തൃശ്ശൂര്‍: പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ മോഷ്ടാവ് എറണാകുളം ഭാഗത്തേക്ക് കടന്നെന്ന് പൊലീസിന്റെ നിഗമനം. അങ്കമാലിയില്‍ നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യത്തില്‍ മോഷ്ടാവെന്ന് സംശയിക്കുന്നയാളാണ് ഉള്ളതെന്നാണ് വിവരം. ഇയാള്‍ എറണാകുളം ഭാഗത്തേക്ക് പോയെന്നാണ് സിസിടിവി ദൃശ്യത്തില്‍ നിന്നുള്ള സൂചന.

ആലുവ, അങ്കമാലി, എറണാകുളം എന്നീ നഗരപരിധിയിലും അന്വേഷണം വ്യാപിപ്പിച്ചു. മോഷ്ടാവ് ഹിന്ദി സംസാരിച്ചതുകൊണ്ട് അയാള്‍ മലയാളി അല്ലാതാകണമെന്നില്ലെന്നും ഏതാണ്ട് 15 ലക്ഷം രൂപയോളമാണ് നഷ്ടപ്പെട്ടതെന്നും മധ്യമേഖല ഡിഐജി ഹരിശങ്കര്‍ കൊച്ചിയില്‍ പറഞ്ഞു. എടിഎമ്മില്‍ നിന്ന് എടുത്തുവെച്ച പണമാണ് നഷ്ടമായത്.

കൂടുതല്‍ പണം ഉണ്ടായിട്ടും അത് എടുത്തില്ലെന്നത് പ്രത്യേകതയാണ്. ജീവനക്കാരുടെ സഹായം കിട്ടിയിട്ടുണ്ടോയെന്ന് പറയാനാകില്ലെന്നും പ്രാഥമിക ഘട്ടത്തില്‍ അത്തരം നിഗമനങ്ങളിലേക്ക് പോകേണ്ടതില്ലെന്നും ഡിഐജി പറഞ്ഞു. എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ടെന്നും ഡിഐജി പറഞ്ഞു.

ഹിന്ദി ഭാഷയിലായിരുന്നു അയാള്‍ സംസാരിച്ചതെന്നും, ക്യാഷ് കൗണ്ടറില്‍ 47 ലക്ഷം രൂപ കെട്ടുകളായി സൂക്ഷിച്ചിരുന്നുവെങ്കിലും ഇതില്‍ നിന്നും അഞ്ചുലക്ഷം രൂപ വീതംവരുന്ന മൂന്ന് കെട്ടുകളാണ് മോഷ്ടാവ് എടുത്തതെന്നുമാണ് പോലീസ് അറിയിച്ചു. എന്‍ട്രോക്ക് എന്ന സ്‌കൂട്ടറിലാണ് പ്രതി എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ആസൂത്രിത കൊളള

ബാങ്കില്‍ നടന്നതു മുന്‍കൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ചുള്ള മോഷണമാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മോഷണത്തിനു മുന്‍പും ഇയാള്‍ ബാങ്ക് സന്ദര്‍ശിച്ചിട്ടുണ്ടാകാമെന്നു പൊലീസ് കരുതുന്നു. നമ്പര്‍ പ്ലേറ്റ് മറച്ച സ്‌കൂട്ടറില്‍ ഹെല്‍മറ്റ്, ജാക്കറ്റ്, ഗ്ലൗസ് എന്നിവ ധരിച്ചാണു മോഷ്ടാവ് എത്തിയത്.

തന്റെ മുഖവും വിരലടയാളം ഉള്‍പ്പെടെയുള്ളവയും എവിടെയും പതിയരുതെന്ന ഉദ്ദേശത്തോടെയാണിത്. നീലയും വെള്ളയും ചുവപ്പും നിറത്തിലുള്ള റൈഡിങ് ജാക്കറ്റും മുഖം തിരിച്ചറിയാതിരിക്കാന്‍ ടിന്റഡ് ഗ്ലാസ് ഹെല്‍മറ്റുമാണ് മോഷ്ടാവ് ധരിച്ചത്. സെക്യൂരിറ്റിയില്ലെന്നും ചുറ്റുപാടുമുള്ള മറ്റു സ്ഥാപനങ്ങളിലൊന്നും സിസിടിവി. ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്നും മോഷ്ടാവ് മനസിലാക്കിയിരിക്കാമെന്നും പൊലീസ് കരുതുന്നു.

