തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന അമ്മ ശ്രീതുവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. പാലക്കാട് കൊഴിഞ്ഞാന്പാറയില്‍നിന്നാണ് ബാലരാമപുരം പൊലീസ് ശ്രീതുവിനെ കസ്റ്റഡിയിലെടുത്തത്. നെയ്യാറ്റിന്‍കര കോടതി ശ്രീതുവിനെ റിമാന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. കുഞ്ഞിന്റെ അമ്മാവനും ശ്രീതുവിന്റെ സഹോദരനുമായ ഹരികുമാറാണ് (25) ഒന്നാം പ്രതി. കേസില്‍ ശ്രീതു രണ്ടാം പ്രതിയാണ്. ശ്രീതുവിന്റെ അറിവോടെയാണ് ഹരികുമാര്‍ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.

വാട്സാപ് ചാറ്റുകള്‍ പരിശോധിച്ചപ്പോള്‍ ശ്രീതുവും ഹരികുമാറും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നതായും ഇതിന് കുഞ്ഞ് തടസ്സമായതാണ് കൊലപാതകത്തിനു കാരണമെന്നും പൊലീസ് കണ്ടെത്തി. ശാസ്ത്രീയ തെളിവുകളും ഫോണ്‍ സംഭാഷണങ്ങളും ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകളും പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ കൊലപാതകത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ഇരുവരുടെയും ചാറ്റുകളും പൊലീസ് വീണ്ടെടുത്തു. ഹരികുമാറിനെയും ശ്രീതുവിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതിയുടെ അനുമതി തേടിയിരുന്നെങ്കിലും ശ്രീതു വിസമതിച്ചു. ശ്രീതു കുറേക്കാലമായി ഭര്‍ത്താവ് ശ്രീജിത്തുമായി പിണങ്ങി സഹോദരനും അമ്മയ്ക്കുമൊപ്പമാണ് മകളൊടൊപ്പം വാടക വീട്ടില്‍ താമസിച്ചിരുന്നത്. അതേസമയം കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനാഫലം ശ്രീതുവിന്റെ ഭര്‍ത്താവുമായി പൊരുത്തപ്പെടുന്നില്ല. ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിന്റെ ഡിഎന്‍എയുമായി പരിശോധിച്ചെങ്കിലും അതും യോജിക്കുന്നില്ലെന്ന് കണ്ടെത്തി. മറ്റൊരു ബന്ധത്തിലെ കുട്ടിയെന്നത് ജീവിതത്തിന് തടസ്സമാകുമെന്ന ചിന്തയും കൊലപാതകത്തിന് കാരണമായേക്കാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഒരു ഓട്ടോ ഡ്രൈവറാണ് കുട്ടിയുടെ അച്ഛനെന്ന് ശ്രീതു പലരോടും നേരത്തെ പറഞ്ഞിരുന്നു. ഇത് ഭര്‍ത്താവിനെ ഒഴിവാക്കാനുള്ള തന്ത്രമാണെന്നാണ് ഏവരും കരുതിയത്.

പോലീസിന്റെ നിര്‍ണായകമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ശ്രീതു മൗനം തുടര്‍രുകയാണ്. അതുകൊണ്ട് തന്നെ ഇനി കസ്റ്റഡിയില്‍ വാങ്ങുന്നത് നിര്‍ണ്ണായകമാകും. കുട്ടിയെ സഹോദരന്‍ കിണറ്റിലിട്ടത് ശ്രീതുവിന്റെ അറിവോടെ തന്നെയെന്ന് പോലീസ് പറയുന്നു. കുട്ടിയെ കിണറ്റിലിട്ട ശേഷം വീട്ടിലുള്ള മറ്റുള്ളവരുടെ ശ്രദ്ധതിരിക്കാന്‍ മുറിയില്‍ തീയിട്ടു. മെത്തയും ഷൂസുമാണ് തീയിട്ടത്. ഒന്നാം പ്രതി ഹരികുമാര്‍ തീയിടുമ്പോള്‍ ശ്രീതുവിന് ഇക്കാര്യം അറിയാമായിരുന്നുവെന്ന് പോലീസ് പറയുന്നു. ത്രിങ്കളാഴ്ച മൂന്ന് ദിവസത്ത കസ്റ്റഡി അപേക്ഷ നല്‍കും. ജനുവരി 30നാണ് കോട്ടുകാല്‍ക്കോണം വാറുവിളാകത്ത് വാടകവീട്ടിലെ കിണറ്റില്‍ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ശ്രീതു കഴിഞ്ഞയാഴ്ച ജാമ്യത്തില്‍ ഇറങ്ങിയശേഷം പാലക്കാട്ടേക്ക് കടന്നിരുന്നു. ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ നേരത്തേ കുറ്റം സമ്മതിച്ചിരുന്നു. തുടര്‍ന്ന് ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഹരികുമാറിന്റെയും ശ്രീതുവിന്റെയും മൊഴികളിലെ വൈരുദ്ധ്യം പൊലീസില്‍ സംശയമുണ്ടാക്കി. കുഞ്ഞിനെ വീട്ടില്‍നിന്ന് കാണാതായെന്നായിരുന്നു ശ്രീതുവിന്റെ പരാതി. നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തുന്നതിനിടെയാണ് കിണറ്റില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്.

