കൊച്ചി: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ ഹുസൈന്‍ റാണ കൊച്ചി സന്ദര്‍ശിച്ചത് എന്തിനെന്ന ചോദ്യം പ്രസക്തം. ചിലരെ കാണാനായിരുന്നു കൊച്ചിയില്‍ എത്തിയതെന്നാണ് സൂചന. മുംബൈ ഭീകരാക്രമണത്തിനുമുന്‍പാണ് എത്തിയത്. തഹാവൂര്‍ ഹുസൈന്‍ റാണ എന്ന പേരില്‍ത്തന്നെ ഹോട്ടലില്‍ മുറിയെടുത്ത് മൂന്നുനാലുദിവസം തങ്ങി. താജ് ഹോട്ടലിലായിരുന്നു താല്‍പ്പര്യം. ചില തീവ്രവാദ ബന്ധമുള്ള മലയാളികളും റാണയെ കണ്ടു. അതിന് ശേഷമാണ് കേരളത്തിലും തീവ്രവാദ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമായതെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ നിന്നുളള സഹായം 'മുംബൈ' ആക്രമണത്തിന് ഉറപ്പു വരുത്തിയാണ് റാണ കേരളത്തില്‍ നിന്നും മടങ്ങിയതെന്നാണ് സൂചന. റാണയെ കൊച്ചിയില്‍ നേരിട്ടെത്തിച്ച് തെളിവെടുക്കുന്നത് എന്‍ഐഎ പരിഗണനയിലുണ്ട്. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം അതിന് സാധ്യത കുറവാണ്. ആരെയാണ് കണ്ടത് എന്ന് റാണ മൊഴി നല്‍കിയാല്‍ അവരെ എന്‍ഐഎ അറസ്റ്റു ചെയ്യും.

കുറ്റപത്രം നല്‍കി 14 വര്‍ഷത്തിനുശേഷമാണെങ്കിലും റാണയെ വിട്ടുകിട്ടിയത് ഇന്ത്യയ്ക്ക് നേട്ടമാണ്. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വിശ്വസ്തനാണ് റാണ. മുംബൈ ഭീകരാക്രമണം നടന്ന് പിറ്റേവര്‍ഷമാണ് ഹെഡ്ലി അമേരിക്കയില്‍ അറസ്റ്റിലാകുന്നത്. ഒരുവര്‍ഷത്തിനുശേഷം എന്‍ഐഎ ഇയാളെ ചോദ്യംചെയ്തു. ലോക്‌നാഥ് ബഹ്‌റയായിരുന്നു അതിന് നേതൃത്വം നല്‍കിയത്. ബെഹ്‌റയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പത്തുദിവസം അമേരിക്കയില്‍ തങ്ങി. ജയിലിലെത്തി 72 മണിക്കൂര്‍ നടത്തിയ ചോദ്യംചെയ്യലിനോട് ഹെഡ്ലി സഹകരിച്ചതായി ബെഹ്‌റ വ്യക്തമാക്കി. മുംബൈ ഭീകരാക്രമണത്തില്‍ ഹെഡ്ലിക്കൊപ്പം റാണയുടെ പങ്കിനെക്കുറിച്ചും എന്‍ഐഎയ്ക്ക് ചില സൂചനകള്‍ കിട്ടിയിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐയും വിവരം കൈമാറി. ഹെഡ്ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ആക്രമണസ്ഥാനങ്ങള്‍ കണ്ടെത്താനും വിസ സംഘടിപ്പിച്ചുനല്‍കിയത് റാണയായിരുന്നു. ഇതിനായി റാണ മുംബൈയില്‍ ഒരു സ്ഥാപനം പോലും തുടങ്ങി. കേരളത്തില്‍ എന്തിന് എത്തിയെന്നത് അടക്കം എന്‍ഐഎ പരിശോധിക്കും. വിശദ ചോദ്യം ചെയ്യലും നടത്തും. കേരളത്തിലെ തീവ്രവാദത്തിന്റെ വേരുകള്‍ അറക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.

