തൃശ്ശൂര്‍: ഗര്‍ഭിണിയായ യുവതിയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന സംശയം ശക്തം. വരന്തരപ്പിള്ളി മാട്ടുമല മാക്കോത്തുവീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന(20)യാണ് മരിച്ചത്. ഭര്‍തൃവീട്ടിന് പിറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍തൃ വീട്ടിലെ സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.

ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. വീട്ടിനുള്ളില്‍വെച്ച് തീകൊളുത്തിയ അര്‍ച്ചന, ദേഹമാസകലം തീപടര്‍ന്നതോടെ വീട്ടില്‍നിന്ന് ഇറങ്ങിയോടി പിറകുവശത്തെ കാനയില്‍ ചാടിയതാണെന്നാണ് നിഗമനം. സംഭവസമയത്ത് അര്‍ച്ചന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍തൃമാതാവ് പേരക്കുട്ടിയെ അങ്കണവാടിയില്‍നിന്ന് വിളിക്കാനായി പോയതായിരുന്നു.

വിശദമായ അന്വേഷണത്തിനു ശേഷമേ സംഭവം സംബന്ധിച്ച് വ്യക്തതയുണ്ടാകൂ. വ്യാഴാഴ്ച രാവിലെ ഫൊറന്‍സിക് സംഘവും പരിശോധനയ്ക്കെത്തും. ഇതിനുശേഷമാകും പോസ്റ്റ്മോര്‍ട്ടം. സംഭവത്തില്‍ ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയില്‍ നിന്ന് കൊണ്ടുവരാന്‍ ഷരോണിന്റെ അമ്മ പോയിരുന്നു. തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രണയത്തിലായിരുന്ന ഷാരോണും അര്‍ച്ചനയും ആറുമാസം മുന്‍പാണ് വിവാഹിതരായത്. അര്‍ച്ചന ഭര്‍തൃവീട്ടില്‍ മാനസികവും ശാരീരികവുമായ പീഡനം നേരിട്ടുവെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. ഷാരോണ്‍ അര്‍ച്ചനയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും പറയുന്നു.

ലൈഫ് പദ്ധതി പ്രകാരം ലഭിച്ച വീട്ടിലാണ് ഷാരോണിന്റെ കുടുംബം താമസിക്കുന്നത്. സമിപത്തെ വീടുകളില്‍ ആള്‍ത്താമസമില്ല. പെയിന്റിംഗ് തൊഴിലാളിയാണ് ഷാരോണ്‍.