തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍. തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷം വിശദമായി മൊഴിയെടുത്തതിന് പിന്നാലെ അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. തന്ത്രിയെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം വളരെ തന്ത്രപരമായാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതും പത്മകുമാര്‍ അടക്കമുള്ളവരുടെ മൊഴിയും തന്ത്രിയുടെ അറസ്റ്റിലേക്ക് നയിച്ചുവെന്നാണ് സൂചന.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്ത്രി ചില സഹായങ്ങള്‍ ചെയ്തു നല്‍കിയതായി സൂചനകളുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമായിരുന്നു. കേസില്‍ തന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റിന് വരെ സാധ്യതണ്ടെന്നും സൂചനയുണ്ട്. കണ്ഠരര് രാജീവര്‍ക്കെതിരെ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാര്‍ എസ്‌ഐടിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നായിരുന്നു പത്മകുമാര്‍ എസ്ഐടിക്ക് മൊഴി നല്‍കിയത്.

പാളികള്‍ ചെന്നൈയിലേക്ക് കൊടുത്തുവിടാന്‍ തന്ത്രിമാര്‍ അനുമതി നല്‍കിയെന്നും തന്ത്രികൊണ്ടുവന്നതിനാല്‍ പോറ്റിയെ വിശ്വസിച്ചതെന്നുമാണ് എ പത്മകുമാര്‍ മൊഴി നല്‍കിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നില്ല. പോറ്റി തന്റെ ആറന്മുളയിലുള്ള വീട്ടില്‍ വരാറുണ്ടെന്നും പത്മകുമാര്‍ മൊഴി നല്‍കിയിരുന്നു.

തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിന്നും ശമ്പളം കൈപ്പറ്റുന്നയാളെന്നും അഴിമതി നിരോധന പരിധിയിലും തന്ത്രി ഉള്‍പ്പെടും. പോറ്റി സ്വര്‍ണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തന്ത്രപരമായ നീക്കമാണ് അന്വേഷണ സംഘം നടത്തിയത്. പത്മകുമാറിന്റെ ജാമൃ ഹര്‍ജിയില്‍ തന്ത്രിയുടെ പങ്ക് കൃത്യമായി മറച്ചുവെക്കാന്‍ എസ്‌ഐടി ശ്രദ്ധിച്ചു. മുന്‍കൂര്‍ ജാമ്യം തടയാനുളള നീക്കമായിരുന്നു ഇത്.

തന്ത്രി നല്‍കിയ അനുമതികളില്‍ മൂന്നെണ്ണം സംശാസ്പദമാണെന്നാണ് റിപ്പോര്‍ട്ട്. അനുമതി എല്ലാത്തിലും നിര്‍ബന്ധമാണ്. പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി കൊടുത്തില്ലെന്നായിരുന്നു തന്ത്രി രാജിവരുടെ വാദം. എന്നാല്‍ ചില സ്‌പോണ്‍സര്‍ഷിപ്പുകളില്‍ നല്‍കിയ അനുമതി സംശയകരമാണ്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും തന്ത്രിയുടെ അനുമതി ആവശ്യമാണ്. ദേവസ്വം വിജിലന്‍സ് ഒരു ഘട്ടത്തില്‍ തന്ത്രിയെ വിശ്വാസത്തില്‍ എടുത്താണ് മുന്നോട്ടുപോയത്. തന്ത്രിക്ക് സ്വര്‍ണക്കൊള്ളയില്‍ നേരിട്ട് പങ്കില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചിടത്താണ് ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘം കണ്ഠരര് രാജീവരെ അറസ്റ്റു ചെയ്തിരിക്കുന്നത്.

അതേസമയം സ്വര്‍ണ്ണപാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു കണ്ഠരര് രാജീവര്‍ നേരത്തെ മൊഴി നല്‍കിയത്. സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ മാത്രമാണ് അനുമതി നല്‍കിയത്. നടപടി ക്രമങ്ങള്‍ പാലിച്ചായിരുന്നു അനുമതി നല്‍കിയത്. പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍തിയിട്ടില്ലെന്നുമായിരുന്നു. പോറ്റിയെ ആദ്യം അറിയുന്നത് കീഴ്ശാന്തി എന്ന നിലയിലാണ്. സ്‌പോണ്‍സര്‍ എന്ന നിലയില്‍ പരിചയം തുടര്‍ന്നെന്നും മൊഴി നല്‍കിരുന്നു.

നേരത്തെ ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായുള്ള ഇസിഐആര്‍ (എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്) ഇ.ഡിയുടെ കൊച്ചി യൂണിറ്റ് റജിസ്റ്റര്‍ ചെയ്തു. സ്വര്‍ണക്കൊള്ള വിഷയത്തില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ട് എന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പിഎംഎല്‍എ) വകുപ്പുകള്‍ പ്രകാരമാണ് ഇസിഐആര്‍.

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ നേരത്തെ ഹൈക്കോടതി ഒരു പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരുന്നു. ഇ.ഡി ഇസിഐആര്‍ റജിസ്റ്റര്‍ ചെയ്തതോടെ ശബരിമല സ്വര്‍ണക്കൊള്ള കേസ് ഒരു കേന്ദ്ര ഏജന്‍സി കൂടി അന്വേഷിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ക്രിമിനല്‍ കേസുകളില്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിന് സമാനമാണ് ഇസിഐആര്‍ റജിസ്റ്റര്‍ ചെയ്യല്‍. ആദ്യഘട്ടത്തില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ബെള്ളാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ തുടങ്ങിയവരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചായിരിക്കും ഇഡിയുടെ അന്വേഷണം. ഇഡിയുടെ കൊച്ചി ഓഫിസിലെ അഡി. ഡയറക്ടര്‍ രാകേഷ് കുമാറിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം എന്നാണ് കരുതുന്നത്.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകള്‍ നടന്നെന്ന സൂചനയില്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ തന്നെ ഇ.ഡി വിഷയത്തില്‍ പ്രാഥമിക വിവരശേഖരണം തുടങ്ങിയിരുന്നു. കേസുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തില്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ഇ.ഡി സംശയിക്കുന്നു. നേരത്തെ കേസിന്റെ രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇത് നല്‍കിയിരുന്നില്ല. ഒരു ഏജന്‍സി കേസ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ സമാന്തര അന്വേഷണ വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ആവശ്യം നിരസിച്ചത്. എന്നാല്‍ ഇ.ഡി ഇക്കാര്യം ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയും രേഖകള്‍ ലഭ്യമാക്കണമെന്ന അനുകൂല വിധി ദേവസ്വം ബെഞ്ചില്‍ നിന്ന് നേടിയെടുക്കുകയും ചെയ്തു. പിന്നാലെയാണ് െേകസടുത്ത് അന്വേഷണം തുടങ്ങിയിരിക്കുന്നതും. പിഎംഎല്‍എ പ്രകാരം കേസ് എടുത്തതോടെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും ഇ.ഡി ആരംഭിക്കും.