മുംബൈ: മഹാരാഷ്ട്രയില്‍ ഭാര്യയുമായുണ്ടായ വഴക്കിട്ടതിനെ തുടര്‍ന്ന് പിതാവ് ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. രണ്ട് വയസ്സുള്ള ഇരട്ടക്കുട്ടികളാണ് പാതിവന്റെ ക്രൂരതയ്ക്ക് ഇരയായത്. യാത്ര ചെയ്യുന്നതിനിടെ കുട്ടികളെ ഉപേക്ഷിച്ച് ഭാര്യ പിണങ്ങിപോയതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്. മഹാരാഷ്ട്രയിലെ വാസീം ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം.

സംഭവത്തില്‍ 32 വയസ്സുകാരനായ പിതാവ് രാഹുല്‍ ചവാനെ പോലിസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രാഹുലും ഭാര്യയും പെണ്‍മക്കളും കൂടി യാത്ര ചെയ്യുമ്പോഴാണ് സംഭവം. യാത്രയ്ക്കടെ രാഹുലും ഭാര്യയും തമ്മില്‍ വഴക്കായി. വഴക്കിനിടെ യുവതി ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി. തുടര്‍ന്ന് ചവാന്‍ മക്കളുമായി ഒറ്റയ്ക്ക് യാത്ര തുടര്‍ന്നു. അഞ്ചാര്‍വാഡിയിലെ വനമേഖലയിലേക്ക് ഇരട്ടക്കുട്ടികളെ കൊണ്ടുപോവുകയും അവിടെ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തീ കൊളുത്തുക ആയിരുന്നു.

കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ചവാന്‍ നേരെ വാസീം പൊലീസ് സ്റ്റേഷനിലേക്ക് പോവുകയും കുറ്റം സമ്മതിച്ചു കീഴടങ്ങുകയുമായിരുന്നു. ഉടനടി പൊലീസ് സംഘം സംഭവസ്ഥലത്തേക്ക് തിരിക്കുകയും കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു. മൃതദേഹങ്ങള്‍ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊലപാതകത്തിനു ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ ചവാന്‍ മൃതദേഹം തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചോ എന്ന സംശയത്തിലാണ് പൊലീസ്.