മെയിന്‍പുരി: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച അധ്യാപികയെ പ്ലസ്ടു വിദ്യാര്‍ത്ഥി ആക്രമിച്ചു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് സംഭവം. മുഖത്ത് സാരമായി പരിക്കേറ്റ അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപിക ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന് പിന്നാലെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് അധ്യാപികയുടെ ചുണ്ട് മുറിക്കുകയും മുഖത്ത് ആക്രമിക്കുകയും ആയിരുന്നു. വിദ്യാര്‍ഥിയുടെ മോശം പെരുമാറ്റം ചോദ്യം ചെയ്തതാണ് അതിക്രമത്തിന് കാരണം.

നാളുകളായി വിദ്യാര്‍ത്ഥി അധ്യാപികയെ ശല്യപ്പെടുത്തിയിരുന്നതായാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അധ്യാപികയും വിദ്യാര്‍ഥിയും നടന്നു പോകുന്നതും പിന്നാലെ തര്‍ക്കമുണ്ടാകുന്നതും വിഡിയോയില്‍ കാണാം. അധ്യാപികയെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെട്ട പ്രതിയ്ക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇതാദ്യമായല്ല വിദ്യാര്‍ഥി അധ്യാപികയെ ഉപദ്രവിക്കുന്നതെന്നും പൊലീസ് പറഞ്ഞു. നിരവധി തവണ അധ്യാപികയ്ക്ക് അടുത്ത് ലൈംഗിക ബന്ധം ആവശ്യപ്പെട്ട് കുട്ടി സമീപിച്ചിട്ടുണ്ട്.

നേരത്തെ വിദ്യാര്‍ഥി അധ്യാപികയോട് മോശമായി പെരുമാറിയിരുന്നത് അധ്യാപിക മറ്റുള്ളവരോടും വെളിപ്പെടുത്തിയിരുന്നു. സ്‌കൂളിലെ പിടിഎ യോഗത്തില്‍ വച്ച് ഇക്കാര്യം അധ്യാപിക വിദ്യാര്‍ഥിയുടെ അമ്മയോട് പറഞ്ഞു. അതിനുശേഷം വിദ്യാര്‍ഥി പലപ്പോഴും അധ്യാപികയെ വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും അസഭ്യം പറയുകയും ചെയ്തു. വിദ്യാര്‍ഥിയുടെ പെരുമാറ്റത്തില്‍ അസ്വസ്ഥയായി അധ്യാപിക മറ്റൊരു സ്‌കൂളിലേക്ക് മാറിയിരുന്നു. എന്നാല്‍ പ്രതി വീണ്ടും അവരെ ഉപദ്രവിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവ ദിവസം വഴിയിലൂടെ നടന്നു പോയ അധ്യാപികയോട് പ്രതി ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു. അധ്യാപിക വിസമ്മതിച്ചതോടെ ചുണ്ടില്‍ ഉമ്മവെക്കാന്‍ ശ്രമിച്ചു. പിന്നാലെ മൂര്‍ച്ചയുള്ള ആയുധം ഉപോഗിച്ച് മുഖത്തും ചുണ്ടിനും ആക്രമിച്ചു. സംഭവത്തിന് ശേഷം പ്രതി അവിടെ നിന്ന് ഓടിരക്ഷപ്പെട്ടു. അധ്യാപിക ആശുപത്രിയില്‍ ചികിത്സയിലാണ്.