നല്ല പരിചയമുള്ള സ്ഥാലത്ത് പരിചയമുള്ള ഒരാള്‍ വരുന്ന ലാഘവത്തോടെയാണ് അയാള്‍ എത്തിയത്. സ്‌കൂട്ടര്‍ പുറത്തുവെച്ച ശേഷം വാതില്‍ തുറന്ന് അകത്തേക്ക് കയറുകയായിരുന്നു. മോഷണശേഷം ഏത് ഭാഗത്തേക്കാണ് സ്‌കൂട്ടറുമായി പോയതെന്നതിനുമുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഈ കേസ് സംബന്ധിച്ച് രാജ്യത്തുടനീളം അറിയിപ്പ് നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും നൂറുശതമാനവും പ്രതിയെ പിടിച്ചിരിക്കുമെന്നും പോലീസ് ഉറപ്പുനല്‍കി.

രണ്ടുമണി മുതല്‍ 2.30 വരെയാണ് ബാങ്കിലെ ജീവനക്കാര്‍ ഉച്ചഭക്ഷണത്തിനായി പിരിയുന്നത്. ഇത് വളരെ കൃത്യമായി അറിയുന്ന ആളാണ് മോഷ്ടാവ്. അതുകൊണ്ടാണ് അയാള്‍ 2.12-ന് തന്നെ ബാങ്കില്‍ കയറിയതെന്നാണ് പോലീസിന്റെ നിഗമനം. സാധാരണ കറിക്കത്തിയാണ് മോഷ്ടാവിന്റെ കൈവശമുണ്ടായിരുന്നത്. ബാങ്കിന്റെ ഡോറിന് സമീപമുണ്ടായിരുന്ന പ്യുണിനെ ഈ കത്തി കാണിച്ച് ഭയപ്പെടുത്തിയശേഷം ആയാളെ ശുചിമുറിയിലിട്ട് പൂട്ടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ബാങ്കില്‍ എത്തിയ മോഷ്ടാവ് ഹിന്ദിയിലാണ് സംസാരിച്ചത്. അതുകൊണ്ടുമാത്രം അയാള്‍ ഹിന്ദിക്കാരനാണെന്ന നിഗമനത്തില്‍ എത്തിയിട്ടില്ല. എങ്കിലും ഹിന്ദിയില്‍ സംസാരിച്ചത് കൊണ്ടുതന്നെ റെയില്‍വേ സ്റ്റേഷനുകളിലും മുന്നറിയിപ്പ് നല്‍കുകയും പരിശോധന ഊര്‍ജിതമാക്കുകയും ചെയ്തിട്ടുണ്ട്.

വന്നതും പോയതും ചാലക്കുടി ഭാഗത്തേക്ക്

മോഷണം നടത്താനായി പ്രതിയെത്തിയത് ചാലക്കുടി ഭാഗത്തു നിന്ന്. മോഷണം കഴിഞ്ഞ ശേഷം ഇയാള്‍ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി പോയതും ചാലക്കുടി ഭാഗത്തേക്കാണെന്നു വ്യക്തമായി. എന്നാല്‍ പ്രധാനപ്പെട്ട സിസിടിവി ദൃശ്യങ്ങളിലൊന്നും മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടില്ല. മോഷണത്തിനു ശേഷം ഇയാള്‍ പ്രദേശത്തെ ഒരു പെട്രോള്‍ പമ്പില്‍ കയറിയതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചിട്ടുണ്ട്.

രണ്ട് ജീവനക്കാരെ തള്ളി ശുചിമുറിയില്‍ എത്തിച്ചശേഷം അതു തുറക്കാതിരിക്കാന്‍ കസേര ഡോര്‍ ഹാന്‍ഡിലിന്റെ ഇടയിലേക്ക് ഭിത്തിയോട് ചേര്‍ത്ത് തള്ളികയറ്റി വയ്ക്കുന്നതും സിസിടിവി ദൃശ്യത്തില്‍ കാണാം. പണം സൂക്ഷിച്ചിരുന്ന ക്യാഷ് കൗണ്ടര്‍ പൊളിക്കാനുള്ള നീണ്ടനേരത്തെ പരിശ്രമത്തിനൊടുവില്‍ കൗണ്ടര്‍ കസേര ഉപയോഗിച്ച് തല്ലിപൊളിച്ച ശേഷം ട്രേയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയായിരുന്നു.