വൈപ്പിന്‍: യുവതിയായി അഭിനയിച്ച് വിവാഹ വാഗ്ദാനം നല്‍കി സൗഹൃദം സ്ഥാപിച്ച ശേഷം യുവാവിന്റെ പക്കല്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത 45കാരനെ പോലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം വേങ്ങര വൈദ്യര്‍വീട്ടില്‍ മുജീബ് റഹ്‌മാനെയാണ് (45) ഞാറയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എടവനക്കാട് സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. വിവാഹ പ്രായമെത്തിയ യുവതി ചമഞ്ഞ് യുവാവുമായി സൗഹൃദത്തിലായ മുജീബ് 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

മാട്രിമോണിയല്‍ പരസ്യം വഴിയാണ് പരാതിക്കാരന് ഇയാളുടെ ഫോണ്‍ നമ്പര്‍ ലഭിച്ചത്. വിവാഹം ആലോചിക്കുന്ന യുവതിയാണെന്നാണ് ഇയാള്‍ പരാതിക്കാരനോട് പറഞ്ഞിരുന്നത്. വാട്‌സാപ് വഴി ബന്ധപ്പെട്ടപ്പോള്‍ പേര് ശ്രുതി എന്നാണെന്നും ബെംഗളൂരുവില്‍ സ്ഥിര താമസമാണെന്നും ബ്രിട്ടനിലാണ് ജോലിയെന്നും പരിചയപ്പെടുത്തി.

വാട്‌സാപ്പ് പരിചയം പിന്നീട് സൗഹൃദത്തിലേക്ക് എത്തി. വിവാഹ വാഗ്ദാനം നല്‍കി സൗഹൃദം ശക്തമാക്കിയ ശേഷം ക്രിപ്‌റ്റോകറന്‍സി ട്രേഡിങ് ലാഭകരമാണെന്ന് വിശ്വസിപ്പിച്ച് ചില ഓണ്‍ലൈന്‍ ആപ്പുകള്‍ യുവാവിനെക്കൊണ്ട് ഡൗണ്‍ലോഡ് ചെയ്യിച്ചു. ആദ്യം ഇതുവഴി പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്നുള്ള 7,44,000 രൂപ മുടക്കി ക്രിപ്‌റ്റോ കറന്‍സി വാങ്ങിച്ച് മറ്റൊരു ആപ്പില്‍ നിക്ഷേപിച്ചു. ഇതിനു ശേഷവും പല തവണയായി പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്ന് 32,93,306രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.