ബേൺ: മുൻ മിസ് സ്വിറ്റ്സർലൻഡ് ഫൈനലിസ്റ്റായ ക്രിസ്റ്റീന ജോക്സിമോവിച്ചിനെ (38) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് തോമസിനെതിരെ (43) കൊലപാതകക്കുറ്റം ചുമത്തി. 2024 ഫെബ്രുവരിയിൽ വീട്ടിൽ വെച്ച് ക്രിസ്റ്റീനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, ശരീരം കഷണങ്ങളാക്കി രാസലായിനിയിൽ ലയിപ്പിച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.

പോസ്റ്റ്‌മോർട്ടം രേഖകൾ പ്രകാരം, തോമസ് കത്തിയും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ചാണ് ക്രിസ്റ്റീനയുടെ ശരീരഭാഗങ്ങൾ ഛേദിച്ചത്. ഗർഭപാത്രം പുറത്തെടുത്ത ശേഷം വ്യാവസായിക ആവശ്യങ്ങൾക്കുള്ള ആയുധങ്ങൾ ഉപയോഗിച്ച് ശരീരഭാഗങ്ങൾ മുറിച്ചുമാറ്റുകയായിരുന്നു. ഇടുപ്പെല്ലുകൾ ഒടിക്കുകയും തല ശരീരത്തിൽ നിന്ന് വേർപെടുത്തുകയും ചെയ്തിരുന്നു. ശരീരഭാഗങ്ങൾ ഛേദിക്കുന്നതിനിടെ തോമസ് മൊബൈലിൽ യൂട്യൂബ് വിഡിയോകൾ കണ്ടിരുന്നതായും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ചില അവശിഷ്ടങ്ങൾ ശുദ്ധീകരിച്ച് രാസ ലായനിയിൽ ലയിപ്പിച്ചതായും കണ്ടെത്തി.


ക്രിസ്റ്റീന കത്തി ഉപയോഗിച്ച് തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്നും സ്വയം പ്രതിരോധിക്കുന്നതിനിടെയാണ് കൊലപാതകം നടന്നതെന്നുമാണ് തോമസ് പോലീസിനോട് പറഞ്ഞത്. എന്നാൽ, ഫൊറൻസിക് പരിശോധനയിൽ ഈ വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ല.


മൃതദേഹാവശിഷ്ടങ്ങൾ ആദ്യം കണ്ടെത്തിയത് ക്രിസ്റ്റിനയുടെ പിതാവാണ്. തോമസ് ആദ്യം തൻ്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും, പിന്നീട് കുറ്റം സമ്മതിച്ചു. ഭാര്യ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്തതാണെന്നായിരുന്നു ഇയാളുടെ വാദം. എന്നാൽ, ക്രിസ്റ്റിനയുടെ മരണം ശ്വാസം മുട്ടിച്ചതിനെ തുടർന്നാണെന്ന് ഫോറൻസിക് വിദഗ്ദ്ധർ സ്ഥിരീകരിച്ചു.

2007-ൽ മിസ് സ്വിറ്റ്‌സർലൻഡ് മത്സരത്തിലെ ഫൈനലിസ്റ്റായിരുന്ന ക്രിസ്റ്റീന, പിന്നീട് ഒരു ക്യാറ്റ്‌വാക്ക് പരിശീലകയായും മിസ് യൂണിവേഴ്‌സൽ മത്സരത്തിലെ അടക്കം മെന്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഈ ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്. കേസിൽ കൂടുതൽ നിയമനടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.