തിരുവനന്തപുരം: തന്നെ ദുരുദ്ദേശ്യത്തോടെ, രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോള്‍ ഒപ്പം ഉണ്ടായിരുന്നത് എംഎല്‍എയുടെ സുഹൃത്തും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഫെന്നി നൈനാന്‍ ആയിരുന്നെന്ന് പുതിയ പരാതി നല്‍കിയ യുവതി. അടൂര്‍ നഗരസഭ എട്ടാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നേതാവാണ് ഫെന്നി നൈനാന്‍.

വിവാഹ വാഗ്ദാനം നല്‍കി ക്രൂരമായി പീഡിപ്പിച്ചു എന്നാരോപിച്ചുള്ള യുവതിയുടെ പരാതി കെപിസിസി പൊലീസ് മേധാവിക്ക് കൈമാറി. രണ്ടുവര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍, ഹോട്ടല്‍ മുറിയില്‍ വെച്ച് രാഹുല്‍ തന്നെ മൃഗീയമായി ആക്രമിച്ചെന്നും ശരീരമാകെ മുറിവേല്‍പ്പിച്ചെന്നുമാണ് പുതിയ വെളിപ്പെടുത്തല്‍.

പെണ്‍കുട്ടിയുടെ മൊഴി പ്രകാരം, രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്‍ ആണ് കാര്‍ ഓടിച്ചിരുന്നത്. ഹോലിലെത്തിയ ശേഷം ഫെന്നി അവിടെ നിന്ന് പോയി. തുടര്‍ന്ന് രാഹുല്‍ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവശേഷം ഫെന്നി തന്നെയാണ് തങ്ങളെ തിരികെ കൊണ്ടുപോയതെന്നും, തന്റെ ശാരീരിക-മാനസിക അവസ്ഥയെക്കുറിച്ച് ഒരക്ഷരം പോലും ചോദിക്കാതെ വീടിനടുത്തുള്ള വഴിയില്‍ ഇറക്കിവിടുകയായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു.

പാനിക് അറ്റാക്കിലും ആക്രമണം തുടര്‍ന്നു

വിവാഹ വാഗ്ദാനം നല്‍കിയാണ് രാഹുല്‍ തന്നെ പീഡനത്തിന് ഇരയാക്കിയത്. എന്നാല്‍, ക്രൂരമായ ആക്രമണത്തിന് ശേഷം വാഗ്ദാനം പിന്‍വലിച്ചു.

യുവതിയുടെ ഞെട്ടിക്കുന്ന മൊഴി ഇങ്ങനെ:

'എന്റെ എതിര്‍പ്പ് മറികടന്ന് രാഹുല്‍ ആക്രമിക്കുമ്പോള്‍ മനുഷ്യത്വമോ പശ്ചാത്താപമോ കാണിച്ചില്ല. ഹോട്ടല്‍ മുറിയില്‍ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്തു. ശരീരമാകെ മുറിവേല്‍പ്പിക്കുകയും ചെയ്തു. ബലാത്സംഗത്തിന് ശേഷം എനിക്ക് പാനിക് അറ്റാക്ക് ഉണ്ടായി. ശ്വാസം എടുക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. പാനിക് അറ്റാക്കിനുള്ള മരുന്ന് കഴിക്കും മുമ്പ് വീണ്ടും ആക്രമിക്കുകയായിരുന്നു.'പീഡനത്തിനു ശേഷം ഉടന്‍ മുറി വിട്ടുപോവാനാണ് രാഹുല്‍ ആവശ്യപ്പെട്ടതെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു.


'അവധി കഴിഞ്ഞ് ആ തവണ ഞാന്‍ വീട്ടിലെത്തിയപ്പോള്‍, സ്വകാര്യമായി കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു-ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞ്. അദ്ദേഹത്തോടൊപ്പം കാറോടിച്ചിറങ്ങിയത് ഫെനി നൈനന്‍ എന്ന സുഹൃത്തായിരുന്നു. അവര്‍ എന്നെ നഗരത്തില്‍ നിന്ന് അകലെയുള്ള ഒരു ഒറ്റപ്പെട്ട ഹോംസ്റ്റേ പോലുള്ള കെട്ടിടത്തിലേക്ക് കൊണ്ടുപോയി. സ്വകാര്യതയ്ക്കായി സുഹൃത്തിന്റെ സ്ഥലം മാത്രമാണിതെന്ന് പറഞ്ഞ് അകത്തേക്ക വരാന്‍ പറഞ്ഞു. വിശ്വസിച്ച് ഞാന്‍ അകത്ത് പോയി.

