ജയ്പൂര്‍: അജ്മീറിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ 16കാരിയെ നിരവധി തവണ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച ഡോക്ടര്‍ കുട്ടിയെ ഫ്‌ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുക ആയിരുന്നു. തുടര്‍ന്ന് തന്നെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല ഫോട്ടോകളും വിഡിയോകളും കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പതിനാറു വയസ്സുകാരി പരാതി നല്‍കി. കുട്ടിയുടെ ശരീരത്തിലെ പാട് കണ്ട് വീട്ടുകാര്‍ വിവരം തിരക്കിയതോടെയാണ് പീഡന വിവരം പുറത്തായത്.

ഡോക്ടര്‍ പീഡനം തുടര്‍ന്നതോടെ കുട്ടി ഒരു ഇ-മിത്ര ഓപ്പറേറ്ററോട് വിവരം പറഞ്ഞു. പിന്നീട് ഇയാളും ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെണ്‍കുട്ടി ആരോപിച്ചു. ഇരയുടെ സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. 2024 മുതല്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായി.

പെണ്‍കുട്ടി തന്റെ സഹോദരന്റെ ഭാര്യയുടെ പ്രസവസമയത്താണ് ആശുപത്രിയില്‍ എത്തിയത്. ഈ കാലയളവില്‍ ഡോക്ടറുമായി സൗഹൃദത്തിലായ പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പറും ഡോക്ടര്‍ വാങ്ങി. പ്രസവം കഴിഞ്ഞ് സഹോദരന്റെ ഭാര്യ ഡിസ്ചാര്‍ജ് ആയെങ്കിലും ഡോക്ടര്‍ ബന്ധം തുടര്‍ന്നു. പിന്നീട് പുറത്തു കൊണ്ടുപോകാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പ്രലോഭിപ്പിക്കുകയായിരുന്നു.

2025 ഫെബ്രുവരി 14ന് ഡോക്ടര്‍ പെണ്‍കുട്ടിയെ ഒരു ഫ്‌ലാറ്റിലേക്ക് കൊണ്ടുപോയി ശീതള പാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി പിന്നീട് ഇത് കാണിച്ച് അവളെ ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. പത്ത് തവണ ഡോക്ടര്‍ തന്നെ പീഡിപ്പിച്ചെന്നും ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

കുട്ടിയില്‍ നിന്നും ഡോക്ടര്‍ പീഡിപ്പിച്ച വിവരം അറിഞ്ഞ ഇ-മിത്ര ഓപ്പറേറ്റര്‍ പെണ്‍കുട്ടിയെ ഹോട്ടലുകളില്‍ കൊണ്ടുപോയി ആറ് തവണ പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഏപ്രില്‍ 10ന് പെണ്‍കുട്ടി വസ്ത്രം മാറുന്നതിനിടെ ശരീരത്തില്‍ പരുക്കേറ്റ പാടുകള്‍ കണ്ടതോടെയാണ് വിവരം പുറത്തറിയുന്നത്. വീട്ടുകാര്‍ ചോദിച്ചതോടെ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് താന്‍ അനുഭവിച്ച ക്രൂരതകള്‍ വിവരിക്കുകയായിരുന്നു. അതേസമയം, പരാതിയുടെ പുറത്ത് ഡോക്ടറെ ബന്ധപ്പെടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഡോക്ടറെ പിടികൂടാന്‍ പോലിസ് അന്വേഷണം തുടരുകയാണ്.