കൊടുങ്ങല്ലൂര്‍: നഗരത്തിലെ ഫ്‌ളാറ്റിലെ ഫ്രിജില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിന്റെ ഭ്രൂണം കണ്ടെത്തി. മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ ഭ്രൂണമാണ് യുവതിയും യുവാവും താമസിക്കുന് ഫ്‌ളാറ്റില്‍ നിന്നും കണ്ടെടുത്ത.് തിങ്കളാഴ്ച കൊടുങ്ങല്ലൂര്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ ഭ്രൂണം കണ്ടെത്തിയത്. സംഭവത്തില്‍ ഫ്‌ലാറ്റിലെ താമസക്കാരായ ദമ്പതികളെ പൊലിസ് ചോദ്യം ചെയ്തു.

23കാരനായ യുവാവും 28കാരിയായ യുവതിയും ഒരു വര്‍ഷം മുമ്പാണ് വിവാഹിതരായത്. മൂന്ന് മാസം മുമ്പാണ് ഇവര്‍ ഈ ഫ്‌ലാറ്റില്‍ താമസമാക്കിയത്. മൂന്ന് മാസമായി ഗര്‍ഭിണിയായിരുന്നുവെന്നും ദമ്പതികള്‍ പൊലീസിനോട് പറഞ്ഞു. ചാത്തേടത്തുപറമ്പില്‍ ദമ്പതികളായ അഭിഷേക് (23), അപര്‍ണ കൃഷ്ണദാസ് (28) എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇരുവരേയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞ ഇരുപതാം തീയതി രാത്രി കടുത്ത വയറുവേദനയെ തുടര്‍ന്ന് ഫ്ലാറ്റിലെ ശൗചാലയത്തില്‍വെച്ചാണ് കുഞ്ഞ് പുറത്തുവന്നത് എന്നാണ് അപര്‍ണ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്ന തനിക്ക് പ്രസവശേഷം ഭ്രൂണം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നും യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ വയറുവേദന അനുഭവപ്പെടുകയും ശുചിമുറിയില്‍ വച്ച് ഭ്രൂണം പുറത്ത് വരികയുമായിരുന്നു. ഭ്രൂണം സ്വയം വേര്‍പെടുത്തുകയായിരുന്നുവെന്നും യുവതി പറയുന്നു. നശിപ്പിച്ചു കളയാന്‍ മാനസികമായി ബുദ്ധിമുട്ട് തോന്നിയതു കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ ബോക്‌സിലാക്കി സൂക്ഷിക്കുകയായിരുന്നുവെന്നാണ് ദമ്പതികള്‍ പോലീസിനോട് പറഞ്ഞത്.

സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദമ്പതികളുടെവിശദമായ മൊഴി രേഖപ്പെടുത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ പരിശോധനകള്‍ക്കുശേഷം മാത്രമേ സംഭവത്തിലെ ദുരൂഹത നീങ്ങുകയുള്ളൂ എന്ന്‌പോലീസ് വ്യക്തമാക്കി.