ആലപ്പുഴ: സൈനിക് സ്‌കൂളില്‍ അധ്യാപക നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സ്വകാര്യ സ്‌കൂള്‍ അധ്യാപികയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ദമ്പതികള്‍ അടക്കം മൂന്നു പേര്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും പ്രതികളെ പിടികൂടാന്‍ തയാറാകാതെ ചേര്‍ത്തല പോലീസ്. പ്രതികളുടെ ഫോണ്‍ നമ്പരില്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന വിചിത്ര ന്യായമാണ് പോലീസ് നിരത്തുന്നത്.

ചേര്‍ത്തല സ്വദേശിയായ അധ്യാപികയുടെ പരാതിയില്‍ കൊല്ലം ആലുംപീടിക മണ്ണുതറ വീട്ടില്‍ ബി.എം. ജീവന്‍ രാജ്(48), ഭാര്യ ഷിബി (40), അന്‍സ എന്നിവര്‍ക്കെതിരേയാണ് കഴിഞ്ഞ രണ്ടിന് ചേര്‍ത്തല പോലീസ് കേസെടുത്തത്. ഫേസ്ബുക്കിലും യുട്യൂബിലും അധ്യാപക ഒഴിവിന്റെ പരസ്യം കണ്ടാണ് അധ്യാപിക അപേക്ഷിച്ചത്. ഓയൂരിലുള്ള സൈനിക് ശിക്ഷണ്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് അധ്യാപക ഒഴിവുണ്ടെന്നായിരുന്നു പരസ്യം. കേന്ദ്രസര്‍ക്കാരിന്റെ സൈനിക് സ്‌കൂള്‍ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധമായിരുന്നു പരസ്യം. ഇത് കണ്ട് ബന്ധപ്പെട്ട അധ്യാപികയെ കഴിഞ്ഞ മേയ് മാസം ഇന്റര്‍വ്യൂവിന് വിളിച്ചു. ജീവന്‍രാജ് മാത്രമാണ് ഇന്റര്‍വ്യൂ നടത്തിയത്. ഇംഗ്ലീഷ് ടീച്ചറുടെ ഒഴിവിലേക്ക് നിയമിക്കാമെന്ന് പറഞ്ഞ് മേയ് 16 ന് പ്രതിയുടെ ഗൂഗിള്‍പേ അക്കൗണ്ടിലേക്ക് ആദ്യം അരലക്ഷം രൂപ അയച്ചു കൊടുത്തു. 19 ന് പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 4.50 ലക്ഷം രൂപയും പരാതിക്കാരി സ്വന്തം ബാങ്ക് അക്കൗണ്ട് മുഖേനെ അയച്ചു കൊടുത്തിരുന്നു. എന്നാല്‍, ജോലിയോ പണമോ ലഭിക്കാതെ വന്നതോടെ പരാതി നല്‍കുകയായിരുന്നു.

ഓയൂര്‍ ട്രാവന്‍കൂര്‍ എന്‍ജിനീയറിങ് കോളജ് കാമ്പസിലെ കെട്ടിടമാണ് സ്‌കൂള്‍ എന്ന് പറഞ്ഞ് പരാതിക്കാരിയെ കാണിച്ചത്. ഇവിടേക്കാണ് ജോലിക്കായി ഇന്റര്‍വ്യൂവിന് വിളിച്ചു വരുത്തിയത്. താന്‍ കൂടാതെ കൊല്ലം സ്വദേശിനിയും ഇന്റര്‍വ്യൂവിന് പോയെന്നും അവരില്‍ നിന്നും കബളിപ്പിച്ച് പണം വാങ്ങിയതായി അറിവ് കിട്ടിയെന്നും പരാതിക്കാരി പറഞ്ഞു. മുന്‍പ് ഈ സ്‌കൂള്‍ കരുനാഗപ്പള്ളി തഴവയിലും പിന്നിട് ഹരിപ്പാട് മുട്ടത്തുമാണ് പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഓയൂരില്‍ എത്തിയത്. നിലവില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതിക്കാരി പറഞ്ഞു. സ്‌കൂളിന്റെ ബോര്‍ഡ് എടുത്തു മാറ്റിയ നിലയിലാണ്. രണ്ട് ജീവനക്കാരികള്‍ മാത്രമുണ്ട്. ഇവര്‍ ഇടയ്ക്ക് വന്ന് തുറക്കും. എന്‍ജിനീയറിങ് കോളജ് ക്യാമ്പസില്‍ കെട്ടിടം വാടകയ്ക്ക് എടുത്താണ് പ്രവര്‍ത്തനം. നിലവില്‍ ഇതു സംബന്ധിച്ച് തര്‍ക്കവും നടക്കുന്നുണ്ടെന്നാണ് അറിവ്. ത്രികള്‍ക്ക് ജെആര്‍ജെ എന്ന പേരില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉള്ളതായും പറയപ്പെടുന്നു.




ജീവന്‍രാജ് അഡ്വക്കേറ്റ് ആണെന്നാണ് ജീവനക്കാരികള്‍ പറഞ്ഞതെന്ന് പരാതിക്കാരി പറയുന്നു. ഇയാളുടെ വാഹനത്തില്‍ വക്കീല്‍ സ്റ്റിക്കറും പതിച്ചിട്ടുണ്ട്. പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോള്‍ ബന്ധപ്പെട്ടുവെന്നും പിന്നീട് ഫോണ്‍ വിളിച്ചാല്‍ എടുക്കാത്ത അവസ്ഥയായെന്നും പരാതിക്കാരി പറഞ്ഞു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണംനടക്കുന്നുവെന്നാണ് പോലീസ് പറഞ്ഞത്. ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന ന്യായമാണ് പോലീസിനുള്ളത്. ടവര്‍ ലൊക്കേഷന്‍ നോക്കിയാല്‍ പോലും പ്രതികളെ പിടികൂടാമെന്നിരിക്കേ പോലീസ് അതിന് മുതിരുന്നില്ല. പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധമുള്ളതായും സംശയിക്കുന്നു. മറ്റു ജില്ലകളിലും സമാനമായ തട്ടിപ്പ് ഇവര്‍ നടത്തിയിട്ടുണ്ട് എന്നാണ് വിവരം.