കൊല്ലം: കരുനാഗപ്പള്ളിയിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയ്ക്കും മക്കൾക്കും ദാരുണാന്ത്യം. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കരുനാഗപ്പള്ളി സ്വദേശി താര (35), മക്കളായ അനാമിക (6), ആത്മിക (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്‍നങ്ങളെ തുടർന്നാണ് ആത്മഹത്യാ ശ്രമം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളെ ചേർത്ത് നിർത്തിയായിരുന്നു താര തീകൊളുത്തിയത്. മൂന്ന് പേർക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് ഉച്ചയോട് കൂടിയാണ് സംഭവമുണ്ടായത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു ആത്മഹത്യാ ശ്രമം. ഇന്ന് വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കരുനാ​ഗപ്പള്ളി ആദിനാട് വടക്കുള്ള വാടകവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. മക്കളെ ഒപ്പം നിർത്തി മണ്ണെണ്ണയൊഴിച്ച തീകൊളുത്തുകയായിരുന്നു. താരയുടെ ഭർത്താവ് പ്രവാസിയാണ്. അച്ഛനോടൊപ്പമായിരുന്നു താര താമസിച്ചിരുന്നത്. അച്ഛൻ പുറത്തുപോയ സമയത്താണ് ആത്മഹത്യ ശ്രമം നടത്തിയത്. മൂന്ന് പേർക്കും 80 ശതമാനം പൊള്ളലേറ്റിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.

ഇന്ന് ഭർത്താവ് തിരികെ വരാനിരിക്കെയാണ് ദാരുണസംഭവം നടന്നിരിക്കുന്നത്. കുടുംബപ്രശ്നമാണ് കാരണമെന്ന് നി​ഗമനത്തിലാണ് പൊലീസും നാട്ടുകാരും. കഴിഞ്ഞ കുറച്ച് നാളുകളായി ഭർത്താവിന്റെ വീട്ടുകാരുമായി സ്വത്തുതർക്കം നിലനിന്നിരുന്നു. ഇതാവാം ആത്മഹത്യ ശ്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.