അമരവതി: ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ തലയ്ക്ക് 50 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് കമാന്‍ഡറെ സുരക്ഷാസേന വധിച്ചു. മാദ്വി ഹിദ്മയെയാണ് (43) പോലീസ് സേന വെടിവച്ചു കൊന്നത്. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. മാദ്വിയുടെ ഭാര്യ രാജെ എന്ന രാജാക്കയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ആറ് മൃതദേഹങ്ങള്‍ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു മാദ്വി.2010ല്‍ ദന്തെവാഡയില്‍ 76 സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ ആക്രമണവും 2013ല്‍ കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ ഉള്‍പ്പടെ 27പേരുടെ മരണത്തിനിടയാക്കിയ ജിറാം ഘാട്ടിയില്‍ നടന്ന ആക്രമണത്തിലും പ്രധാന പങ്ക് മാദ്വിയിക്ക് ഉണ്ടെന്നാണ് വിവരം.

തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്‌സല്‍ നേതാവായിരുന്നു ഹിദ്മ. ഹിദ്മല്ലു എന്നും സന്തോഷ് എന്നും അറിയപ്പെടുന്ന മാദ്വി ഹിദ്മ 1996 ല്‍ 17 വയസ്സുള്ളപ്പോഴാണ് നക്‌സല്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്നത്. ഏകദേശം മൂന്ന് പതിറ്റാണ്ടിനിടയില്‍, ഇയാള്‍ 26 ലധികം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും 150 ലധികം ഉദ്യോഗസ്ഥരുടെയും സാധാരണക്കാരുടെയും ജീവന്‍ അപഹരിക്കുകയും ചെയ്തു.

പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി (പിഎല്‍ജിഎ) ബറ്റാലിയന്‍ -1 ന്റെ പ്രധാന കമാന്‍ഡറും മാവോയിസ്റ്റ് സിപിഐ കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. 1981 ല്‍ സൗത്ത് സുക്മയിലെ പുവാര്‍ട്ടി ഗ്രാമത്തില്‍ ജനിച്ച ഹിദ്മ, സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റിയില്‍ ബസ്തറിനെ പ്രതിനിധീകരിക്കുന്ന ഏക ഗോത്ര അംഗമായിരുന്നു.