ചെന്നൈ: അകന്നു കഴിയുന്ന ഭർത്താവുമായി വീണ്ടും ഒന്നിക്കാൻ മോഹം. അതിനായി യുവതി തിരഞ്ഞെടുത്തത് മന്ത്രവാദം. ഒടുവിൽ പുറം ലോകം അറിഞ്ഞത് അരുംകൊല. തമിഴ്നാട്ടിലാണ് നാടിനെ നടുക്കിയ കൊലപതാകം നടന്നത്. പിണങ്ങി കഴിയുന്ന ഭർത്താവുമായി ഒന്നിക്കാൻ വേണ്ടിയാണ് യുവതി മന്ത്രവാദിയെ പോയി കണ്ടത്. പക്ഷെ മാസങ്ങൾ ആയിട്ടും ഒരു ഫലവും ഇല്ലാതെ വന്നപ്പോൾ കാശ് തിരികെ ചോദിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്. കേസിൽ മന്ത്രവാദിയും സഹായികളും പോലീസ് വലയിൽ കുടുങ്ങിയിട്ടുണ്ട്.

യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച മന്ത്രവാദിയും സഹായികളും പിടിയിൽ. തമിഴ്നാട്‌ തിരുനെൽവേലി സ്വദേശിനിയായ യുവതി കായൽവിഴി (28) ആണ് മരിച്ചത്. യുവതിയുടെ ശരീരഭാഗങ്ങൾ മണിമുത്തൻകുളം കനാലിന് സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. ഭർത്താവുമായി അകന്നുകഴിഞ്ഞിരുന്ന യുവതിയെ 8 മാസം മുൻപണ് കാണാതായത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മന്ത്രവാദികളേയും സഹായികളേയും പിടികൂടിയത്.

അതുപോലെ കൊലപാതകം നടത്തിയത് ഒക്ടോബർ 5നാണെന്ന് പ്രതികൾ പൊലീസിനോട് തുറന്നുപറഞ്ഞു. ഭർത്താവുമായി ഒന്നിക്കുന്നതിനുള്ള വഴി തേടിയാണ് യുവതി മന്ത്രവാദിയെ സമീപിച്ചത്. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഇയാൾ ലോക്കൽ കേബിൾ ചാനലുകളിൽ പരസ്യം നൽകിയിരുന്നു. ഇത് വിശ്വസിച്ച യുവതി അച്ഛനൊപ്പം മന്ത്രവാദിയെ സമീപിക്കുകയും പണം നൽകുകയും ചെയ്തു. ഫലം കാണാതായതോടെ യുവതി പണം തിരിച്ചുതരാൻ ആവശ്യപ്പെട്ടതാണ് കൊലയ്ക്ക് കാരണമായിരിക്കുന്നത്. യുവതിയെ ശുചീന്ദ്രത്തേക്ക് വിളിച്ചുവരുത്തി കാറിനുള്ളിൽ വച്ച് കഴുത്തു ഞെരിച്ചു കൊന്നതായി പ്രതികൾ സമ്മതിച്ചു.

കൊലപാതകത്തിന് ശേഷം ഇവരുടെ കഴുത്തിൽ ഉണ്ടായിരുന്ന 7 പവന്റെ സ്വർണ മാലയും പ്രതികൾ എടുത്തു. ഒരു സ്ത്രീ അടക്കം 3 സഹായികളും പിടിയിലായിട്ടുണ്ട്. നിരവധി സ്ത്രീകളിൽ നിന്ന് പ്രതികൾ പണം തട്ടിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.