തിരുവല്ല: ഫോണിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് പതിനാറുകാരിയെ കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത യുവാവിനെ പുളിക്കീഴ് പോലീസ് പിടികൂടി. എറണാകുളം ഐരാപുരം കുന്നുകുരുടി ഐരാപുരം പഞ്ചായത്ത് ഓഫീസിനു സമീപം മണ്ണുമോളത്ത് വീട്ടില്‍ എം എസ് സുജിത്ത് (25) ആണ് അറസ്റ്റിലായത്. ഇയാള്‍ക്ക് നിലവില്‍ മറ്റ് രണ്ട് പോലീസ് സ്റ്റേഷനുകളിലായി രണ്ട് പോക്സോ കേസുകളുണ്ട്. ഒരുവര്‍ഷമായി നിരന്തരം ഫോണില്‍ വിളിച്ച് പ്രണയബന്ധം സ്ഥാപിച്ചശേഷമാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ചത്. കഴിഞ്ഞ 11 ന് പുലര്‍ച്ചെ അഞ്ചിന് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഓട്ടോറിക്ഷ പിടിച്ച് പൊടിയാടിയിലെത്തി അവിടെ നിന്നും പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി എറണാകുളത്തെ കുന്നുകുരുടി ഐരാപുരത്തെ ബന്ധുവീട്ടിലെത്തിച്ച് അന്നും പിറ്റേന്നും രാത്രികളില്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നു.

കുട്ടിയെ കാണാതായതിന് പുളിക്കീഴ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന്, കുട്ടിയെ കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലെ ശിശു സൗഹൃദഇടത്തില്‍ വച്ച് വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് യുവാവുമായുള്ള ബന്ധവും കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച വിവരവും പറഞ്ഞത്. തുടര്‍ന്ന്, യുവാവിനെ പ്രതിയാക്കി കേസിന്റെ അന്വേഷണം ആരംഭിച്ചു. ശിശു സംരക്ഷണസമിതിക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവല്ല ഗവണ്മെന്റ് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിക്കുകയും മറ്റ് നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. കോടതിയില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികള്‍ കൈകൊണ്ടു.

പെണ്‍കുട്ടിയോടൊപ്പം ആലുവ കാഞ്ചാട്ടുകാവില്‍ നിന്നും കണ്ടെത്തിയ പ്രതിയെ സ്റ്റേഷനില്‍ എത്തിച്ചു. തിരിച്ചറിഞ്ഞശേഷം ചോദ്യം ചെയ്യുകയും, പിന്നീട് ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തിരുവല്ല ഗവണ്മെന്റ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി, തെളിവുകള്‍ ശേഖരിച്ചു. വിശദമായ അന്വേഷണത്തില്‍ ഇയാള്‍ വൈക്കം കുറത്തികാട് പോലീസ് സ്റ്റേഷനുകളിലെ ഓരോ പോക്സോ കേസുകളിലും,കുന്നത്തുനാട്, കോട്ടയം റെയില്‍വേ എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലും പ്രതിയാണെന്ന് വ്യക്തമായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പുളിക്കീഴ് പോലീസ് ഇന്‍സ്‌പെക്ടര്‍ അജിത്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചത്. അന്വേഷണസംഘത്തില്‍ എ എസ് ഐമാരായ പ്രബോധചന്ദ്രന്‍, രാജേഷ് കുമാര്‍, എസ് സി പി ഓമാരായ മനോജ്, സജില്‍, ശ്രീജ, സിപി ഓ അനൂപ് എന്നിവരാണ് ഉണ്ടായിരുന്നത്.