കൊച്ചി: കൊച്ചി വടുതലയിൽ ദമ്പതികളെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. പച്ചാളം സ്വദേശി വില്യം എന്ന യുവാവാണ് മരിച്ചത്. ക്രിസ്റ്റഫർ, മേരി എന്നിവർക്കാണ് പൊള്ളലേറ്റത്. ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. വടുതല ലൂർദ് ആശുപത്രിക്ക് പിന്നിൽ താമസിക്കുന്ന കുടുംബങ്ങളാണ് ഇവർ. സംഭവ ശേഷം വില്യമിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇവർ തമ്മിൽ കുടുംബപ്രശ്നങ്ങളുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

വീട്ടിലേക്ക് വരുമ്പോഴാണ് അക്രമമുണ്ടായത്. ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടർ തടഞ്ഞ് നിർത്തി പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. തീ ഉയരുന്നത് കണ്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ‌വില്യമിനേയും സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമായി വരുന്നതേയുള്ളൂ.

പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ് മരിച്ച യുവാവെന്നാണ് നാട്ടുകാർ പറയുന്നത്. ദമ്പതികളുടെ വീടിന് തൊട്ടടുത്താണ് വില്യം താമസിക്കുന്നത്. ഇയാൾ വീട്ടിൽ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്.

ഇരു കൂട്ടരും തമ്മിൽ കുടുംബപ്രശ്നങ്ങളുണ്ടെന്നും ഇതാണ് അക്രമത്തിന് കാരണമായതെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.