- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'പ്രളയവും, കോവിഡ് മഹാമാരിയും കടബാധ്യതയുണ്ടാക്കി, അപ്പോഴും പിടിച്ച് നിന്നു'; വൈക്കത്ത് ഫിഷ് ഫാം ഉടമയുടെ മരണം ആത്മഹത്യയെന്ന പോലീസ് വാദം തള്ളി ഭാര്യ; ഫാമിലേക്ക് പോയത് പതിവ് പോലെ; ഫാമിൽ കയറുണ്ടായിട്ടും ഇഷ്ടിക കെട്ടാൻ പുറത്ത് നിന്നും ചെറിയ നൂലുകൾ വാങ്ങിയതെന്തിന് ?; വിപിൻ നായരുടെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് ഭാര്യ അനില
കോട്ടയം: വൈക്കത്ത് ഫിഷ് ഫാം ഉടമയുടെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് ഭാര്യ അനില. വിശദമായ അന്വേഷണം ഇല്ലാതെ പോലീസ് കേസ് അവസാനിപ്പിക്കാൻ ശ്രമിക്കുന്നതായും ഭാര്യ അനില ആരോപിക്കുന്നു. കടബാധ്യത കാരണം വിപിൻ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ വിപിൻ അങ്ങനെ ചെയ്യില്ലെന്നാണ് അനില പറയുന്നത്. വിപിന്റെ മരണത്തിൽ ഇനിയും വ്യക്തത വരാനുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് അനിലയുടെ ആവശ്യം. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിപിൻറെ മൃതദേഹം കണ്ടെത്തുന്നത്. സംഭവം കൊലപാതകമാവാം എന്ന് പ്രാഥമിക ഘട്ടത്തിൽ പോലീസ് സംശയിച്ചിരുന്നെങ്കിലും പിന്നീട് ആത്മഹത്യയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു.
25 വർഷത്തോളമായി ഫാം നടത്തുകയാണ്. 2018 പ്രളയകാലവും, കോവിഡ് മഹാമാരിയും കാരണം കടബാധ്യതയുണ്ടായി. എന്നിട്ടും പിടിച്ചു നിൽക്കാൻ ഞങ്ങൾക്കായി. ആറാം ക്ലാസ് മുതൽ വിപിനെ അറിയാം. കടബാധ്യത കാരണം ആത്മഹത്യ ചെയ്യണമെങ്കിൽ അത് നേരത്തെ തന്നെ ആകാമായിരുന്നു. സംഭവദിവസം രാത്രി 9മണിയോടെ പതിവ് പോലെ ഫാമിലെ ഷെഡിൽ പോയതാണ്. കുറച്ച് കാലങ്ങളായി ഈ സമയം ഫാമിൽ പോയിരുന്നു. മകൾ തിരുവന്തപുരത്താണ് പഠിക്കുന്നത്. പിറ്റേ ദിവസം കോളേജിലേക്ക് പോകാൻ ബസ് കയറ്റി വിടാൻ 6.30 ക്ക് മുന്നേ എത്തുമെന്ന് ഉറപ്പ് പറഞ്ഞിരുന്നു. ആത്മഹത്യ ചെയ്യാൻ മനസ്സിൽ ഉറപ്പിച്ചിരുന്നെങ്കിൽ വിപിൻ ഉറപ്പ് നല്കില്ലെന്നായിരുന്നു. എന്നോട് കൊണ്ട് വിടാൻ പറയുമായിരുന്നു എന്നാണ് അനില മറുനാടനോട് പറഞ്ഞത്.
ഫാമിലേക്ക് പോകുന്നതിന് മുന്നേ വിപിൻ മുറുക്കാനും രണ്ട് പാക്കറ്റ് കപ്പലണ്ടിയും വാങ്ങി. രാത്രി 9.30 കഴിഞ്ഞ് അനിലയെ വിപിൻ ഫോണിൽ വിളിച്ചിരുന്നു. കട്ടിലും കിടക്കയും മറ്റൊരു മുറിയിലാണ് ഉണ്ടായിരുന്നത്. എന്നാൽ ലൈറ്റ് ഇല്ലാത്തതിനാൽ കട്ടിൽ ഫാമിലേക്ക് കൊണ്ട് പോകുന്നതായി വിപിൻ ഫോണിലൂടെ പറഞ്ഞിരുന്നു. ഫോണിൽ യൂട്യൂബ് വിഡിയോകൾ കാണുന്നത് പതിവായിരുന്നു. സംഭവദിവസവും യൂട്യൂബ് വിഡിയോകൾ കണ്ടിരുന്നതായി വിപിൻറെ ഫോൺ പരിശോധിച്ചപ്പോൾ വ്യക്തമായതാണ്. വാങ്ങിയ കപ്പലണ്ടി പാക്കറ്റിൽ ഒരെണ്ണം കഴിച്ചിരുന്നു. മറ്റേ പാക്കറ്റ് പൊട്ടിച്ച നിലയിലാണ് അടുത്ത ദിവസം കണ്ടത്. കട്ടിലും മറിഞ്ഞു കിടക്കുകയായിരുന്നുവെന്നും അനില പറയുന്നു.
