തൃശൂര്‍: പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ ജീവനക്കാരെ കത്തി കാണിച്ച് ബന്ദികളാക്കി 15 ലക്ഷം കവര്‍ന്ന മോഷ്ടാവ് മലയാളി അല്ലെന്ന് സൂചന. മുഖം മൂടി, ജാക്കറ്റ് ധരിച്ച് കൈയില്‍ കത്തിയുമായാണ് മോഷ്ടാവ് എത്തിയത്. മലയാളത്തില്‍ അല്ല മോഷ്ടാവ് സംസാരിച്ചതെന്ന് ബാങ്ക് ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി. പ്രതിക്കായി വ്യാപക തിരച്ചില്‍ നടക്കുകയാണ്. വാഹനങ്ങള്‍ പൊലീസ് പരിശോധിക്കുന്നു. പോട്ട പളളിയുടെ എതിര്‍വശത്തുള്ള ഫെഡറല്‍ ബാങ്കിന്റെ പ്രധാനപ്പെട്ട ശാഖയിലാണ് സംഭവം നടന്നത്.

തൃശ്ശൂര്‍ ഭാഗത്തേക്കാണ് അക്രമി കടന്നിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്. അക്രമി ബൈക്കില്‍ ബാങ്കിന് മുന്നിലെത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഉച്ചയോട് കൂടിയാണ് സംഭവം നടന്നത്.

ബാങ്ക് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മുറിയിലാക്കി പൂട്ടിയതിന് ശേഷമാണ് അക്രമി കൗണ്ടര്‍ തകര്‍ത്ത് പണം കവര്‍ന്നത്. എട്ട് ജീവനക്കാരാണ് ബാങ്കിലുണ്ടായിരുന്നത്. ഹെല്‍മറ്റും ജാക്കറ്റും മാസ്‌കും ധരിച്ചാണ് അക്രമി ബാങ്കിനകത്തേക്ക് കടക്കുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം. ജീവനക്കാരില്‍ ഏറിയ പങ്കും ഭക്ഷണത്തിനായി പോയ സമയത്താണ് മോഷ്ടാവ് എത്തിയതെന്നാണ് വിവരം. ബാങ്കിലുണ്ടായിരുന്ന മാനേജരെയും മറ്റൊരു ജീവനക്കാരനെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ടോയ്‌ലറ്റിനുള്ളില്‍ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണം.

കത്തിയുമായി ബാങ്കിനുള്ളിലേക്ക് കയറിയ മോഷ്ടാവ് പണം എവിടെയാണ് ഇരിക്കുന്നതെന്ന് ചോദിച്ച ശേഷം കസേര ഉപയോഗിച്ച് ക്യാഷ് കൗണ്ടര്‍ തല്ലിപൊളിക്കുകയും ട്രേയില്‍ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയുമായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. മോഷ്ടാവ് ഹെല്‍മറ്റ് ധരിച്ചിരുന്നുവെന്നും സംസാരിച്ച ഭാഷ ഏതായിരുന്നുവെന്ന് വ്യക്തമല്ലെന്നും ജീവനക്കാര്‍ പറയുന്നു.

സി.സി.ടി.വി. ദൃശ്യങ്ങള്‍ ആദ്യഘട്ടത്തില്‍ പരിശോധിച്ചിരുന്നെങ്കിലും മോഷ്ടാവ് ഹെല്‍മറ്റും ഗ്ലൗസും ധരിച്ച നിലയിലായിരുന്നതിനാല്‍ മോഷ്ടാവിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. വിരലടയാള പരിശോധനയുള്‍പ്പെടെയുള്ള തെളിവുകള്‍ പോലീസ് ശേഖരിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.