തൃശൂര്‍: ഓണ്‍ലൈനിലൂടെ 1.90 കോടി രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ പൗരനെ ക്രൈം ബ്രാഞ്ച് പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. നൈജീരിയൻ പൗരനായ ഓസ്റ്റിൻ ഓഗ്ബയെ ആണ് തൃശൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് പിടികൂടിയത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് വ്യാജ വാഗ്ദ‌നങ്ങൾ നൽകി തൃശൂർ സ്വദേശിയുടെ ഒരു കോടി 90 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിലൊരാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

2023 മാർച്ച് ഒന്നിനാണ് കേസിനാസ്‌പദമായ തട്ടിപ്പിന്റെ തുടക്കം. തൃശൂർ സ്വദേശി ഫെയ്സ്ബുക്കിലൂടെയാണ് പ്രതികളിലൊരാളായ സ്ത്രീയെ പരിചയപ്പെട്ടത്. സിറിയയിൽ യുദ്ധം വന്നപ്പോൾ രക്ഷപ്പെട്ട് തുർക്കിയിൽ എത്തിയതാണെന്ന് സ്ത്രീ തൃശൂര്‍ സ്വദേശിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. കൈവശമുണ്ടായിരുന്ന യു എസ് ഡോളറുകളും വിലപിടിപ്പുള്ള സാധനങ്ങളുമടങ്ങിയ രണ്ട് ബോക്‌സുകൾ ഈജിപ്‌തിലെ മിഡിൽ ഈസ്റ്റ് വോൾട്ട് കമ്പനിയുടെ കസ്റ്റഡിയിലാണെന്നും തിരിച്ചെടുക്കുന്നതിനു പണം വേണമെന്നും ആവശ്യപ്പെട്ടു. പ്രതികളുടെ വാക്കിൽ വിശ്വസിച്ച് കോടികളാണ് തൃശൂർ സ്വദേശിക്ക് നഷ്ടമായത്.

മാർച്ച് മാസം മുതൽ ജൂൺ മാസം വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായി ഇവർ പണം തട്ടുകയായിരുന്നു. 1.90 ലക്ഷം രൂപയാണ് കൈമാറിയത്. പിന്നീട് തട്ടിപ്പാണെന്ന് മനസിലാക്കിയ തൃശൂര്‍ സ്വദേശി ഒല്ലൂര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് കേസ് തൃശൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിലാണ് നൈജീരിയൻ പൗരനെ മുംബൈയിൽ നിന്ന് പിടികൂടിയത്.