ചാലക്കുടി : തൃശൂരില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ളയില്‍ തുമ്പില്ലാതെ വലഞ്ഞ് പോലീസ്. ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയിലാണ് മോഷണം നടന്നത്. ജീവനക്കാരെ ബന്ദിയാക്കിയ ശേഷമാണ് ബാങ്ക് കൊള്ളയടിച്ചത്. വെള്ളി പകല്‍ രണ്ടോടെയായിരുന്നു സംഭവം. കത്തിക്കാട്ടി ഭീഷണിപ്പെടുത്തി ജീവനക്കാരെ മുറിയിലിട്ട് പൂട്ടിയാണ് ക്യാഷ് കൗണ്ടറിലെ പണം കവര്‍ന്നത്. കൗണ്ടറിന്റെ ചില്ല് തകര്‍ത്താണ് പണം തട്ടിയത്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം അന്വേഷണത്തിനുണ്ട്. മോഷ്ടാവിനെ പിടികൂടാന്‍ തൃശൂര്‍, എറണാകുളം ജില്ലകളില്‍ വ്യാപക പരിശോധന ആരംഭിച്ചു.

പോട്ട ചെറുപുഷ്പ പള്ളിക്ക് എതിര്‍ വശത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിലാണ് കവര്‍ച്ച നടന്നത്. ബൈക്കില്‍ ഹെല്‍മെറ്റും ബാഗും ധരിച്ച് ബൈക്കിലാണ് മോഷ്ടാവ് എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. കവര്‍ച്ച നടന്ന സമയത്ത് ബാങ്കിനുള്ളില്‍ രണ്ട് ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയിരിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. ജീവനക്കാരെ മുറിയില്‍ പൂട്ടിയിട്ട ശേഷം ക്യാഷ് കൗണ്ടറിനുള്ളില്‍ നിന്ന് പണം എടുത്ത് ബാഗില്‍ നിറയ്ക്കുന്ന രംഗം ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് പുറത്ത് വന്ന് സ്‌കൂട്ടറില്‍ കയറി പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 15 ലക്ഷം കവര്‍ന്നതായാണ് പ്രാഥമിക നിഗമനം. ഉച്ചഭക്ഷണത്തിന്റെ സമയം നോക്കി ബാങ്കില്‍ ആരുമില്ലെന്ന് ഉറപ്പ് വരുത്തി ആസൂത്രിതമായാണ് കവര്‍ച്ച നടത്തിയിട്ടുള്ളത്.

ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടേകാലോടെ കവര്‍ച്ചയ്ക്ക് ശേഷം അങ്കമാലി ഭാഗത്ത് വരെ മോഷ്ടാവ് എത്തിയതായി പൊലീസിന് സിസിടിവിയില്‍ നിന്ന് വിവരം ലഭിച്ചിരുന്നു. അങ്കമാലി, ആലുവ, പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിപുലമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്. 45 ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കൗണ്ടറില്‍ ഉണ്ടായിരുന്നെങ്കിലും 15 ലക്ഷം രൂപ വരുന്ന മൂന്ന് ബണ്ടിലുകള്‍ മാത്രമാണ് മോഷ്ടാവ് എടുത്തു കൊണ്ടുപോയത്. ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആള്‍ തന്നെയാണ് മോഷണത്തിന് പിന്നില്‍ എന്ന സൂചനയാണ് പൊലീസിനുള്ളത്. ഇയാല്‍ നെടുമ്പാശ്ശേരി വഴി രക്ഷപ്പെടാനും സാധ്യതയുണ്ട്. സഞ്ചരിച്ചിരുന്ന വാഹനം പോലും ഇനിയും പോലീസിന് കണ്ടെത്താനായിട്ടില്ല.

ആസൂത്രിതമായ കവര്‍ച്ചയെന്നാണ് പൊലീസിന്റെ അനുമാനം. മോഷ്ടാവ് നേരത്തെയും ബാങ്കില്‍ എത്തിയിട്ടുണ്ടാകാമെന്നും പൊലീസ് പറയുന്നു. ഉച്ചഭക്ഷണ വേളയില്‍ ഇടപാടുകാര്‍ ഇല്ലാത്ത സമയത്താണ് അക്രമി എത്തിയത്. മാസ്‌കും ജാക്കറ്റും ഹെല്‍മറ്റും ധരിച്ചെത്തിയ അക്രമി ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്ന് കസേര ഉപയോഗിച്ച് കൗണ്ടറിന്റെ ഗ്ലാസ് തകര്‍ത്താണ് കൗണ്ടറില്‍ നിന്നും പണം കവരുന്നത്. മോഷ്ടാവ് അങ്കമാലിയിലെത്തിയതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ഇന്നലെ രാത്രി ലഭിച്ചിരുന്നു. ഇതോടെ ഇയാളുടെ യാത്ര കൊച്ചിയിലേക്കെന്നു മനസിലാക്കിയ അന്വേഷണ സംഘം ആലുവ, എറണാകുളം നഗരപരിധിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അതില്‍ കൂടുതല്‍ ഇപ്പോള്‍ പറയാനില്ലെന്നും തൃശൂര്‍ റൂറല്‍ എസ്പി ബി.കൃഷ്ണകുമാര്‍ പറഞ്ഞു.

മോഷ്ടാവ് ഹിന്ദി സംസാരിച്ചതുകൊണ്ട് അയാള്‍ മലയാളി അല്ലാതാകണമെന്നില്ലെന്ന് മധ്യമേഖല ഡിഐജി ഹരിശങ്കര്‍ പറഞ്ഞു. എടിഎമ്മില്‍ നിന്ന് എടുത്തുവച്ച പണമാണ് നഷ്ടമായത്. കൂടുതല്‍ പണം ഉണ്ടായിട്ടും അത് എടുത്തില്ലെന്നതു പ്രത്യേകതയാണ്. ജീവനക്കാരുടെ സഹായം കിട്ടിയിട്ടുണ്ടോയെന്നു പറയാനാകില്ലെന്നും പ്രാഥമിക ഘട്ടത്തില്‍ അത്തരം നിഗമനങ്ങളിലേക്കു പോകേണ്ടതില്ലെന്നും ഡിഐജി പറഞ്ഞു. എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഉച്ചയോടെയാണ് 15 ലക്ഷത്തോളം രൂപ കാഷ് കൗണ്ടറില്‍നിന്നു പ്രതി കവര്‍ന്നത്. ഉച്ചയോടെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ മോഷ്ടാവ് കസേര ഉപയോഗിച്ച് കാഷ് കൗണ്ടറിന്റെ ഗ്ലാസ് തല്ലിത്തകര്‍ത്താണ് പണം അപഹരിച്ചത്. ശേഷം കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കയ്യില്‍ കിട്ടിയ കറന്‍സികള്‍ എടുത്ത ശേഷം രക്ഷപെടുകയുമായിരുന്നു. തിരക്കേറിയ ജംക്ഷനില്‍ പട്ടാപ്പകലായിരുന്നു കവര്‍ച്ച. പണം അപഹരിച്ച ശേഷം ഇയാള്‍ സ്‌കൂട്ടറില്‍ കയറി സ്ഥലം വിടുകയായിരുന്നു. ബാങ്കില്‍ ആ സമയം എട്ടു ജീവനക്കാരാണ് ഉണ്ടായിരുന്നത്.