പത്തനംതിട്ട: പത്തനംതിട്ടയില്‍ നടന്ന കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പോലീസ്. ഭാര്യയും സുഹൃത്തും തമ്മില്‍ അവിഹിത ബന്ധമെന്ന സംശയത്തെ തുടര്‍ന്നാണ് പ്രതി ഭാര്യയെയും കാമുകനെയും കൊലപ്പെടുത്തിയതെന്ന് പോലീസ്. വൈഷ്ണയുടെ പക്കല്‍ നിന്നും കണ്ടെടുത്ത രഹസ്യ ഫോണില്‍ കാമുകനായ വിഷ്ണുവിന് അയച്ച ചുംബന ഇമോജിയാണ് ഭര്‍ത്താവായ ബൈജുവിനെ ഈ അക്രമം നടത്താന്‍ പ്രേരിപ്പിച്ചത് എന്ന് പോലീസ് പറഞ്ഞു.

ഇത് കണ്ടതോടെ വാളുമായി വൈഷ്ണയുടെ പിറകെ ഇയാള്‍ ഓടുകയും കാമുകന്റെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് കാമുകനെയും കൊന്നു പോലീസ് വ്യക്തമാക്കി. തോളില്‍ കയ്യിട്ടു നടന്ന സുഹൃത്ത് ചതിച്ചതും പക ഇരട്ടിയാക്കിയെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് കലഞ്ഞൂര്‍പാടത്ത് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. വൈഷ്ണ (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യ വൈഷ്ണയും സുഹൃത്ത് വിഷ്ണുവും തമ്മില്‍ അവിഹിതബന്ധം എന്ന് സംശയിച്ചാണ് ഭര്‍ത്താവ് കൊലപാതകം നടത്തിയതെന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വീട്ടുകാരുടെ എതിര്‍പ്പുകള്‍ പോലും മറികടന്നാണ് വൈഷ്ണയെ ബൈജു ജീവിതസഖിയാക്കിയത്. രണ്ടു മക്കളുമായി ഒറ്റമുറി വീട്ടിലായിരുന്നു ഇവരടെ ജീവിതം. തടിപ്പണിക്കു പോയി കിട്ടുന്ന കാശ് മിച്ചം പിടിച്ചു ഉണ്ടാക്കിയ വീട് പൂര്‍ത്തിയാകുന്ന ഘട്ടം എത്തിയിരുന്നു. അതിനിടെയാണ് ഭാര്യ വൈഷ്ണയും ഒറ്റ സുഹൃത്തായ വിഷ്ണുവും തമ്മില്‍ അടുപ്പമുണ്ടെന്ന സംശയം ബൈജുവിനുണ്ടായത്. ഉറ്റ ചങ്ങാതിയായ വിഷ്ണുവും പുതിയ വീട് പണിയുന്നുണ്ട്. അതിന്റെ ഭാഗമായാണ് ബൈജുവിന്റെ വീടിനു തൊട്ടടുത്ത് വാടകയ്ക്ക് താമസം തുടങ്ങിയത്. എല്ലാ സഹായവും നല്‍കിയതും ബൈജുവാണ്. കഴിഞ്ഞദിവസം വൈകുന്നേരവും തടിപ്പണി കഴിഞ്ഞ് ഒരുമിച്ചാണ് ഇരുവരും വീടുകളില്‍ എത്തിയത്.

ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടക്കുമ്പോഴാണ് വൈഷ്ണയുടെ കയ്യിലെ രഹസ്യ ഫോണ്‍ ബൈജു കണ്ടെത്തിയത്. പിടിച്ചുവാങ്ങി പരിശോധിച്ചപ്പോള്‍ അതില്‍ വിഷ്ണുവിന് അയച്ച വാട്‌സ്ആപ്പ് മെസ്സേജുകള്‍ മാത്രമാണ്. രഹസ്യ ചാറ്റുകളുടെ പേരില്‍ പിന്നീട് ബൈജുവും വൈഷ്ണവിയും തമ്മില്‍ പൊരിഞ്ഞ വഴക്കായി. അടി കിട്ടുമെന്ന് ഉറപ്പായപ്പോള്‍ വൈഷ്ണയിറങ്ങി തൊട്ടടുത്തുള്ള വിഷ്ണുവിന്റെ വാടകവീട്ടിലേക്ക് എത്തി. രണ്ടു മക്കളെയും നോക്കണമെന്ന് അടുത്ത ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ച ബൈജു, കയ്യില്‍ കിട്ടിയ കൊടുവാളുമായി വൈഷ്ണയുടെ പിന്നാലെ പോയി.

വിഷ്ണുവിന്റെ വീട്ടുമുറ്റത്ത് ഇട്ട് ഭാര്യയെ വെട്ടി നുറുക്കി. ശബ്ദം കേട്ട് പുറത്തിറങ്ങി വന്ന വിഷ്ണുവിനെയും ആക്രമിച്ചു. ഭാര്യയെയും കാമുകനെയും വെട്ടി നുറുക്കി എന്ന് സുഹൃത്തുക്കളെ അപ്പോള്‍ തന്നെ ബൈജു വിളിച്ചറിയിച്ചു. അവരാണ് പിന്നീട് പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തിയതും ആയുധമടക്കം കൈമാറി ബൈജു കീഴടങ്ങി.