഒ വര്‍ഗീസ് അലക്‌സാണ്ടര്‍, എസ്.ഐ ബെന്നി ജോസഫ്, ഗ്രേഡ് എ.എസ്.ഐ അനൂപ് കുമാര്‍, സീനിയര്‍ സി.പി.ഒ അജിത് കുമാര്‍, സി.പി. അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.