ബിലാസ്പൂര്‍: പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്ന് വെറുതേ പറയുന്നതല്ല. സോഷ്യല്‍ മീഡിയ വഴി അടക്കം എളുപ്പം അടുക്കുകയും പിണങ്ങുകയും ചെയ്യുന്ന പ്രണയബന്ധങ്ങള്‍ ഇന്ന് നിത്യസാധാരണമാണ്. എന്നാല്‍, ഇത്തരം ബന്ധങ്ങള്‍ അപകടങ്ങളിലേക്ക് നയിക്കുന്ന സംഭവങ്ങളും ധാരളം ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ നടുക്കുന്നൊരു കൊലപാതകത്തിലേക്ക് നയിച്ചത് ഒരു സോഷ്യല്‍ മീഡിയാ പ്രണയബന്ധമാണ്.

ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ മൊബൈല്‍ ഫോണ്‍ ബ്ലോക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കാമുകനെയുവതി കൊലപ്പെടുത്തിയത്. 25 കാരനായ കാംത പ്രസാദ് സൂര്യവംശിയാണ് കൊല്ലപ്പെട്ടത്. 22 കാരിയായ റോഷ്‌നിയാണ് കൊലക്കേസില്‍ പ്രതിയായിരിക്കുന്നത്.

ഹോട്ടല്‍ ജീവനക്കാരനായ സൂര്യവംശിയും റോഷ്‌നിയും ആറ് മാസം മുമ്പാണ് പരിചയപ്പെട്ടതും പ്രണയത്തിലാകുന്നതും. ഇന്‍സ്റ്റഗ്രാം വഴിയാണ് ബന്ധം സ്ഥാപിച്ചത്. ഈ ബന്ധം നല്ലതു പോലെ തളിര്‍ക്കുകയും ഇരുവരും തമ്മില്‍ നിരന്തരം സല്ലപിക്കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി, കാംത റോഷ്നിയുമായി സംസാരിക്കുന്നതും സന്ദേശങ്ങള്‍ അയക്കുന്നതും അവസാനിപ്പിക്കുകയും നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു.

ഇതോടെ മറ്റൊരു സ്ത്രീയെ കാണാന്‍ തുടങ്ങിയെന്ന് സംശയിച്ച്, കോപാകുലനായ റോഷ്നി ഒരു കത്തിയുമായി അയാളുടെ വീട്ടിലേക്ക് എത്തി. തുടര്‍ന്ന് നടന്ന തര്‍ക്കത്തിനിടെ കൈയില്‍ കരുതിയ കത്തിയെടുത്ത് കുത്തുകയായിരുന്നു. കാംതയുടെ കൂടെ താമസിക്കുന്നയാള്‍ ബഹളം കേട്ട് ഓടിയെത്തിയപ്പോള്‍ രക്തം വാര്‍ന്ന് നിലത്ത് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. യുവതിയെ അറസ്റ്റ് ചെയ്തതായും കൊലപാതകക്കുറ്റം ചുമത്തിയതായും പൊലീസ് ഉദ്യോഗസ്ഥന്‍ സുമ്മത് സാഹു പറഞ്ഞു.

യുവതി മുറിയിലേക്ക് കത്തിയുമായി എത്തി അയാളുടെ ഫോണ്‍ ആവശ്യപ്പെട്ടുവെന്നും വഴക്കിനിടയില്‍, അവള്‍ അയാളുടെ നെഞ്ചില്‍ കുത്തിയെന്നും പൊലീസ് പറഞ്ഞു. ബിജെപി നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ രാജേഷ് സൂര്യവംശിയുടെ അനന്തരവനാണ് കൊല്ലപ്പെട്ട യുവാവെന്ന് എന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. കാമുകനെ ഭയപ്പെടുത്താന്‍ വേണ്ടി മാത്രമാണ് കത്തി കൊണ്ടുവന്നതെന്നും പെട്ടെന്നുള്ള പ്രകോപനത്തെ തുടര്‍ന്നാണ് സംഭവമുണ്ടായതെന്നും യുവതി പൊലീസിനോട് പറഞ്ഞു.