ഡല്‍ഹി: മെട്രോ സ്റ്റേഷന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രധാനധ്യാപകനും മൂന്ന് ടീച്ചര്‍മാര്‍ക്കും സസ്‌പെന്‍ഷന്‍. രാജ്യ തലസ്ഥാനത്തെ പ്രമുഖ സ്‌കൂളില്‍ നടന്ന സംഭവത്തില്‍ ഉടനടി നടപി എടുക്കുക ആയിരുന്നു. സെന്റ് കൊളംബസ് സ്‌കൂളിലെ വിദ്യാര്‍ഥിയായ ശൗര്യ പാട്ടീലാണ് ചൊവ്വാഴ്ച ജീവനൊടുക്കിയത്. അധ്യാപകരില്‍ നിന്നും കൂട്ടത്തോടെ നേരിട്ട മാനസിക പീഡനം സഹിക്കാതെയായിരുന്നു കുട്ടിയുടെ ആത്മഹത്യ. വീട്ടില്‍ നിന്നും രാവിലെ ഏഴേകാലോടെ സ്‌കൂളിലേക്ക് ഇറങ്ങിയ കുട്ടി മെട്രോ സ്‌റ്റേഷനിലെത്തി ജീവനൊടുക്കുക ആയിരുന്നു.

വീട്ടില്‍ ഇരുന്ന് ആത്മഹത്യാ കുറിപ്പ് തയ്യാറാക്കി പോക്കറ്റിലിട്ടാണ് ശൗര്യ മെട്രോ സ്‌റ്റേഷനിലെത്തിയത്. വായിക്കുന്നവരുടെ എല്ലാം ഉള്ള് പിടയുന്ന കുറിപ്പായിരുന്നു 16കാരനായ ആ കുട്ടിയുടേത്. വളരെ പക്വതയോടെയായിരുന്നു അവന്റെ കുറിപ്പ്. അതുകൊണ്ട് തന്നെ ബാഗില്‍ സൂക്ഷിച്ചിരുന്ന കുറിപ്പിലുള്ള കാര്യങ്ങള്‍ ഞെട്ടലോടെയല്ലാതെ വായിക്കാനാകില്ല. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് തന്റെ കത്തില്‍ ശൗര്യ ആവശ്യപ്പെടുന്നു. പൊലീസും മാതാപിതാക്കളും ചേര്‍ന്നാണ് 16കാരന്റെ ബാഗില്‍ നിന്ന് കുറിപ്പ് കണ്ടെത്തിയത്.

'എന്റെ അച്ഛനുമമ്മയും എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അവര്‍ക്ക് തിരികെ ഒന്നും നല്‍കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ട്. എന്റെ ഭാഗത്തുനിന്ന് വിഷമങ്ങളുണ്ടായെങ്കില്‍ ചേട്ടനോടും ക്ഷമ ചോദിക്കുന്നു. ഹൃദയം തകര്‍ത്തതിന് അമ്മയോടും ക്ഷമ ചോദിക്കുന്നു. അവസാനമായി ഞാന്‍ നിങ്ങളുടെ ഹൃദയം തകര്‍ക്കുകയാണ്. എന്റെ അവയവങ്ങള്‍ കഴിയുമെങ്കില്‍ മറ്റാര്‍ക്കെങ്കിലും ദാനം ചെയ്യണം,'

അതിക്രൂരമായ മാനസിക പീഡനമാണ് കുട്ടി കഴിഞ്ഞ ഒരു വര്‍ഷമായി സ്‌കൂളില്‍ നേരിട്ടത്. സ്‌കൂളിലെ സ്റ്റേജില്‍ ഒരു പരിപാടിക്കായി ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നതിനിടെ ശൗര്യ കുഴഞ്ഞുവീണിരുന്നു. അതിന് അധ്യാപകന്‍ അവനെ തുടര്‍ച്ചയായി ശകാരിച്ചു. പരസ്യമായി അപമാനിച്ചു. തുടര്‍ന്ന് 16കാരന്‍ കരയാന്‍ തുടങ്ങി. പൊട്ടിപൊട്ടിക്കരഞ്ഞപ്പോള്‍ നീ ഇനിയും കരയണം. എത്രവേണമെങ്കിലും കരഞ്ഞോ. അതെനിക്ക് പ്രശ്‌നമല്ലെന്ന് അധ്യാപകന്‍ പറഞ്ഞതായി ശൗര്യയുടെ അച്ഛന്‍ പ്രദീപ് പാട്ടീല്‍ ദേശീയമാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷമായി ക്ലാസിനകത്തും പുറത്തും ശൗര്യ സമാനമായ പീഡനം അനുഭവിക്കുകയായിരുന്നു. മൂന്ന് അധ്യാപകരെക്കുറിച്ചാണ് ശൗര്യ തന്റെ കുറിപ്പിലെഴുതിയിരുന്നത്. സെന്‍ട്രല്‍ ഡെല്‍ഹിയിലെ രാജേന്ദ്ര പ്ലേസ് മെട്രോ സ്റ്റേഷനിഷനില്‍ നിന്നാണ് ശൗര്യയുടെ ചേതനയറ്റ ശരീരം പൊലീസ് കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടി പോക്കറ്റില്‍ എഴുതിയിട്ടിരുന്ന അമ്മയുടെ നമ്പറിലേക്ക് വിളിച്ച് അപകടം പറ്റിയതായി അറിയിച്ചു. ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എ്ന്നാല്‍ വീട്ടുകാരെത്തിയപ്പോഴേക്കും മകന്റെ ചേതനയറ്റ ശരീരമാണ് കണ്ടെത്തിയത്. ശൗര്യ കത്തിലെഴുതിയിരുന്ന അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കണക്കില്‍ മോശമാണെന്നും പഠനത്തില്‍ ശ്രദ്ധയില്ലെന്നുമുള്ള നിരന്തരമായ കുറ്റപ്പെടുത്തല്‍ ശൗര്യ കേട്ടിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റെങ്ങോട്ടെങ്കിലും നോക്കിയാല്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് അധ്യാപകര്‍ ശൗര്യയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കുട്ടിക്ക് അമിതാഭിനയമാണെന്ന് മൂന്ന് അധ്യാപകരും സദാ പരിഹസിച്ചിരുന്നു. ഇതിനെല്ലാം പലപ്പോഴും സെന്റ് കൊളംബസ് സ്‌കൂളിലെ പ്രിന്‍സിപ്പാളും സാക്ഷിയായിരുന്നു.