കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശിനെ കണ്ട നടിക്കും നടനും ആശ്വസിക്കാം. ഓംപ്രകാശ് ഉള്‍പെട്ട ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരെ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ് വിശദീകരിക്കുന്നു. ആവശ്യമെങ്കില്‍ മാത്രമേ ഇനിയും താരങ്ങളെ മൊഴിയെടുക്കാന്‍ വിളിച്ചു വരുത്തൂ. മറ്റ് സിനിമാതാരങ്ങള്‍ ആരും വന്നതായി കണ്ടെത്തിയിട്ടില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു. ഇതോടെ ഈ വിഷയത്തിലെ അന്വേഷണം ഏതാണ്ട് അവസാനിക്കുകായണ്. ഓംപ്രകാശിന്റെ ജാമ്യം റദ്ദാക്കാനുള്ള അപ്പീലും പോലീസ് നല്‍കില്ല.

ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ലഹരി പാര്‍ട്ടിയിയില്‍ പങ്കെടുത്തിട്ടില്ലെന്നും ഓം പ്രകാശുമായി ബന്ധമില്ലെന്നും രണ്ട് താരങ്ങളും മൊഴി നല്‍കിയിരുന്നു. ഓം പ്രകാശിന്റെ മുറിയിലെത്തിയ കുറച്ചു പേരുടെ കൂടി മൊഴിയെടുക്കാനുണ്ട്. ഇവരുടെ മൊഴികളും താരങ്ങളുടെ മൊഴിയും തമ്മില്‍ വൈരുദ്ധ്യം കണ്ടെത്തിയാലും മറ്റ് എന്തെങ്കിലും തെളിവു കിട്ടിയാലും മാത്രമാകും ഇനി ശ്രീനാഥ് ഭാസിയേയും പ്രയാഗയേയും വിളിപ്പിക്കുക. കേസില്‍ ഇതുവരെ ഇരുവര്‍ക്കുമെതിരെ തെളിവുകളൊന്നും കിട്ടിയിട്ടില്ല. ഓംപ്രകാശിന്റെ മുറിയില്‍ നിന്നും ലഹരി പിടിച്ചെടുക്കാനായിരുന്നില്ല. തൊട്ടടുത്ത മുറിയില്‍ മദ്യം ഉണ്ടായിരുന്നു.

ഹോട്ടലില്‍ എത്തിച്ച ബിനുവുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നുവെന്ന് ശ്രീനാഥ് ഭാസി മൊഴി നല്‍കിയിരുന്നു. ഈ ഇടപാടുകളെ പറ്റി പൊലീസ് അന്വേഷിക്കുന്നുണ്ട്. ഹോട്ടല്‍ മുറിയിലെ ഫോറന്‍സിക്ക് പരിശോധന റിപ്പോര്‍ട്ടും വന്നിട്ടില്ല. മറ്റ് സിനിമാതാരങ്ങളാരും ഓംപ്രകാശിന്റെ മുറിയില്‍ വന്നതായി കണ്ടെത്തിയിട്ടില്ല. ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കലാകാരില്‍ ഒരാള്‍ അതേ ദിവസം മരടിലെ ആഢംബര ഹോട്ടലില്‍ വന്നിരുന്നു. എന്നാല്‍ അവര്‍ ഓംപ്രകാശിന്റെ മുറിയില്‍ പോയില്ല. ഇവര്‍ ലഹരിപാര്‍ട്ടിക്കെത്തിയതായി തെളിഞ്ഞിട്ടുമില്ല. ക്രൗണ്‍ പ്ലാസ ഹോട്ടലിലെ മുക്കും മൂലയും പരിശോധിച്ചാണ് പോലീസ് ഇത് കണ്ടെത്തിയത്.

കൂട്ടാളിയായ ഷിഹാസും കുണ്ടന്നൂരിലെ ഹോട്ടലില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിക്കുകയും തുടര്‍ന്ന് അറസ്റ്റിലാകുകയും ചെയ്തിരുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട രക്തസാമ്പിള്‍ പരിശോധനയ്ക്ക് നല്‍കാന്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും തയ്യാറായിരുന്നുവെങ്കിലും പൊലീസ് ഇത് വേണ്ടെന്നുവയ്ക്കുകയായിരുന്നു. അതേസമയം, കൊച്ചിയിലെത്തിയാല്‍ ഓപ്രകാശ് താമസിക്കുന്ന വന്‍കിട സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വന്‍കിട ലഹരിസംഘങ്ങള്‍ക്കും അവരുടെ പാര്‍ട്ടികള്‍ക്കും വേണ്ടിയാണ് ഓംപ്രകാശും സംഘവും സ്റ്റാര്‍ ഹോട്ടലുകളില്‍ മുറിയെടുക്കാറുള്ളത് എന്നാണ് സംശയം. കൊച്ചിയിലെ ആഡബര ഹോട്ടലുകള്‍ക്ക് പുറമേ ആഡംബര ഫ്ളാറ്റുകളിലും ലഹരിപാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തെളിവ് ശേഖരിക്കുക ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണം പ്രതിസന്ധിയിലാകുന്നത്. ലഹരി പാര്‍ട്ടികളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം ഫ്ളാറ്റ് ഉടമകള്‍ക്കും അസോസിയേഷന്‍ ഭാരവാഹികള്‍ക്കും നല്‍കാറുമുണ്ടെന്നും പൊലീസ് പറയുന്നു.

ഇതില്‍ രണ്ടിടങ്ങളില്‍ ഓംപ്രകാശിനും ഷിഹാസിനും സ്വന്തമായും വാടകയ്ക്കും ഫ്ലാറ്റുകളുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ലഹരി കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണത്തിന് പ്രതിസന്ധിയാണ്. എന്നാല്‍ ഇതെല്ലാം ഓംപ്രകാശ് നിഷേധിക്കുകായണ്. തനിക്ക് ലഹരിയുമായി ബന്ധമില്ലെന്നും നര്‍ക്കോട്ടിക്‌സ് ഈസ് എ ഡെര്‍ട്ടി ബിസിനസ്സ് എന്നാണ് ഓംപ്രകാശ് അടുത്ത കാലത്തൊരു അഭിമുഖത്തില്‍ പറഞ്ഞത്. ലഹരി കേസിലെ അറസ്റ്റിന് ശേഷമായിരുന്നു ആ അഭിമുഖം.