തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ വീണ്ടും ട്വിസ്റ്റ്. കേസില്‍ കുട്ടിയുടെ അമ്മ ശ്രീതുവിനേയും പോലീസ് അറസ്റ്റു ചെയ്തു. കുട്ടിയെ കൊന്നത് താനല്ലെന്നും കുട്ടിയുടെ അമ്മ ശ്രീതുവാണെന്നും കേസിലെ പ്രതിയും ശ്രീതുവിന്റെ സഹോദരനുമായ ഹരികുമാര്‍ മൊഴി നല്‍കിയിരുന്നു. കുഞ്ഞിനെ കൊന്ന ശ്രീതു തന്നെ പ്രതിയാക്കാനുള്ള നീക്കമാണു നടത്തിയതെന്നും ഹരികുമാര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഹരികുമാറിനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നതിനിടെയാണ് നിര്‍ണായക മൊഴി പുറത്തുവന്നത്. തുടര്‍ന്ന് നടന്ന ഫോറന്‍സിക് പരിശോധനയിലാണ് ശ്രീതുവിനെതിരേയും തെളിവ് കിട്ടിയത്. മൊബൈല്‍ പരിശോധനയില്‍ നിര്‍ണ്ണായക ഫോറന്‍സിക് തെളിവ് പോലീസിന് കിട്ടി. പാലക്കാടു നിന്നാണ് ശ്രീതുവിനെ പോലീസ് അറസ്റ്റു ചെയ്തത്. സഹോദരനുമായി വഴിവിട്ട ബന്ധമുണ്ടെന്നതിന് മൊബൈല്‍ പരിശോധനയില്‍ ഫോറന്‍സിക് തെളിവ് കിട്ടുകയായിരുന്നു. അമ്മാവന്‍ ആ കുട്ടിയെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് അമ്മയുടെ അറിവോടെ തന്നെ എന്നതിനും അതില്‍ തെളിവുണ്ടായിരുന്നു. ഇതോടെയാണ് ശ്രീതുവിനെ അറസ്റ്റു ചെയ്തത്.

തിരുവനന്തപുരം റൂറല്‍ എസ്പി കെ.എസ്. സുദര്‍ശന്‍ ജയില്‍ സന്ദര്‍ശിച്ചപ്പോഴാണ് ഹരികുമാര്‍ എസ്പിയോട് ശ്രീതുവിന്റെ പേര് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് ചോദ്യംചെയ്തപ്പോള്‍ ഹരികുമാര്‍ ഇത് ആവര്‍ത്തിച്ചു. എന്നാല്‍ മൊഴികളില്‍ വൈരുധ്യം കണ്ടതിനാല്‍ ഹരികുമാറിനെയും ശ്രീതുവിനെയും നുണപരിശോധനയ്ക്കു വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചു. നേരത്തേ , ദേവേന്ദുവിന്റെ അച്ഛനും ശ്രീതുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും പ്രാഥമിക അന്വേഷണത്തില്‍ ഇവര്‍ക്കെതിരെ തെളിവുകള്‍ കണ്ടെത്താനായിരുന്നില്ല. എന്നാല്‍ ഹരികുമാറിന്റെ മൊഴി നിര്‍ണ്ണായകമാണ്. ഏറെ ആശയക്കുഴപ്പങ്ങള്‍ പോലീസിനുണഅടാക്കിയ കേസാണ് ഇത്. ശ്രീതുവിനെ വിശദമായി ചോദ്യം ചെയ്താലേ ചിത്രം തെളിയൂ. നേരത്തെ ശ്രീതുവിനെ ഒരു വഞ്ചനാ കേസില്‍ അറസ്റ്റു ചെയ്തിരുന്നു. ഇതില്‍ ജാമ്യവും കിട്ടി. ഇതിനിടെയാണ് ശ്രീതുവിനെതിരെ ഹരികുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

