ആഗ്ര: പ്രണയത്തിലായ മകളെ കൊലപ്പെടുത്താന്‍ ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ നല്‍കിയ ആള്‍ അമ്മയെ കൊന്നു. 17കാരിയായ മകളെ കൊല്ലാനാണ് വാടകകൊലയാളിയെ കൂട്ടുപിടിച്ചത്. എന്നാല്‍ ക്വട്ടേഷന്‍ ഏറ്റെടുത്തിയിരുന്ന ആള്‍ മകളുടെ കാമുകനായിരുന്നെന്ന് അമ്മ അറിഞ്ഞില്ല. ഉത്തര്‍ പ്രദേശിലെ ജസ്രത്പുര്‍ സ്വദേശിയായ അല്‍കാദേവിയാണ്(35) കൊല്ലപ്പെട്ടത്. ഒക്‌ടോബര്‍ ആറിന് ഇറ്റാവയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹത്തെ ചുറ്റിയുള്ള അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞതിന് പിന്നാലെയാണ് വലിയ രീതിയിലുള്ള ട്വിസ്റ്റ് പുറത്ത് വന്നത്. സംഭവത്തില്‍ അല്‍ക്ക ദേവിയുടെ മകളായ 17 വയസുകാരിയെയും കാമുകന്‍ സുഭാഷിനെയും പൊലീസ് പിടികൂടി.

മകളുടെ പ്രണയത്തില്‍ അല്‍ക്ക ദേവി അസ്വസ്ഥയായിരുന്നു. സുഭാഷുമായുളള പ്രണയത്തിന് മുന്‍പ് പ്രദേശത്തെ മറ്റോരാളോടൊപ്പം മകള്‍ ഒളിച്ചോടിയിരുന്നു. ഇതിന് പിന്നാലെ ഫറൂഖാബാദിലെ അമ്മയുടെ വീട്ടിലേക്ക് മകളെ അയച്ചതോടെയാണ് സുഭാഷുമായി അടുപ്പത്തിലാകുന്നത്. അത് വൈരാഗ്യം വര്‍ധിക്കുന്നതിന് കാരണമായിരുന്നു എന്ന് പോലീസ് അറിയിച്ചു.

കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് മകളെ നിര്‍ബന്ധിച്ചെങ്കിലും മകള്‍ വഴങ്ങിയില്ല. തുടര്‍ന്ന് മകളെ അമ്മാവന്റെ വീട്ടിലേക്ക് മാറ്റിയെങ്കിലും കാമുകനുമായുളള ബന്ധം മകള്‍ തുടര്‍ന്നു. നാണക്കേട് ഭയന്നാണ് അല്‍ക്ക മകളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 27നാണ് മകളെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളിയായ സുഭാഷ് സിങ്ങിനെ ഏല്‍പ്പിക്കുന്നത്. 50,000 രൂപയാണ് അല്‍ക്ക സുഭാഷ് സിങിന് നല്‍കിയത്. എന്നാല്‍ ക്വട്ടേഷന്‍ കൊടുത്ത സുഭാഷ് സിങ് തന്നെയായിരുന്നു മകളുടെ കാമുകന്‍. അമ്മയെ കൊലപ്പെടുത്തിയാല്‍ വിവാഹത്തിന് തയ്യാറാണെന്ന് മകള്‍ സുഭാഷിന് വാക്ക് കൊടുത്തു.

ഒക്ടോബര്‍ ആറിനാണ് ജസ്രത്പുരിലെ വയലില്‍ നിന്ന് അല്‍ക്കയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അല്‍ക്കയുടെ മരണം കൊലപാതമാണെന്ന് അറിയുന്നത്. തുടര്‍ന്നുളള അന്വേഷണത്തില്‍ സുഭാഷ് സിങിനെ പിടികൂടുകയും ചോദ്യം ചെയ്യലില്‍ സത്യം വെളിപ്പെടുത്തുകയും ചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.