ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ചിത്രകൂട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം നടത്തി പണം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ഭര്‍ത്താവിന്റെ മരണം വ്യാജമായി കെട്ടിച്ചമച്ച് മറ്റൊരാളെ തീവെച്ച് കൊലപ്പെടുത്തുയാണ് ദമ്പതികള്‍ ചെയ്തത്. മധ്യപ്രദേശിലെ റേവ സ്വദേശികളായ സുനില്‍ സിങ് (39) ഭാര്യ ഹേമ സിങ് (35) എന്നിവരെയാണ് ചിത്രകൂട് പൊലീസ് അറസ്റ്റ് ചെയ്തത്. 2 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനാണ് ദമ്പതികള്‍ കൊലപാതകം നടത്തിയത്.

ജൂണ്‍ 30നാണ് മധ്യപ്രദേശ് റജിസ്‌ട്രേഷനിലുള്ളൊരു കാര്‍ സിക്രി അമന്‍ ഗ്രാമത്തിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അതിനുള്ളില്‍നിന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ ഒരു മൃതദേഹവും കണ്ടെത്തിയിരുന്നു. അപകടം നടന്ന് മണിക്കൂറുകള്‍ക്കു ശേഷം മരണപ്പെട്ടത് തന്റെ ഭര്‍ത്താവാണെന്ന് പറഞ്ഞ് ഹേമ സിങ്ങ് രംഗത്തെത്തി. സംഭവസ്ഥലത്ത്‌നിന്ന് മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെത്തിയതോടെ സുനില്‍ സിങ്ങാണ് മരിച്ചതെന്ന് പൊലീസ് ഉറപ്പിച്ചു.

അതേസമയം മരിച്ചത് സുനലാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് പൊലീസ് അറിയിച്ചെങ്കിലും ഹേമ അതിന് തയാറായില്ല. ഇതോടയാണ് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയത്. അപ്പോഴാണ് സുനില്‍ ജീവനോടെയുണ്ടെന്നും ഒരു ബന്ധുവിന്റെ വീട്ടില്‍ ഇയാള്‍ ഒളിച്ചിരിപ്പുണ്ടെന്നും ചിലര്‍ പൊലീസിനെ അറിയിക്കുന്നത്. പിന്നാലെ പൊലീസ് സുനിലിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ കാറിലുണ്ടായിരുന്നത് മദ്യശാലയില്‍ വച്ച് പരിചയപ്പെട്ട വിനയ് ചൗഹാനാണെന്ന് സുനില്‍ പൊലീസിന് മൊഴി നല്‍കി.

കൊയ്ത്തുയന്ത്രം വാങ്ങാനായി സുനില്‍ വായ്പ എടുത്തിരുന്നു. എന്നാല്‍ അത് തിരിച്ചടയ്ക്കാന്‍ പറ്റാതായി. കടബാധ്യത കൂടുതലായതോടെ ഭാര്യയുമായി നിരന്തരം വഴക്കുണ്ടായി. പിന്നാലെയാണ് കടത്തില്‍നിന്ന് രക്ഷനേടാനും ഇന്‍ഷുറന്‍സ് പണം ഉപയോഗിച്ച് പുതിയ ജീവിതം തുടങ്ങാനും സുനില്‍ തീരുമാനിക്കുന്നത്. ഇതിനായി അയാള്‍ കൃത്യമായി കാര്യങ്ങളെല്ലാം ആസൂത്രണം ചെയ്തു.

ജൂണ്‍ 29ന് ഭക്ഷണവും മദ്യവും വാങ്ങി നല്‍കി പ്രലോഭിപ്പിച്ച് വിനയ് ചൗഹാനെ ആളൊഴിഞ്ഞ പറമ്പില്‍ എത്തിച്ചു. അവിടെ വച്ച് ലഹരി മരുന്ന് നല്‍കി ജീവനോടെ കത്തിച്ച് കാറിനുള്ളില്‍ ഇട്ടു. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് കാറിനും തീകൊളുത്തി. പിന്നാലെ വാഹനം പൊട്ടിത്തെറിക്കുന്നത് ദൂരെ നിന്ന് നോക്കി നിന്നു. ശേഷം പ്രയാഗ്രാജിലേക്ക് പോയി.

ഭാര്യയും കൊലപാതകത്തില്‍ സുനിലിന് പിന്തുണ നല്‍കിയെന്ന് പൊലീസ് കണ്ടെത്തി. ഭര്‍ത്താവിന്റെ മരണത്തില്‍ വിലപിക്കുന്നതായി നടിക്കുകയും മൃതദേഹം ഭര്‍ത്താവിന്റേതാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയും അവര്‍ ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.

യൂട്യൂബിലും ടിവിയിലും ക്രൈം പരിപാടികള്‍ കണ്ടാണ് ഇത്തരത്തിലുള്ള ആശയം മനസ്സില്‍ വന്നതെന്ന് സുനില്‍ പൊലീസിനോട് പറഞ്ഞു. ഇരയ്ക്ക് ബന്ധുക്കളൊന്നും ഇല്ലാത്തതിനാല്‍ കൊലപാതകം പുറത്തറിയില്ലെന്നും സുനില്‍ കരുതി.