കോഴിക്കോട്: കോഴിക്കോട് മോരിക്കരയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങള്‍. ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയ ശേഷം യുവതിയെ കൊലപ്പെടുത്തിയ വൈശാഖന്‍, മരണശേഷവും മൃതദേഹത്തോട് ലൈംഗിക വൈകൃതം കാട്ടിയെന്ന ഞെട്ടിക്കുന്ന വിവരമാണ് പൊലീസ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ ഹാര്‍ഡ് ഡിസ്‌ക് മാറ്റാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും, യുവതിക്കൊപ്പം മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കഴിച്ച വൈശാഖന്‍ ആശുപത്രിയിലായതോടെ ആ നീക്കം പാളുകയായിരുന്നു. വര്‍ക്ക്‌ഷോപ്പ് സീല്‍ ചെയ്ത പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെയും ലൈംഗിക വൈകൃതത്തിന്റെയും ചുരുളഴിഞ്ഞത്. യുവതിയെ കൊലപ്പെടുത്തുന്നതും തുടര്‍ന്ന് മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണെന്നാണ് വിവരം.

കൊലപാതകം നടന്ന വര്‍ക്ക്‌ഷോപ്പിനുള്ളില്‍ യുവതിയെ മരണശേഷം പീഡിപ്പിച്ചുവെന്ന് കരുതുന്ന സ്ഥലത്തെ സ്രവങ്ങളും മണ്ണും ഫൊറന്‍സിക് സംഘം ശേഖരിച്ചു. പ്ലസ് വണ്‍ കാലം മുതല്‍ വൈശാഖന്‍ യുവതിയെ പീഡിപ്പിച്ചിരുന്നുവെന്ന വിവരങ്ങള്‍ യുവതിയുടെ ബാഗിലെ ഡയറിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബന്ധു കൂടിയായ യുവതിയെ പ്രായപൂര്‍ത്തിയാകാത്ത കാലം മുതല്‍ പീഡിപ്പിച്ചതിനാല്‍ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വൈശാഖന്‍ ലൈംഗിക വൈകൃതങ്ങള്‍ ഉള്ളയാളാണെന്ന് യുവതിയുടെ ഡയറിയിലെ കുറിപ്പുകള്‍ സൂചിപ്പിക്കുന്നു.

തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങിയ വൈശാഖനുമായി പൊലീസ് വര്‍ക്ക്‌ഷോപ്പില്‍ തെളിവെടുപ്പ് നടത്തി. ഒരുമിച്ച് മരിക്കാനാണ് ഉദ്ദേശിച്ചതെന്നും താന്‍ മരിക്കാത്തതില്‍ കുറ്റബോധമുണ്ടെന്നുമാണ് പ്രതി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, യുവതിയെ തന്ത്രപൂര്‍വ്വം കുരുക്കിലിട്ട് സ്റ്റൂള്‍ തട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. വൈശാഖന്റെ പരസ്ത്രീ ബന്ധങ്ങള്‍ യുവതി ചോദ്യം ചെയ്തതും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിവരം പുറത്തറിയാതിരിക്കാനാണ് പ്രതി ഈ ക്രൂരത ആസൂത്രണം ചെയ്തത്.

യുവതിയുടെ മരണശേഷം വൈശാഖന്‍ ഭാര്യയെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇരുവരും ചേര്‍ന്ന് മൃതദേഹം കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവസമയത്ത് ഭാര്യയുടെ ഇടപെടലുകള്‍ എത്രത്തോളമുണ്ടെന്ന് കണ്ടെത്താന്‍ വരുംദിവസങ്ങളില്‍ വൈശാഖനെയും ഭാര്യയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. മയക്കുമരുന്ന് വാങ്ങിയ മെഡിക്കല്‍ ഷോപ്പിലും ജൂസ് വാങ്ങിയ ബേക്കറിയിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.