ജനുവരി 30നാണ് ബാലരാമപുരത്തെ വീട്ടിലെ കിണറ്റില്‍ ദേവേന്ദുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ദേവേന്ദുവിനെ പുലര്‍ച്ചെ കാണാതായെന്നാണ് ആദ്യം പരാതി ലഭിച്ചത്. പിന്നീട് പൊലീസ് അന്വേഷണത്തിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. അമ്മാവന്‍ ഹരികുമാര്‍ കുട്ടിയെ മുറിയില്‍ നിന്ന് എടുത്തുകൊണ്ടുപോയി കിണറ്റില്‍ എറിയുകയായിരുന്നു എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. ഹരികുമാറിനു സഹോദരിയോടുള്ള വഴിവിട്ട താല്‍പര്യത്തിന് അവര്‍ തയാറാകാത്തതിനു കുട്ടിയാണു തടസ്സമെന്നു കരുതിയായിരുന്നു കൊലപാതകമെന്നും പൊലീസ് പറഞ്ഞിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മാവന്‍ ഹരികുമാര്‍ മാത്രമാണ് പ്രതിയെന്ന് പോലീസ് ഉറപ്പിച്ചിരുന്നു. അതിന് ശേഷമാണ് ട്വിസ്റ്റുകള്‍.

പ്രതി ഹരികുമാര്‍ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അന്വേഷണസംഘം പുറത്തുവിട്ടിരുന്നു. ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നതായും സംഭവദിവസം രാത്രി ഹരികുമാറിന്റെ മുറിയിലെത്തിയ ശ്രീതു കുഞ്ഞ് കരഞ്ഞതിനാല്‍ തിരികെ പോയതുമാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറഞ്ഞത്. കുഞ്ഞ് കരഞ്ഞതിനാല്‍ അന്നേദിവസം രാത്രി സഹോദരി ഹരികുമാറിന്റെ മുറിയില്‍ കഴിഞ്ഞില്ല. ഇതിനുപിന്നാലെയാണ് സഹോദരിയോടുള്ള വൈരാഗ്യത്തില്‍ പിറ്റേദിവസം പുലര്‍ച്ചെ പ്രതി കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘം പറഞ്ഞിരുന്നത്.

കുഞ്ഞിന്റെ മരണത്തില്‍ തുടക്കം മുതലേ ദുരൂഹതനിലനിന്നിരുന്നു. ആള്‍മറയുള്ള കിണറ്റിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതെന്നത് സംഭവം കൊലപാതകമാണെന്ന സംശയത്തിന് ആക്കംകൂട്ടി. ഇതിനിടെ വീട്ടിലെ മുറിയില്‍ മണ്ണെണ്ണയുടെ ഗന്ധവും കയര്‍ കുരുക്കിട്ടനിലയില്‍ കണ്ടെത്തിയതും ദുരൂഹത വര്‍ധിപ്പിച്ചു. പിന്നാലെ കുഞ്ഞിന്റെ അമ്മ ശ്രീതുവിനെയും അച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഒപ്പം കുഞ്ഞിന്റെ മാതൃസഹോദരനായ ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തു. ഈ ചോദ്യംചെയ്യലിലാണ് ഹരികുമാര്‍ പോലീസിനോട് ആദ്യ കുറ്റസമ്മതം നടത്തിയത്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് താനാണെന്ന് ഹരികുമാര്‍ തുറന്നുപറഞ്ഞു. എന്നാല്‍, പ്രതിയുടെ പല മൊഴികളിലും അടിമുടി വൈരുദ്ധ്യം നിലനിന്നിരുന്നതിനാല്‍ പോലീസ് വിശദമായ അന്വേഷണം നടത്തി.

കുഞ്ഞിന്റെ കൊലപാതകത്തില്‍ ഹരികുമാറിന് പുറമേ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതാണ് പോലീസ് പ്രധാനമായും അന്വേഷിച്ചത്. കുഞ്ഞിന്റെ അമ്മ ശ്രീതുവായിരുന്നു സംശയമുള്ളവരുടെ പട്ടികയില്‍ ഒന്നാമത്. ശ്രീതുവിനെ പോലീസ് വിശദമായി ചോദ്യംചെയ്തു. ഇതിനിടെ കുഞ്ഞിന്റെ പിതാവിനെ പോലീസ് വിട്ടയച്ചു. ശ്രീതുവും സഹോദരന്‍ ഹരികുമാറും താമസിക്കുന്ന വീട്ടില്‍ യുവതിയുടെ ഭര്‍ത്താവ് അധികം വരാറില്ലെന്ന് നാട്ടുകാരും മൊഴിനല്‍കിയിരുന്നു. കുഞ്ഞിന്റെ മരണത്തില്‍ പ്രതി ഹരികുമാറിനെ സംഭവദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ, ഹരികുമാറും സഹോദരി ശ്രീതുവും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. തലേദിവസം രാത്രി വരെ ഇരുവരും ഫോണില്‍ ചാറ്റ് ചെയ്തിരുന്നതായി ഇതില്‍ കണ്ടെത്തി. ഒരേവീട്ടില്‍ താമസിച്ചിട്ടും ഇരുവര്‍ക്കും വാട്സാപ്പ് വഴി എന്താണിത്ര സംസാരിക്കാനുള്ളതെന്ന് ചോദ്യമായി അവശേഷിച്ചു. ഇതിനിടെ, ഇവരുടെ ഫോണില്‍നിന്ന് നീക്കംചെയ്ത ചാറ്റുകള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും തുടങ്ങി.

സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെ ശ്രീതുവിന്റെയും ഹരികുമാറിന്റെയും വീട്ടില്‍ മന്ത്രവാദവും പൂജകളും നടന്നിരുന്നതായുള്ള ആരോപണങ്ങള്‍ നാട്ടുകാരില്‍നിന്ന് ഉയര്‍ന്നത്. കുടുംബത്തിന് വലിയ സാമ്പത്തികബാധ്യതയുണ്ടായിരുന്നതായും ആരോപണമുണ്ടായി. ശ്രീതുവിനെതിരേ സാമ്പത്തികതട്ടിപ്പിലും പരാതി ഉയര്‍ന്നു. മന്ത്രവാദത്തിന്റെ ഭാഗമായാണോ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന സംശയവും ഈ ഘട്ടത്തില്‍ ബലപ്പെട്ടു. തുടര്‍ന്ന് കുടുംബവുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ജ്യോത്സ്യനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഇദ്ദേഹത്തെ പിന്നീട് വിട്ടയക്കുകയും ചെയ്തു. താന്‍ ആരുടെയും ആത്മീയഗുരുവല്ലെന്നും ജ്യോതിഷി മാത്രമാണെന്നും ബാലരാമപുരത്തെ കുടുംബവുമായി അടുത്തബന്ധമില്ലെന്നും ഇദ്ദേഹം പ്രതികരിച്ചിരുന്നു.

കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മാവന്‍ ഹരികുമാര്‍ അറസ്റ്റിലായതിന് ദിവസങ്ങള്‍ക്കുള്ളില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുഞ്ഞിന്റെ അമ്മ ശ്രീതുവും പോലീസിന്റെ പിടിയിലായി. ദേവസ്വംബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് ശ്രീതുവിനെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ ഹരികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങി പോലീസ് വീണ്ടും വിശദമായി ചോദ്യംചെയ്തു. ഈ ചോദ്യംചെയ്യലിലാണ് കുഞ്ഞിന്റെ കൊലപാതകത്തില്‍ പ്രതി ഹരികുമാര്‍ മാത്രമാണെന്ന് പോലീസ് ഉറപ്പിച്ചത്. പിന്നീട് ഹരികുമാര്‍ ഇത് മാറ്റി പറഞ്ഞു. ഇതോടെ അമ്മയിലേക്കും അന്വേഷണം എത്തി.

ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നു. ജനുവരി 29-ന് രാത്രി ശ്രീതുവിനോട് തന്റെ മുറിയിലേക്കുവരാന്‍ ഹരികുമാര്‍ വാട്‌സാപ്പില്‍ സന്ദേശമയച്ചു. ശ്രീതു മുറിയിലെത്തിയെങ്കിലും കുഞ്ഞ് കരഞ്ഞതിനാല്‍ തിരികെപ്പോയി. തുടര്‍ന്നാണ് അടുത്ത ദിവസം പുലര്‍ച്ചെ കുഞ്ഞിനെ കിണറ്റിലെടുത്തിട്ടതെന്നാണ് പ്രതിയുടെ മൊഴി. ശ്രീതു പുലര്‍ച്ചെ ശൗചാലയത്തിലേക്ക് പോയ തക്കത്തിലാണ് ഹരികുമാര്‍ കുഞ്ഞിനെയും എടുത്ത് പുറത്തേക്കിറങ്ങിയത്. തുടര്‍ന്ന് കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നില്‍ ശ്രീതുവിനും പങ്കുണ്ടെന്നാണ് ഇപ്പോള്‍ പോലീസ് കണ്ടെത്തുന്നത്.