കൊഴിഞ്ഞാമ്പാറ: കൊഴിഞ്ഞാമ്പാറയിലെ ഹണിട്രാപ്പ് കേസില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. കേസില്‍ അറസ്റ്റിലായ പ്രതികളായ മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡല്ലൂരില്‍ താമസിക്കുന്ന മൈമുന (44), നല്ലേപ്പിള്ളി പാറക്കാല്‍ വട്ടേക്കാട് എസ്.ശ്രീജേഷ് (24) എന്നിവര്‍ റിമാന്‍ഡിലാണ്. ഇവരെ കൂടാതെ കേസിലെ പ്രധാന പ്രതികളായ കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ള എന്‍.പ്രതീഷ് (36), നല്ലേപ്പിളളി കുറ്റിപ്പള്ളം ജിതിന്‍ (24) എന്നിവര്‍ പൊലീസ് നിരീക്ഷണത്തിലാണെന്നും സംഭവത്തിലുള്‍പ്പെട്ട മറ്റൊരു സ്ത്രീ ഉള്‍പ്പെടെ 5 പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും ചിറ്റൂര്‍ ഡിവൈഎസ്പി വി.എ.കൃഷ്ണദാസ് പറഞ്ഞു.

ഹണിട്രാപ്പിന് പിന്നില്‍ വലിയ സംഘമുണ്ടെന്നാണ് വിലയിരുത്തല്‍ ഇതില്‍ വിശദമായ അന്വേഷണത്തിനാണ് പോലീസ് ഒരുങ്ങുന്നത്. കൊല്ലങ്കോട് സ്വദേശി ജ്യോത്സ്യനെയാണു ബുധനാഴ്ച കല്ലാണ്ടിച്ചള്ളയിലെ വീട്ടിലെത്തിച്ചു കവര്‍ച്ച നടത്തിയത്. മൈമുനയും ഒരു യുവാവും ചേര്‍ന്നു വീട്ടിലെത്തിയാണു ജ്യോത്സ്യനെ വിളിച്ചുവരുത്തിയത്. വീട്ടിലെത്തി പൂജ ചെയ്യുന്നതിനിടെ സംഘം ചേര്‍ന്നു മര്‍ദിക്കുകയും വിവസ്ത്രനാക്കുകയും ചെയ്തു.

സ്വര്‍ണാഭരണങ്ങളും ഫോണും പണവും കവര്‍ന്നു. തുടര്‍ന്നു മൈമുനയോടൊപ്പം ഫോട്ടോയും വിഡിയോയും ചിത്രീകരിച്ച ശേഷം 20 ലക്ഷം രൂപ കൊടുത്തില്ലെങ്കില്‍ ഇവ സമൂഹമാധ്യമങ്ങളിലിടുമെന്നും ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നാണു ജ്യോത്സ്യന്‍ പരാതി നല്‍കിയിട്ടുള്ളത്.

ഇതിനിടെ മറ്റൊരു പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നു സ്ഥലത്തെത്തിയ ചിറ്റൂര്‍ പൊലീസിനെ കണ്ടു വീട്ടിലുണ്ടായിരുന്ന കവര്‍ച്ചാ സംഘം ചിതറിയോടി. എന്നാല്‍ തേടിയെത്തിയ പ്രതിയെ കിട്ടാതെ വന്നതോടെ പൊലീസ് മടങ്ങി. ഇതിനിടെ മദ്യലഹരിയില്‍ റോഡില്‍ കിടന്ന മൈമുനയെ നാട്ടുകാര്‍ പിടികൂടി. മദ്യലഹരിയില്‍ നിലത്തുവീണ മൈമൂനയെ അസഭ്യം വിളിച്ചു സ്ത്രീകളും ചുറ്റുംകൂടി. ചിലര്‍ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന് കൊഴിഞ്ഞാമ്പാറ പൊലീസിനെ ഏല്‍പിക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണു സംഭവത്തിന്റെ ചുരുളഴിയുന്നത്.

ചൊവ്വാഴ്ച വൈകിട്ട് മൈമുനയും ഒരു യുവാവും ചേര്‍ന്ന് കൊല്ലങ്കോട്ടെ ജ്യോത്സ്യന്റെ വീട്ടിലെത്തി. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണെന്നും വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പൂജ ചെയ്ത് പരിഹാരം കാണണമെന്നും പറഞ്ഞ് വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതനുസരിച്ച് ഇന്നലെ കൊഴിഞ്ഞാമ്പാറയിലെത്തിയ ജോത്സ്യനെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് കല്ലാണ്ടിച്ചുള്ളയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. കൊലപാതകം ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയായ പ്രതീഷിന്റെ വീട്ടിലേക്കായിരുന്നു ജ്യോല്‍സ്യനെ എത്തിച്ചത്.

വീട്ടില്‍ പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രതീഷ് ജോത്സ്യനെ അസഭ്യം പറഞ്ഞ് മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും മര്‍ദിച്ച് വിവസ്ത്രനാക്കുകയും ചെയ്തു. തുടര്‍ന്ന് നഗ്‌നയായി മുറിയിലെത്തിയ മൈമൂനയെ ജ്യോത്സ്യനൊപ്പം നിര്‍ത്തി ഫൊട്ടോയും വിഡിയോയും ചിത്രീകരിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു. ജ്യോത്സ്യന്റെ കഴുത്തിലുണ്ടായിരുന്ന നാലര പവന്‍ വരുന്ന സ്വര്‍ണ മാലയും മൊബൈല്‍ ഫോണും പണവും സംഘം കൈക്കലാക്കിയിരുന്നു.

രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. ഇവര്‍ പുറത്തുപോയ തക്കത്തിന് പുറകുവശത്തെ വാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ജോത്സ്യന്‍ കൊഴിഞ്ഞാമ്പാറ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അടിപിടി കേസിലെ പ്രതിയുടെ ടവര്‍ ലൊക്കേഷന്‍ തിരഞ്ഞ് ചിറ്റൂര്‍ പൊലീസ് എത്തിയ സമയത്താണ് ഹണി ട്രാപ്പ് സംഘം ചിതറി ഓടിയതെന്നും ഈ തക്കത്തിലാണ് ജ്യോല്‍സ്യന് രക്ഷപ്പെടാന്‍ കഴിഞ്ഞതെന്നും പൊലീസ് കരുതുന്നു.

ഫൊറന്‍സിക് സയന്റിഫിക് ഓഫിസര്‍ കെ.അനുപമ, വിരലടയാള വിദഗ്ധരായ ആര്‍.രാജേഷ് കുമാര്‍, ഫൊട്ടോഗ്രഫര്‍ ഇജാസ് അഹമ്മദ് എന്നിവര്‍ സംഭവസ്ഥലത്തു തെളിവുകള്‍ ശേഖരിച്ചു.