സിംഗപ്പൂർ: സിംഗപ്പൂരിലെ സെങ്‌കാങ് ജനറൽ ആശുപത്രിയിൽ (SKH) ജോലി ചെയ്തിരുന്ന ഒരു ഡോക്ടർ, യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ അനുമതിയില്ലാതെ മൊബൈലിൽ പകർത്തിയ കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. 34കാരനായ ഡോ. ജോനാഥൻ സോ ജിംഗ്യാവോയാണ് ശിക്ഷിക്കപ്പെട്ടത്. ഇയാൾക്ക് ഡിസംബർ 15ന് ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചു.

2024 ഏപ്രിൽ 14നാണ് സംഭവം നടന്നത്. വിവാദത്തെ തുടർന്ന് ഡോക്ടർ ജോലി രാജിവെച്ചിരുന്നു. ഒരു അപ്പാർട്ട്മെന്റിലെ അടുക്കളയ്ക്ക് സമീപമുള്ള പൊതു ടോയ്‌ലറ്റിൽ യുവതി കുളിച്ചുകൊണ്ടിരിക്കുകായിരുന്നു. ഈ സമയം അവിടേക്ക് എത്തപ്പെട്ട ഡോക്ടർ, ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം, അടുക്കളയ്ക്കും ശുചിമുറിയ്ക്കും ഇടയിലുള്ള ജനലിലൂടെ തന്റെ മൊബൈൽ ഫോൺ ഉയർത്തിപ്പിടിച്ച് യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്നാണ് പരാതി.

ജനാലയ്ക്കരികിൽ ഒരാൾ മൊബൈലിൽ തന്റെ നഗ്നദൃശ്യങ്ങൾ പകർത്തുന്നതായി ശ്രദ്ധയിൽപ്പെട്ട യുവതി ബഹളം വെക്കുകയായിരുന്നു. ഇതോടെ ഡോക്ടർ ജനലിലൂടെ പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരനെ തിരിച്ചറിഞ്ഞു. പിടിയിലായ ഡോക്ടർ, പകർത്തിയ ദൃശ്യങ്ങൾ ഉടൻ തന്നെ മൊബൈലിൽ നിന്ന് ഡിലീറ്റ് ചെയ്തതായി സമ്മതിച്ചു. പിന്നീട് യുവതിയോട് അദ്ദേഹം മാപ്പ് പറയുകയും സംഭവം സമ്മതിക്കുകയും ചെയ്തു.

യുവതിയുടെ കാമുകൻ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. കേസിൽ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി, യുവതിയും ഡോക്ടറും തമ്മിലുള്ള വ്യക്തിബന്ധം കോടതി രേഖകളിൽ മറച്ചുവെച്ചിട്ടുണ്ട്.

സ്വകാര്യ ദൃശ്യങ്ങൾ അനധികൃതമായി പകർത്തിയെന്ന കേസിൽ ഡോക്ടറെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിനെതിരായ ഒരു സുപ്രധാന വിധിയായി വിലയിരുത്തപ്പെടുന്നു.