ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കിലുണ്ടായ റോളര്‍ കോസ്റ്റര്‍ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. 24-കാരിയും ഡല്‍ഹി സ്വദേശിനിയുമായ പ്രിയങ്കയാണ് മരിച്ചത്. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ കപഷേരയ്ക്ക് സമീപമുള്ള ഫണ്‍ ആന്‍ഡ് ഫുഡ് വാട്ടര്‍പാര്‍ക്ക് സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു അപകടം. വിവാഹത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് മരണം. പ്രതിശ്രുത വരന്‍ നിഖിലിനൊപ്പമാണ് പ്രിയങ്ക അമ്യൂസ്‌മെന്റ് പാര്‍ക്കിലെത്തിയത്.

റോളര്‍ കോസ്റ്റര്‍ റൈഡിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സ്റ്റാന്‍ഡ് പൊട്ടിയാണ് പ്രിയങ്ക താഴെ വീണത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ വര്‍ഷമായിരുന്നു പ്രിയങ്കയും നിഖിലും തമ്മിലുള്ള വിവാഹ നിശ്ചയം. അടുത്ത വര്‍ഷം വിവാഹം നടത്താനായിരുന്നു തീരുമാനം.

നോയിഡയിലെ ഒരു സ്വകാര്യ ടെലികോം കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്യുകയായിരുന്നു പ്രിയങ്ക. സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കിയ ശേഷം മതി വിവാഹമെന്ന് പ്രിയങ്ക തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ പ്രിയങ്കയെ എല്ലാ കാര്യങ്ങളിലും നിഖില്‍ പിന്തുണച്ചിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു.

വ്യാഴാഴ്ചയായിരുന്നു ദാരുണമായ സംഭവം നടന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പ്രിയങ്കയും നിഖിലും അമ്യൂസ്മെന്റ് പാര്‍ക്കിലെത്തിയത്. വൈകുന്നേരം ആറുമണിയോടെ ഇരുവരും റോളര്‍ കോസ്റ്ററില്‍ കയറി. ഊഞ്ഞാല്‍ ഏറ്റവും ഉയരത്തിലെത്തിയപ്പോള്‍ പ്രിയങ്കയെ താങ്ങിയിരുന്ന സ്റ്റാന്‍ഡ് തകരുകയും പ്രിയങ്ക നിലത്തേക്ക് പതിക്കുകയുമായിരുന്നു. താഴെവീണ പ്രിയങ്കയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

വിവാഹത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് പ്രിയങ്കയുടെ മരണം. 2023 ജനുവരിയിലാണ് പ്രിയങ്കയും നിഖിലും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. 2026 ഫെബ്രുവരിയിലാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. ഒരു സ്വകാര്യ ടെലികോം കമ്പനിയില്‍ സെയില്‍സ് മാനേജറായി ജോലി നോക്കുകയായിരുന്നു പ്രിയങ്ക. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കി. ഭാരതീയ ന്യായ സംഹിതയിലെ 106-ാം വകുപ്പ് പ്രകാരം മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.