കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്ത് പെണ്‍കുട്ടിയെ ആണ്‍ സുഹൃത്തിന്റെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ(21)യാണ് തൂങ്ങി മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ ജിം ട്രെയിനറാണ്.

മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ റഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആണ്‍ സുഹൃത്തിന്റെ വീട്ടിലെത്തിയത്. സംഭവത്തില്‍ യുവാവിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം രംഗത്തുവന്നിട്ടുണ്ട്. ആയിഷ റഷ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. കൂടെയുള്ള പുരുഷ സുഹൃത്ത് ബഷീറുദ്ദീന്‍ ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു.

ആയിഷയെ ഇയാള്‍ മര്‍ദ്ദിച്ചതായി സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. രണ്ടു വര്‍ഷമായി ഇരുവരും അടുപ്പത്തിലാണ്. ബഷീറുദ്ദീന്‍ തട്ടിപ്പുകാരനാണ്. ഇയാള്‍ക്ക് താക്കീത് നല്‍കിയിരുന്നു. ബഷീറുദ്ദീനാണ് ആയിഷയെ ആശുപത്രിയിലെത്തിച്ചതെന്നും ഇയാളെ പിന്നീട് കാണാതായെന്നും ബന്ധുക്കള്‍ ആരോപിച്ചു.

മൂന്നു ദിവസം മുന്‍പാണ് ആണ്‍സുഹൃത്ത് ബഷീറുദ്ദീന്റെ വീട്ടിലെത്തിയതെന്നാണ് വിവരം. ആയിഷ റഷ കോഴിക്കോട്ടെത്തിയെങ്കിലും അത്തോളിയിലെ വീട്ടിലേക്ക് പോയിരുന്നില്ല. ബഷീറുദ്ദീന്‍ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തതായും ആയിഷയെ ഇയാള്‍ മര്‍ദ്ദിച്ചതായി സുഹൃത്തുക്കള്‍ പറഞ്ഞതായും ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇതേ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്നുമാണ് ഉയരുന്ന ആരോപണം.