കൊല്‍ക്കത്ത: സ്ത്രീയുടെ അറുത്തെടുത്ത തലയുമായി റോഡിലൂടെ നടന്നുനീങ്ങിയ ആളെ കണ്ട് വഴിയാത്രക്കാർ ഒരുനിമിഷം പതറി. ഒരു കൈയ്യിൽ തലയും മറുകൈയിൽ അരിവാളും വീശിയായിരുന്നു യുവാവിന്റെ നടത്തം. ഇടയ്ക്ക് ശാപവാക്കുകള്‍ മൊഴിയുന്നതും കാണാം. അതിഭീകരവും ഭ്രാന്തമായ കാഴ്ചകൾ എല്ലാം വഴിയാത്രക്കാർ കാണുകയും ബൈക്കുകളിൽ ഇയാളുടെ പിന്നിലൂടെ പോവുകയും ചെയ്തു. പേടികൊണ്ടാണ് എടുക്കാത്തത് എന്നും അവർ പറഞ്ഞു. പിന്നാലെ യുവാവ് സ്റ്റേഷനിലെത്തി കീഴടങ്ങിയപ്പോൾ ആണ് അരുംകൊല പുറംലോകം അറിയുന്നത്.

സഹോദരന്റെ ഭാര്യയുടെ തലയറുത്താണ് യുവാവ് റോഡിലൂടെ ഒരു പേടിയും ഇല്ലാതെ നടന്നുനീങ്ങിയത്. പശ്ചിമബംഗാളിലെ സൗത്ത് 24 പര്‍ഗാന ജില്ലയിലാണ് നാടിനെ തന്നെ ഒന്നടങ്കം നടുക്കിയ സംഭവം നടന്നത്. അറുത്തെടുത്ത തലയും അതിന് ഉപയോഗിച്ച വലിയൊരു ആയുധവുമായി തെരുവിലൂടെ നടന്ന പ്രതി പിന്നീട് ബസന്തിയിലെ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. ബിമല്‍ മൊണ്ടാല്‍ എന്ന യുവാവാണ് മൂത്ത സഹോദരന്റെ ഭാര്യ സതി മൊണ്ടലിന്റെ തല വെട്ടിമാറ്റിയത്.

കുടുംബ പ്രശ്‌നങ്ങൾ ആകാം പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു. കീഴടങ്ങിയ സമയത്ത് യാതൊരുവിധ പശ്ചാത്താപവും ബിമല്‍ പ്രകടിപ്പിച്ചിരുന്നില്ലെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. സതിയുടെ അറുത്തെടുത്ത തലയും അതിനുപയോഗിച്ച ആയുധവും പ്രതിയുടെ കൈവശമുണ്ടായിരുന്നു. സാധാരണ മാനസികാവസ്ഥയിലായിരുന്നില്ലെന്ന് തോന്നിപ്പിക്കുംവിധത്തിലായിരുന്നു ബിമലിന്റെ പെരുമാറ്റമെന്നും പോലീസ് പറഞ്ഞു.

അതേസമയം, അരുംകൊലയ്ക്ക് ശേഷം തെരുവിലൂടെ നടക്കുമ്പോള്‍ ബിമല്‍ കോപാകുനായിരുന്നെന്നും അതിനാലാണ് ആരും അയാളെ തടയാന്‍ ധൈര്യം കാണിക്കാതിരുന്നതെന്നും ദൃക്‌സാക്ഷികളിലൊരാള്‍ വ്യക്തമാക്കി. സതിക്കുനേരെ ബിമല്‍ ശാപവാക്കുകള്‍ ചൊരിഞ്ഞുകൊണ്ടായിരുന്നു നടന്നിരുന്നതെന്നും ദൃക്‌സാക്ഷി പറയുന്നു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സതിയും ബിമലും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും ബിമല്‍, സതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇവരുടെ സമീപവാസി മൊഴിനൽകുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.