- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
500 രൂപയ്ക്ക് ചില്ലറ ആവശ്യപ്പെട്ട് കടയിൽ കയറി; ആദ്യം അഞ്ച് സ്റ്റീൽ ഗ്ലാസ് ആവശ്യപ്പെട്ടു, ശേഷം ഒരു കാസറോൾ; ഉടമ കടയ്ക്കുള്ളിലേക്ക് കയറിയ തക്കം നോക്കി മേശപ്പുറത്തെ ബാഗുമായി കള്ളൻ മുങ്ങി; വയോധികന് നഷ്ടമായത് 25,000 രൂപയും ഫോണും; പിന്നാലെ മറ്റൊരിടത്ത് സമാനമായ കവർച്ച; ഒടുവിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കള്ളൻ പിടിയിൽ
തിരുവനന്തപുരം: പാറശ്ശാല വ്യാപാരസ്ഥാപനങ്ങളിൽ സാധനം വാങ്ങാനെന്ന വ്യാജേനയെത്തി പണം തട്ടുന്ന മധ്യവയസ്സനെ പോലീസ് പിടികൂടി. മുട്ടത്തറ വലിയതുറ പുതുവൽ പുരയിടത്തിൽ സുനിൽകുമാറി(52) നെയാണ് പൊഴിയൂർ പോലീസ് പിടികൂടിയത്. 63കാരനായ കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇരുപത്തി അയ്യായിരം രൂപയും മൊബൈൽ ഫോണും കൂടാതെ പരാതിക്കാരന്റെയും ഭാര്യയുടെയും ആധാർ ഹെൽത്ത് കാർഡ് എന്നിവയടങ്ങുന്ന ബാഗാണ് മോഷണം പോയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. ഇയാൾ സമാനമായി നിരവധി സ്ഥാപനങ്ങളിൽ കവർച്ച നടത്തിയതായാണ് സൂചന.
മേയ് 25നാണ് ഉച്ചക്കടയിലെ ഒരു ഫാൻസിസ്റ്റോറിൽ 500 രൂപയ്ക്ക് ചില്ലറ വേണമെന്ന ആവശ്യവുമായി സുനിൽകുമാർ എത്തിയത്. കടയുടമ ചില്ലറ തപ്പുന്നതിനിടെ സുനിൽ കുമാർ ഫോണിൽ സംസാരിച്ചു. ശേഷം ചില്ലറ കിട്ടിയെന്നും 5 സ്റ്റീൽ ഗ്ലാസ് വേണമെന്നും ആവശ്യപ്പെട്ടു. ഇവ വാങ്ങിയശേഷം കാസറോൾ വേണമെന്നാവശ്യപ്പെട്ടു. ആദ്യമൊരു കാസ്റോളുമായി കടയുടമ എത്തിയപ്പോൾ കുറച്ച് കൂടി വലുത് തരാൻ സുനിൽ കുമാർ പറഞ്ഞു. കാസറോൾ എടുക്കുന്നതിനായി കടയുടമ പിന്നിലേക്കു പോയ വേളയിൽ കടയുടെ മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന ബാഗുമായി ഇയാൾ കടന്നുകളഞ്ഞു. വീട് വാടക എടുക്കുന്നതിനായി കരുതി വെച്ചിരുന്ന കാശുമായാണ് കള്ളൻ മുങ്ങിയത്.
പരിശോധനയിലാണ് ബാഗും ബാഗിനുള്ളിലുണ്ടായിരുന്ന സാധനങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ബാഗിനുള്ളിൽ ഇരുപത്തി അയ്യായിരം രൂപയും മൊബൈൽ ഫോണും കൂടാതെ പരാതിക്കാരന്റെയും ഭാര്യയുടെയും ആധാർ ഹെൽത്ത് കാർഡ് എന്നിവയും ഉണ്ടായിരുന്നു. കൂടാതെ 50,000 രൂപയുടെ ചെക്കും ബാഗിലുണ്ടായിരുന്നതായാണ് പരാതിക്കാരൻ പറയുന്നത്. ബാഗ് മോഷണം പോയതോടെ ബാങ്കുമായി ബന്ധപ്പെട്ട് ചെക്കുകൾ റദ്ദാക്കുകയായിരുന്നു. കടയുടമയുടെ പരാതിയിൽ പൊഴിയൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ ചിത്രം വ്യക്തമല്ലായിരുന്നു. വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും എങ്ങും എത്തിയില്ല.
മറ്റുള്ളവരുടെ പേരിലുള്ള ഇരു ചക്രവാഹനവും മൊബൈൽ ഫോണുമാണ് പ്രതി ഉപയോഗിച്ചിരുന്നത്. ഇതിനാൽ പ്രതിയെ കണ്ടെത്താൻ പോലീസിനായില്ല. പാലോട് പച്ചയിൽ സമാനരീതിയിൽ മോഷണം നടന്നതായി പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പിൽ വന്ന ദൃശ്യമാണ് പ്രതിയിലേക്ക് എത്തുന്നതിനായി പോലീസിനെ സഹായിച്ചത്. തുടർന്ന് ഈ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പൊഴിയൂർ എസ്‌എച്ച്ഒ ആസാദ് അബ്ദുൾകലാമിന്റെ നേതൃത്വത്തിൽ സിപിഒ അജിത്ത്, എസ്‌സിപിഒ ജിത്തു, ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
മോഷണം നടത്തുന്നതിനു മുന്നെ ലക്ഷ്യമിട്ട കട വിശദമായി നിരീക്ഷിച്ച് കടയിൽ പിൻഭാഗത്തായി സൂക്ഷിക്കുന്ന സാധനങ്ങളും കടയുടമ പണം സൂക്ഷിക്കുന്നതും മനസ്സിലാക്കിയ ശേഷം മോഷണം നടത്തുന്നരീതിയാണ് ഇയാൾ പിന്തുടർന്നുവന്നിരുന്നതെന്ന് പൊഴിയൂർ പോലീസ് അറിയിച്ചു. ഇത്തരത്തിൽ കാലങ്ങളായി മോഷണം നടത്തിവരുകയാണെങ്കിലും ആദ്യമായാണ് പോലീസിന്റെ പിടിയിലാകുന്നത്. ഭാരതീയ ന്യായ സംഹിതയിൽ 303(2) വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്.