കണ്ണൂര്‍: കോളജിലുണ്ടായ തര്‍ക്കത്തിന് ഒന്നര വര്‍ഷം കാത്തിരുന്ന് പക വീട്ടി യുവാക്കള്‍. സീനിയര്‍ വിദ്യാര്‍ത്ഥികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂരിലാണ് സംഭവം. ഒന്നര വര്‍ഷം മുന്‍പ് ലീഡേഴ്‌സ് കോളജിലുണ്ടായ തര്‍ക്കത്തിനാണ് ഇപ്പോള്‍ പകരം വീട്ടിയിരിക്കുന്നത്. കോളജിലെ ജൂനിയര്‍ വിദ്യാര്‍ഥി നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സീനിയര്‍ വിദ്യാര്‍ഥിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ വാരം സ്വദേശി മുനീസ് മുസ്തഫയുടെ ചുണ്ട് വെട്ടേറ്റ് മുറിഞ്ഞു. ഫോണ്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്ന് മുനീസിന്റെ സുഹൃത്തുക്കള്‍. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് എതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.

ലീഡേഴ്‌സ് കോളജിലെ മുനീസിന്റെ ജൂനിയറായിരുന്നു കേസിലെ മുഖ്യപ്രതിയായ നിഷാദ്. ഒന്നര വര്‍ഷം മുന്‍പുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ രാത്രികളില്‍ പലതവണയായി വിളിച്ച് നമ്മുക്ക് ആ കണക്ക് തീര്‍ക്കണമെന്നും അത് തീര്‍ക്കാതെ സമാധാനമില്ലെന്നും കൊല്ലുമെന്നും നിഷാദ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഭീഷണിയല്ലാതെ നേരിട്ട് ആക്രമണം ഉണ്ടാകാത്തതിനാല്‍ മുനീസ് ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല.

കഴിഞ്ഞദിവസം ഫുട്ബോള്‍ മത്സരം കാണുന്നതിനായി സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണ് മുനീസ്. ഇതിനിടെ നിഷാദിനെ മുനീസ് കണ്ടു. ഇന്ന് രാത്രി ഈ കണക്ക് തീര്‍ക്കണമെന്ന് മുനീസിനോട് നിഷാദ് ആ സമയത്ത് പറഞ്ഞിരുന്നു. രണ്ട് വര്‍ഷമായാലും കണക്ക് തീര്‍ക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് നിഷാദ് പറഞ്ഞു. ഇതോടെ മത്സരം കാണാന്‍ നിക്കാതെ മുനീസും സുഹൃത്തുക്കളും വീട്ടിലേക്ക് മടങ്ങി. ഇതിനിടെ കാല്‍ട്ടക്സ് ജംഗ്ഷന്‍ ഭാഗത്ത് ചായ കുടിക്കാന്‍ കയറിയിരുന്നു. മുനീസും സുഹൃത്തുക്കളും മടങ്ങിയതറിഞ്ഞ നിഷാദ് ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഇവരെ തേടിയെത്തിയ ചായ കുടിച്ചുകൊണ്ടിരിക്കെയാണ് ആക്രമണം നടത്തിയത്.

നിഷാദ് എത്തി ആദ്യം മര്‍ദിക്കുകയായിരുന്നു. ഇതിന് ശേഷം നിഷാദിനൊപ്പം ഉണ്ടായിരുന്ന സംഘം ആക്രമിക്കുകയായിരുന്നു. മാസ്‌ക് ധരിച്ചെത്തിയായിരുന്നു ആക്രമണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. തലയുടെ ഭാഗത്തേക്കാണ് ആദ്യം കത്തി വീശിയിരുന്നത്. മുനീസ് ഒഴിഞ്ഞുമാറുന്നതിനിടെ ചുണ്ടില്‍ കത്തി കൊണ്ട് മുറിയുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റിരുന്നു. മുനീസിന്റെ ചുണ്ട് പ്ല ാസ്റ്റിക് സര്‍ജറിക്ക് വിധേയമാക്കിയിരുന്നു. പൂര്‍ണമായി സംസാരിക്കാന്‍ കഴിയില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തിയാണ് പൊലീസ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ ഒളിവിലാണ്. മുഴുവന്‍ പ്രതികളെയും പിടികൂടുമെന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറിയിച്ചു.