കൊച്ചി : ദേഹോപദ്രവമേല്‍പ്പിക്കല്‍, അനധികൃത മദ്യവില്‍പ്പന, പിടിച്ചുപറി തുടങ്ങി ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവനന്തപുരം ചാക്ക പേട്ട വയലില്‍ വീട്ടില്‍ രേഷ്മ (പാഞ്ചാലി-41) യെ 'കാപ്പ' ചുമത്തി നാടുകടത്തി. ഇപ്പോള്‍ മാമംഗലത്താണ് ഇവര്‍ താമസിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇവര്‍ക്കെതിരേ ഏഴ് കേസുകളുണ്ട്. കേരള സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം ഇവരെ ഒന്‍പത് മാസത്തേക്ക് കൊച്ചി സിറ്റിയുടെ പരിധിയില്‍ പ്രവേശിക്കുന്നതില്‍നിന്നും ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയാണ് ഉത്തരവിറക്കിയത്.

വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഇവരെ 2022ല്‍ അറസ്റ്റു ചെയ്തിരുന്നു. അന്ന് ഇവരുടെ പങ്കാളി തീയോഫിനും അകത്തായി. മദ്യം വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ വയറിന് ആഴത്തില്‍ കുത്തേറ്റ എറണാകുളം സ്വദേശി കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുമായി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു ആ സംഭവം. റെയില്‍വേ സ്റ്റേഷന്‍ പരിസരം കേന്ദ്രീകരിച്ച് മദ്യവില്പനയും മറ്റും നടത്തിവരുന്ന പാഞ്ചാലിയെ അതിന് മുമ്പ് ഡ്രൈ ഡേയില്‍ മദ്യം വിറ്റതിന് പൊലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ പുറത്തിറങ്ങിയ ശേഷവും മദ്യവില്പന തുടരുകയായിരുന്നു. ബാഗില്‍ മദ്യക്കുപ്പികളും ഗ്ലാസും പെഗ് മെഷറുമായി കറങ്ങി ആവശ്യക്കാരെ ഫോണില്‍ വിളിച്ചുവരുത്തി മദ്യം വില്‍ക്കുന്നതാണ് ഇവരുടെ രീതി.

നഗരമധ്യത്തില്‍ യുവാവിനെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നതായിരുന്നു 2022ലെ കേസ്. പൊതുപ്രവര്‍ത്തകനായ ഫിറോസ് പ്രതികള്‍ക്കു ലഹരിക്കച്ചവടം ഉണ്ടെന്നു പരാതി പറഞ്ഞതിലുള്ള വൈരാഗ്യമാണ് ആക്രമിക്കാന്‍ കാരണം. രേഷ്മയുടെ മകന്‍ കണ്ണന്‍, കണ്ണൂര്‍ വെള്ളയാട് ആലങ്കാട്ട് കൊല്ലേത്തു വീട്ടില്‍ അഭിഷേക്, കോട്ടയം കടുത്തുരുത്തി കൊച്ചുപുരയ്ക്കല്‍ വീട്ടില്‍ ജിനു ബേബി എന്നിവരും ഈ കേസില്‍ അകത്തായി. രാത്രി 8.30ന് വീക്ഷണം റോഡിലായിരുന്നു ഫിറോസ് എന്ന യുവാവിനെ പ്രതികള്‍ ചേര്‍ന്ന് ആക്രമിച്ചത്.

വീക്ഷണം റോഡുവഴി വരുകയായിരുന്ന പൊതുപ്രവര്‍ത്തകന്‍ ഫിറോസിനെ തടഞ്ഞുനിര്‍ത്തിയ പ്രതികള്‍ കല്ലുകൊണ്ട് തലക്കിടിച്ചു. തുടര്‍ന്ന് വാക്കത്തി വീശിയെങ്കിലും ഒഴിഞ്ഞുമാറിയ ഫിറോസ് ഓടിരക്ഷപ്പെട്ടു. വാക്കത്തി വീശിയപ്പോള്‍ വയറിന് മുറിവേല്‍ക്കുകയും ചെയ്തു.