എന്നാല്‍ അകത്ത് കയറിയ ഉടനെ ,യാതൊരു സംഭാഷണവുമില്ലാതെ, അദ്ദേഹം എന്നെ ബലമായി ലൈംഗികമായി സമീപിച്ചു. ഞാന്‍ വ്യക്തമായി എതിര്‍ത്തിട്ടും സമയം വേണമെന്നും പറഞ്ഞിട്ടും, അയാള്‍ എന്നെ ആക്രമിച്ചു. ആവര്‍ത്തിച്ച് എതിര്‍ത്തിട്ടും അയാള്‍ എന്നെ ക്രൂരമായ രീതിയില്‍ പീഡിപ്പിച്ചു. ബലാല്‍സംഗം ചെയ്യുകയും ഭയാനകമായ രീതിയില്‍ ആക്രമിക്കുകയും ചെയ്തു. അതിനുശേഷം എനിക്ക് ഗുരുതരമായ പാനിക് അറ്റാക്ക് ഉണ്ടായപ്പോള്‍, ശ്വാസം കിട്ടാതെപോയി എനിക്ക് മരുന്ന് കഴിക്കേണ്ടി വന്നു. എന്നിട്ടും അതേ അവസ്ഥയില്‍ അയാള്‍ എന്നെ പിന്നെയും ആക്രമിക്കുകയായിരുന്നു.

ഇത്രയും ക്രൂരതയ്ക്ക് ശേഷം, വിവാഹവാഗ്ദാനം സംബന്ധിച്ച് ഞാന്‍ ചോദിച്ചപ്പോള്‍, ആരെയും വിവാഹം ചെയ്യാനുള്ള ഉദ്ദേശമില്ലെന്നും തന്റെ രാഷ്ട്രീയജീവിതം ഭാര്യയുടെയും മക്കളുടെയും കാര്യങ്ങള്‍ നോക്കാനുള്ളതല്ലെന്നും പറഞ്ഞു. അപ്പോള്‍ മാത്രമാണ് ആ വാഗ്ദാനം കള്ളമായിരുന്നു എന്ന് എനിക്ക് മനസ്സിലായത്. എന്നെ ഇങ്ങനെ തകര്‍ത്തിട്ടും, ഒന്നും സംഭവിച്ചില്ലെന്ന പോലെ, 'പോയാലോ?' എന്ന് മാത്രമാണ് അയാള്‍ പറഞ്ഞത്. ഫെനി നൈനാന്‍ കാറോടിച്ച് ഞങ്ങളെ തിരികെ കൊണ്ടുവന്നു. എന്റെ ശരീരാവസ്ഥയോ മാനസിക നിലയോ കുറിച്ചു ഒരു വാക്കുപോലും പറഞ്ഞില്ല.'

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇപ്പോഴും ഒളിവിലാണ്. പോലീസ് കര്‍ണ്ണാടകയിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചതിനു പിന്നാലെയാണ് രാഹുലിന് കൂടുതല്‍ കുരുക്കുകളുണ്ടാക്കിക്കൊണ്ട് ഈ പുതിയ പരാതി പുറത്തുവരുന്നത്. അടുത്ത അനുയായിയുടെയും തദ്ദേശ സ്ഥാനാര്‍ത്ഥിയുടെയും പങ്ക് കൂടി വെളിപ്പെട്ടതോടെ, രാഹുലിന് ഒളിച്ചു താമസിക്കാന്‍ സഹായം ലഭിക്കുന്നത് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നാണെന്ന ആരോപണം ശക്തമാവുകയാണ്. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാനിരിക്കെ ഈ പുതിയ പരാതി കേസില്‍ നിര്‍ണ്ണായകമാകും.

രണ്ടുദിവസം മുമ്പ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത സുഹൃത്തായ ഫെന്നി നൈനാന്റെ അടൂരിലുള്ള വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. രാഹുല്‍ ഈ വീട്ടില്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു നീക്കം.

എന്നാല്‍, പരിശോധനയ്‌ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ മര്യാദയില്ലാതെയാണ് പെരുമാറിയതെന്ന് ഫെന്നി നൈനാന്‍ ആരോപിച്ചിരുന്നു. രാഹുലിനെ കണ്ടെത്താനായി പൊലീസ് വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് തുടരുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിന് മുന്‍പ് തന്നെ രാഹുലിനെ കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.