കസ്റ്റഡിയിലായിരുന്ന പ്രതി ഹരികുമാര്‍ കേസില്‍ കുറ്റംസമ്മതിച്ചതായി അന്വേഷണസംഘം വെളിപ്പെടുത്തിയിരുന്നു. ഇതിനൊപ്പം പ്രതി ഹരികുമാര്‍ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അന്വേഷണസംഘം പുറത്തുവിട്ടു. ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നതായും സംഭവദിവസം രാത്രി ഹരികുമാറിന്റെ മുറിയിലെത്തിയ ശ്രീതു കുഞ്ഞ് കരഞ്ഞതിനാല്‍ തിരികെ പോയതുമാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞ് കരഞ്ഞതിനാല്‍ അന്നേദിവസം രാത്രി സഹോദരി ഹരികുമാറിന്റെ മുറിയില്‍ കഴിഞ്ഞില്ല. ഇതിനുപിന്നാലെയാണ് സഹോദരിയോടുള്ള വൈരാഗ്യത്തില്‍ പിറ്റേദിവസം പുലര്‍ച്ചെ പ്രതി കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തിയത്.

കുഞ്ഞിന്റെ മരണത്തില്‍ തുടക്കം മുതലേ ദുരൂഹതനിലനിന്നിരുന്നു. ആള്‍മറയുള്ള കിണറ്റിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതെന്നത് സംഭവം കൊലപാതകമാണെന്ന സംശയത്തിന് ആക്കംകൂട്ടി. ഇതിനിടെ വീട്ടിലെ മുറിയില്‍ മണ്ണെണ്ണയുടെ ഗന്ധവും കയര്‍ കുരുക്കിട്ടനിലയില്‍ കണ്ടെത്തിയതും ദുരൂഹത വര്‍ധിപ്പിച്ചു. പിന്നാലെ കുഞ്ഞിന്റെ അമ്മ ശ്രീതുവിനെയും അച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഒപ്പം കുഞ്ഞിന്റെ മാതൃസഹോദരനായ ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തു. ഈ ചോദ്യംചെയ്യലിലാണ് ഹരികുമാര്‍ പോലീസിനോട് ആദ്യ കുറ്റസമ്മതം നടത്തിയത്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് താനാണെന്ന് ഹരികുമാര്‍ തുറന്നുപറഞ്ഞു. എന്നാല്‍, പ്രതിയുടെ പല മൊഴികളിലും അടിമുടി വൈരുദ്ധ്യം നിലനിന്നിരുന്നതിനാല്‍ പോലീസ് വിശദമായ അന്വേഷണം നടത്തി. ഇതിനിടെയാണ് അമ്മയുടെ പങ്കും വെളിപ്പെട്ടത്.

ഹരികുമാറും സഹോദരി ശ്രീതുവും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. തലേദിവസം രാത്രി വരെ ഇരുവരും ഫോണില്‍ ചാറ്റ് ചെയ്തിരുന്നതായി ഇതില്‍ കണ്ടെത്തി. ഒരേവീട്ടില്‍ താമസിച്ചിട്ടും ഇരുവര്‍ക്കും വാട്സാപ്പ് വഴി എന്താണിത്ര സംസാരിക്കാനുള്ളതെന്ന് ചോദ്യമായി അവശേഷിച്ചു. ഇതിനിടെ, ഇവരുടെ ഫോണില്‍നിന്ന് നീക്കംചെയ്ത ചാറ്റുകള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും തുടങ്ങി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെ ശ്രീതുവിന്റെയും ഹരികുമാറിന്റെയും വീട്ടില്‍ മന്ത്രവാദവും പൂജകളും നടന്നിരുന്നതായുള്ള ആരോപണങ്ങള്‍ നാട്ടുകാരില്‍നിന്ന് ഉയര്‍ന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മാവന്‍ ഹരികുമാര്‍ അറസ്റ്റിലായതിന് ദിവസങ്ങള്‍ക്കുള്ളില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുഞ്ഞിന്റെ അമ്മ ശ്രീതുവും പോലീസിന്റെ പിടിയിലായി. ദേവസ്വംബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് ശ്രീതുവിനെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ ഹരികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങി പോലീസ് വീണ്ടും വിശദമായി ചോദ്യംചെയ്തു. അപ്പോഴും കൊലപാതകത്തില്ഡ അമ്മയുടെ പങ്ക് തെളിഞ്ഞിരുന്നില്ല.