ദേഹത്ത് കെട്ടാനുള്ള ഇഷ്ടിക നൂൽ കൊണ്ട് കൂട്ടി കെട്ടിയ ശേഷം എണീറ്റപ്പോൾ കട്ടിൽ മറിഞ്ഞതാകാമെന്നാണ് പോലീസ് പറയുന്നത്. കൂടാതെ ഒതുക്കി വെച്ചിരുന്ന ബെഞ്ചുകൾ മറിഞ്ഞു കിടക്കുകയായിരുന്നു. മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളാണ് ഷെഡിനുള്ളിൽ കാണാൻ കഴിഞ്ഞത്. തറയിൽ കിടന്ന ടോർച്ചും കത്തിച്ച നിലയിലായിരുന്നു. 10 ഇഷ്ടികകളാണ് ദേഹത്ത് വെച്ച് കെട്ടിയിരുന്നത്. കാലിലും മുട്ടിലും കഴുത്തിലുമായാണ് ഇത് കെട്ടിയിരുന്നത്. പന്ത്രണ്ടരയോടെയാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ 4 മണി കഴിഞ്ഞ് പോയ വള്ളക്കാർ ഫാമിൽ ലൈറ്റ് ശ്രദ്ധിച്ചിരുന്നു. എന്നാൽ വള്ളക്കാർ 6മണിയോടെ തിരിച്ചു വരുമ്പോൾ ലൈറ്റുകൾ ഓഫായായിരുന്നു. ഇതെല്ലാം ആദ്യം മുതലേ ദുരൂഹത വർധിപ്പിച്ചുരുന്നതായി അനില പറയുന്നു.
മൃതദേഹത്തിൽ നിന്നും ഇഷ്ടിക കെട്ടാനുപയോഗിച്ച് നൂലുകൾ കിട്ടിയിരുന്നു. സമാനമായ നൂലുകൾ ഫാമിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ മൃതദേഹത്തിൽ നിന്നും ലഭിച്ച നൂലുകൾ ഫാമിൽ നിന്നുള്ളവയല്ലെന്നും അനില ചൂണ്ടിക്കാട്ടുന്നു. ഷെഡിൽ നിന്നും മൂന്നുറുമീറ്ററോളം മാറിയാണ് വിപിൻ ആത്മഹത്യ ചെയ്തു എന്ന് പറയുന്ന സ്ഥലം. മൃതദേഹത്തിൽ നിന്നും ലഭിച്ച നൂലുകൾ കെട്ടാൻ മണിക്കൂറുകൾ വേണ്ടി വരും. ഫാമിൽ തന്നെ കയറുണ്ടായിരിന്നിട്ടും ഈ നൂലുകൾ എന്തിനു വാങ്ങി എന്ന കാര്യത്തിൽ വ്യക്തതയില്ല. 10 ഇഷ്ടികകളാണ് കൂട്ടികെട്ടിയിരുന്നത്. ഷെഡിൽ ഇരുന്ന് കൂട്ടി കെട്ടിയ ഇഷ്ടിക ഒന്നിൽ കൂടുതൽ തവണയായി മാത്രമേ വിപിൻ ചാടി എന്ന് പറയുന്ന സ്ഥലത്തേക്ക് കൊണ്ട് പോകാൻ കഴിയുള്ളു. മാത്രമല്ല പുഴയിലേക്ക് ചാടിയെന്ന് പറയുന്ന ഭാഗത്ത് പാടുകളോ ഒന്നും കണ്ടെത്താൻ പോലീസിനായിട്ടില്ലെന്നും അനില പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വിപിനെ കാണാതാകുന്നത്. തോട്ടകം ആട്ടാറ പാലത്തിന് സമീപം കരിയാറിന്റെ കൈവഴിയോടു ചേർന്നുള്ള ഭാഗത്ത് ഫിഷ് വേൾഡ് അക്വാടൂറിസം എന്നപേരിൽ ഫാം നടത്ത വരികയായിരുന്നു വിപിൻ. കാണാതായതിനെ തുടർന്ന് ഫാമിലെയും പ്രദേശത്തെയും സി.സി ടി.വി ക്യാമറകളടക്കം പോലീസ് പരിശോധിച്ചിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നാലോടെ കരിയറിലേക്ക് ചാഞ്ഞുകിടക്കുന്ന മരച്ചില്ലയിൽത്തട്ടി നിന്ന നിലയിൽ വിപിന്റെ മൃതദേഹം കണ്ടത്. ശരീരത്തിൽ ഇഷ്ടികകൾ കെട്ടിയിരുന്നു.
അതേസമയം, ശരീരത്തിൽ നിന്നും ആറ്റിലെ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ലെന്നാണ് കണ്ടെത്തൽ. മൃതദേഹം ലഭിച്ച സ്ഥലത്തെ വെള്ളവും ചെളിയും തന്നെയാണോ ശരീരത്തിൽ നിന്നും ലഭിച്ചതെന്നറിയാൻ സാമ്പിളുകൾ ലാബിൽ ടെസ്റ്റിന് അയച്ചിട്ടുണ്ട്. എന്നാൽ കേസന്വേഷണം ശരിയായ ദിശയിലല്ല എന്നാണ് വിപിന്റെ ഭാര്യ അനിലയുടെ ആരോപണം. നീതി ലഭിക്കുന്നത് വരെ നിയമപോരാട്ടം നടത്തുമെന്നാണ് അനില മറുനാടനോട് പറഞ്ഞത്.