ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തകയും ഭര്‍ത്താവും അറസ്റ്റില്‍. ഹൈദരാബാദില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകയെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. പള്‍സ് ന്യൂസ് ബ്രേക്ക് എഡിറ്റര്‍ രേവതി പൊഡഗാനന്ദയെയാണ് അറസ്റ്റ് ചെയ്തത്.

രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചുള്ള കര്‍ഷകന്റെ ബൈറ്റ് സംപ്രേഷണം ചെയ്തതിനാണ് അറസ്റ്റ്. കര്‍ഷകന്റെ ബൈറ്റില്‍ മോശം പരാമര്‍ശങ്ങളുണ്ടെന്ന് കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ രേവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇന്ന് പുലര്‍ച്ചെ വീട് കയറി അറസ്റ്റ് ചെയ്യുകയായിരുന്നു. രേവതിയുടെ ഭര്‍ത്താവ് ചൈതന്യയെയും അറസ്റ്റ് ചെയ്തു. രേവതിയുടെ മൊബൈലും ലാപ്‌ടോപ്പും പിടിച്ചെടുത്തു. പള്‍സ് ന്യൂസ് ബ്രേക്കിന്റെ ഓഫീസും സീല്‍ ചെയ്തു. അതേസമയം, മാധ്യമപ്രവര്‍ത്തകയുടെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാണ്. രാഹുല്‍ ഗാന്ധിയെ അടക്കം ടാഗ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധമറിയിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തി.

രേവന്ത് റെഡ്ഡിക്കെതിരെ പള്‍സ് ന്യൂസ് ബ്രേക്ക് എന്ന യുട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയാണ് വിവാദമായത്. രേവതിയുടെ യുട്യൂബ് ചാനലിന്റെ ഓഫിസ് പൊലീസ് സീല്‍ ചെയ്തതായാണ് വിവരം. ഇവരുടെയും ഭര്‍ത്താവിന്റെയും ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പൊലീസ് കൈക്കലാക്കി. പൊലീസ് പുലര്‍ച്ചെ നാലോടെ വീട്ടിലെത്തിയ വിഡിയോയും രേവതി പങ്കുവച്ചിട്ടുണ്ട്.

രേവതിയുടെ ചാനലില്‍ ഒരു വയോധികന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. സംസ്ഥാനത്ത് അരങ്ങേറുന്ന വിവിധ വിഷയങ്ങളിലുള്ള തന്റെ പ്രതിഷേധമാണ് അയാള്‍ വിഡിയോയില്‍ പറയുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.