മൈസൂരു: ഫേസ്ബുക്കിലൂടെ ഒരാഴ്ചത്തെ പരിചയം മാത്രമുള്ള ആണ്‍സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെ കൊലപ്പെടുത്തി സ്വന്തം ഫാം ഹൗസില്‍ കുഴിച്ചുമൂടിയ കേസില്‍ യുവാവിനെ കുരുക്കിയത് ഫോണ്‍വിളികള്‍. മാണ്ഡ്യ ജില്ലയിലെ താമസക്കാരനും എന്‍ജിനിയറിങ് ബിരുദധാരിയുമായ പുനീത് ഗൗഡ(28)യെയാണ് കൊലപതക കേസില്‍ പോലീസ് പിടികൂടിയത്.

ഹാസനിലെ ഹൊസകൊപ്പലു സ്വദേശിനിയും വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പ്രീതി സുന്ദരേഷ് (28) ആണ് കൊല്ലപ്പെട്ടത്. ഫേസ്ബുക്കിലൂടെ ഒരാഴ്ച മുന്‍പ് കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുവരും പരിചയപ്പെടുന്നത്. ചാറ്റിങ്ങില്‍ തുടങ്ങിയ പരിചയം പിന്നീട് കോളുകളായി. പിന്നീട് നേരിട്ട് കാണാന്‍ തീരുമാനിക്കുകയായിരുന്നു.

ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് യുവതിയെ ഹാസനില്‍ നിന്ന് മൈസൂരുവിലേക്ക് വാടകയ്ക്കെടുത്ത കാറില്‍ കൊണ്ടുവരികയായിരുന്നു. ചില സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം, കൃഷ്ണ രാജ സാഗറിന് സമീപമുള്ള ഒരു ലോഡ്ജില്‍ താമസമാക്കി, അവിടെ അവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായിട്ടാണ് വിവരമെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പ്രീതി ശാരീരിക ബന്ധം തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പുനീത് അതിന് മടിച്ചു. കെ.ആര്‍. പേട്ടില്‍ എത്തിയപ്പോള്‍ യുവതി വീണ്ടും നിര്‍ബന്ധിച്ചു. തുടര്‍ന്ന് കട്ടേരഘട്ടയിലെ ഒരു വനപ്രദേശത്തേക്ക് യുവതിയെ കൂട്ടിക്കൊണ്ടു പോയി. ഇവിടെ വെച്ച് ഇവര്‍ തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി.

അതിനിടയില്‍ പുനീത് പ്രീതിയുടെ തലയില്‍ അടിച്ചു. തുടര്‍ന്ന് നിലത്തുവീണ യുവതിയുടെ തലയില്‍ ഇയാള്‍ ഒരു കല്ലെടുത്ത് ഇടിച്ചു, സംഭവസ്ഥലത്ത് വെച്ച് തന്നെ അവള്‍ മരിച്ചു. തുടര്‍ന്ന് അയാള്‍ മൃതദേഹം തന്റെ ഗ്രാമമായ കരോട്ടിഗ്രാമിലേക്ക് കൊണ്ടുപോയി തന്റെ കൃഷിയിടത്തില്‍ കുഴിച്ചിട്ടു. പ്രീതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് തിങ്കളാഴ്ച പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഫാം ഹൗസിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രീതിയുടെ കോള്‍ റെക്കോഡ് പരിശോധിച്ച പോലീസ് ബുധനാഴ്ച വൈകീട്ടുതന്നെ പുനീതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.