കേരളത്തില്‍ തങ്ങിയ റാണ പിന്നീട് മുംബൈയിലേക്ക് മടങ്ങുകയായിരുന്നു. മുംബൈ ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ റാണയുടെ കൊച്ചി സന്ദര്‍ശനം നടന്നത്. കൊച്ചിക്ക് പുറമേ, ഡല്‍ഹി, ആഗ്ര, അഹമ്മദാബാദ് എന്നിവിടങ്ങളിലും റാണ എത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. 2008 നവംബര്‍ 16നാണ് തഹാവൂര്‍ റാണ കൊച്ചിയില്‍ എത്തിയത്. മുംബൈ ഭീകരാക്രമണം നടന്ന് ഒരു വര്‍ഷത്തിന് ശേഷം ഇയാള്‍ വിദേശത്തുവെച്ച് പിടിയിലായപ്പോഴാണ് കൊച്ചി സന്ദര്‍ശനത്തെക്കുറിച്ച് വിവരം ലഭിച്ചത്. റാണകൊച്ചിയിലെ ഹോട്ടലില്‍ തങ്ങിയെന്ന് കണ്ടെത്തിയെങ്കിലും ഇയാളുടെ സന്ദര്‍ശനോദ്ദേശ്യം അവ്യക്തമാണ്. ഏതെങ്കിലും രഹസ്യ യോഗത്തിനായിരിക്കാം റാണ കൊച്ചിയില്‍ എത്തിയതെന്നാണ് സൂചന. കൊച്ചി സന്ദര്‍ശനം സംബന്ധിച്ച് എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ വിദേശ റിക്രൂട്ട്മെന്റ് നടത്താനെന്ന വ്യാജേനയാണ് റാണ മറൈന്‍ ഡ്രൈവിലെ ഹോട്ടലില്‍ തങ്ങിയതെന്ന് കണ്ടെത്തി. യുഎസ്, കാനഡ എന്നിവിടങ്ങളില്‍ ജോലി അവസരം ഉണ്ടെന്ന് കാട്ടി ഇയാള്‍ പരസ്യം നല്‍കിയിരുന്നുവെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. റാണയെ വിശദമായി ചോദ്യം ചെയ്യും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരിട്ട് ചോദ്യം ചെയ്യല്‍ നിരീക്ഷിക്കും.

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ചിച്ചാ വത്‌നിയില്‍ ജനിച്ച് പാക് പട്ടാളത്തില്‍ ഡോക്ടറായി സേവനം ചെയ്തിരുന്നയാളാണ് അമേരിക്കയില്‍നിന്ന് നിയമവഴിയില്‍ ഇന്ത്യ കൊണ്ടുവരുന്ന പിടികിട്ടാപ്പുള്ളി തഹാവൂര്‍ ഹുസൈന്‍ റാണ. തൊണ്ണൂറുകളുടെ അവസാനം ഭാര്യയോടൊപ്പം കാനഡയിലേക്ക് കുടിയേറിയ റാണയ്ക്ക് കനേഡിയന്‍ പൗരത്വവുമുണ്ട്. പിന്നീട് യുഎസിലെ ചിക്കാഗോയിലേക്ക് കടന്ന റാണ അവിടെ വിവിധ ബിസിനസ് സംരംഭങ്ങളിലേക്കു കടന്നു. ഷിക്കാഗോയിലും ന്യൂയോര്‍ക്കിലും ടൊറന്റോയിലും ഓഫീസുള്ള ഇമിഗ്രേഷന്‍ ഏജന്‍സിയുണ്ടായിരുന്നു. ഹലാല്‍ അറവുശാലയും നടത്തി. അധ്യാപകനായിരുന്ന പിതാവും സഹോദരനും റാണയുടെ ഒട്ടാവയിലെ (കാനഡ) വസതിയിലാണ് താമസിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലഷ്‌കറെ തൊയ്ബ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ ബാല്യകാലസുഹൃത്താണ് തഹാവൂര്‍ റാണ. മുംബൈ ഭീകരാക്രമണത്തിനു പുറമേ, ഡാനിഷ് പത്രത്തിനെതിരേയുള്ള ആക്രമണപദ്ധതിയിലും റാണ പ്രതിയായിരുന്നു. പാക് ചാര സംഘടനയായ ഐഎസ്ഐയുമായും ബന്ധം ആരോപിക്കപ്പെടുന്നുണ്ട്. 2008 നവംബര്‍ 26-ലെ മുംബൈ ഭീകരാക്രമണത്തില്‍ ഹെഡ്ലിക്കൊപ്പം ഗൂഢാലോചനകളില്‍ റാണയും പങ്കാളിയാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ആക്രമണത്തിനുമുന്‍പ് 2008 നവംബര്‍ 11 മുതല്‍ 21 വരെ ദുബായ് വഴി റാണ ഇന്ത്യയിലെത്തിയിരുന്നു.

ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് 2009 ഒക്ടോബറില്‍ ഹെഡ്ലിയും റാണയും ഷിക്കാഗോ വിമാനത്താവളത്തില്‍വെച്ച് എഫ്ബിഐയുടെ പിടിയിലായി. മുംബൈ ഭീകരാക്രമണക്കേസില്‍ നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാനായില്ലെങ്കിലും ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് സഹായംനല്‍കിയതിന് യുഎസ് കോടതി റാണയെ ജയിലിലടച്ചു. 2011 ഡിസംബര്‍ ഇരുപത്തിനാലിനാണ് റാണയെ വിട്ടുതരണമെന്ന് എന്‍ഐ എ അമേരിക്കയോട് അഭ്യര്‍ത്ഥിക്കുന്നത് അന്നുമുതല്‍ ഇന്ത്യയിലേക്കെത്തിക്കുന്നതിനെതിരേ റാണ നിയമപോരാട്ടത്തിലായിരുന്നു. യുഎസ് സുപ്രീംകോടതി അപ്പീലുകള്‍ തള്ളിയതോടെയാണ് റാണയെ ഇന്ത്യയിലേക്കെത്തിക്കുന്നത്. ഹെഡ്ലിയുമായി നടത്തിയ ഇമെയില്‍ ആശയവിനിമയത്തില്‍നിന്ന് മുംബൈ ആക്രമണം ആസൂത്രണം ചെയ്യുന്നതിലുള്ള റാണയുടെ പങ്ക് വ്യക്തമായിരുന്നു. ആക്രമണത്തില്‍ പങ്കുവഹിച്ച ഐഎസ്‌ഐക്കാരനായ മേജര്‍ ഇക്ബാലുമായി നേരിട്ടു ബന്ധം. മുംബൈ ഭീകരാക്രമണത്തിനു പിന്നിലെ ഗൂഢാലോചനയില്‍ റാണയ്ക്കു പങ്കുണ്ടെന്ന ഇന്ത്യയുടെ വാദം അംഗീകരിച്ച് 2023 മേയ് 18ന് റാണയെ കൈമാറാന്‍ യുഎസ് തീരുമാനിച്ചു. ഇതിനെതിരെ യുഎസിലെ വിവിധ ഫെഡറല്‍ കോടതികളില്‍ റാണ നല്‍കിയ അപേക്ഷ തള്ളിയതോടെ കഴിഞ്ഞ നവംബര്‍ 13ന് റാണ സുപ്രീം കോടതിയെ സമീപിച്ചു. ഫെഡറല്‍ കോടതികളുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന റിട്ട് അപ്പീല്‍ 21ന് സുപ്രീം കോടതിയും തള്ളി. ഇന്ത്യയ്ക്കു കൈമാറാന്‍ 2025 ജനുവരി 25ന് യുഎസ് സുപ്രീം കോടതി അനുമതി നല്‍കി.