മുംബൈ: രാത്രി നേരം ഊബറിൽ യാത്ര ചെയ്ത യുവതി വലിയൊരു ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് ആണ് രക്ഷപ്പെട്ടത്. വനിതാ പൈലറ്റായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. മുംബൈയിലാണ് സംഭവം നടന്നത്. വനിതാ പൈലറ്റിന് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവത്തില്‍ ഊബര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഭര്‍ത്താവിനൊപ്പം രാത്രി ഭക്ഷണം കഴിച്ച് തിരികെ മടങ്ങുമ്പോഴാണ് 28 കാരിയായ യുവതി അതിക്രമം നേരിട്ടത്. നാവിക ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ബുക്ക് ചെയ്ത് നല്‍കിയ ഊബറില്‍ തെക്കന്‍ മുംബൈയില്‍ നിന്ന് ഘാട്കോപ്പറിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതി ആക്രമണത്തിന് ഇരയായത്.

യാത്ര തുടങ്ങി കുറച്ച് സമയത്തിന് ശേഷം ക്യാബ് ഡ്രൈവര്‍ റൂട്ട് മാറ്റി ഓടിക്കുകയും വഴിയില്‍ വെച്ച് രണ്ട് പുരുഷന്മാരെ വാഹനത്തില്‍ കയറ്റുകയും ചെയ്തു. യുവതിയുടെ കൂടെയിരുന്നയാള്‍ അനാവശ്യമായ രീതിയില്‍ യുവതിയെ സ്പര്‍ശിക്കുകയായിരുന്നു.

യുവതി പ്രതികരിച്ചെങ്കിലും സംഭവത്തില്‍ ക്യാബ് ഡ്രൈവര്‍ ഇടപെട്ടില്ല. തുടര്‍ന്ന് വഴിയില്‍ പോലീസ് പരിശോധന ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ വണ്ടിയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് ഡ്രൈവര്‍ യുവതിയെ വീട്ടിലെത്തിച്ചു. ഇയാളെ ചോദ്യം ചെയ്തെങ്കിലും അയാള്‍ ഒന്നും പറഞ്ഞിരുന്നില്ല. സംഭവം നടന്ന് പിറ്റേ ദിവസം യുവതിയും ഭര്‍ത്താവും പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിൽ അന്വേഷണം നടക്കുന്നതായി പോലീസ് വ്യക്തമാക്കി.